കരിമണ്ണൂര്‍: തൊമ്മന്‍കുത്ത് പള്ളി സ്ഥാപിച്ച കുരിശ് വനംവകുപ്പ് പിഴുതുനീക്കിയ വാര്‍ഡില്‍ യുഡിഎഫിന് ഉജ്വല വിജയം. വണ്ണപ്പുറം പഞ്ചായത്തിലെ മുണ്ടന്മുടി ആറാംവാര്‍ഡിലാണ് യുഡിഎഫ് വിജയിച്ചത്. ഇവിടെ കോണ്‍ഗ്രസിലെ ജോര്‍ജ് അഗസ്റ്റിന് 390 വോട്ടിന്റെ ഭൂരിപക്ഷമാണ് കരസ്ഥമാക്കിയത്.
നിലവില്‍ കേരള കോണ്‍ഗ്രസ്-എമ്മിന്റെ സീറ്റായിരുന്നു. ജോര്‍ജ് അഗസ്റ്റിന് 606 വോട്ടും എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ്-എമ്മിലെ മനോജ് മാമലയ്ക്ക് 216 വോട്ടുകളും ലഭിച്ചു. എന്‍ഡിഎയിലെ സാബു ഏബ്രഹാം 118 വോട്ടുകള്‍ നേടിയപ്പോള്‍ എഎപി സ്ഥാനാര്‍ഥി അജുമോന് 43 വോട്ടും സ്വതന്ത്രന് റോബിന് മാനുവല്‍ എട്ട് വോട്ടുകളും കരസ്ഥമാക്കി.
കര്‍ഷകരുടെ കൈവശഭൂമിയില്‍ വനംവകുപ്പ് അതിക്രമം നടത്തി കടന്നുകയറുകയും കുരിശ് പിഴുതെറിയുകയും ചെയ്ത സംഭവത്തില്‍ വലിയ ജനരോഷം ഉയര്‍ന്നിരുന്നു.
തെരഞ്ഞെടുപ്പില്‍ ഈ പ്രതിഷേധം എല്‍ഡിഎഫിന് ശക്തമായ തിരിച്ചടിക്ക് കാരണമായെന്നാണ് വിലയിരുത്തല്‍. കേരള കോൺഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി, സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് തുടങ്ങിയവര്‍ അന്ന് സ്ഥലം സന്ദര്‍ശിക്കുകയും കുരിശ് പിഴുത വനംവകുപ്പ് നടപടിക്കെതിരേ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ വനംവകുപ്പിനെ നിലയ്ക്കുനിര്‍ത്താന്‍ കഴിയാത്ത സര്‍ക്കാര്‍ നടപടിക്കെതിരേ ജനങ്ങളുടെ പ്രതിഷേധം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയായിരുന്നു.
