പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കു നല്കിയ ദുരിതാശ്വാസ തുകയില്‍ കൈയിട്ടു ബാങ്കുകാര്‍, ഫൈന്‍ പിടിച്ച ബാങ്കുകാരെ കൊണ്ടു മാപ്പുപറയിപ്പിച്ച് പണം തിരികെ നല്കിച്ച് തഹസില്‍ദാര്‍, ബാങ്കുകളുടെ തോന്ന്യാസത്തിന് ചെവിക്കുറ്റിക്ക് അടികിട്ടിയത് കോതമംഗലത്ത്

ബാങ്കുകളുടെ പിടിച്ചുപറി ഇപ്പോള്‍ സര്‍വസാധാരണ സംഭവമാണ്. തൊട്ടതിനും പിടിച്ചതിനുമൊക്കെ ഫൈനും ചാര്‍ജും ഈടാക്കുന്നത് ബാങ്കുകളുടെ രീതിയായി മാറിയിരിക്കുന്നു. കേരളം പ്രളയത്തില്‍ തകര്‍ന്നു നില്ക്കുമ്പോഴും ഇത്തരത്തില്‍ പിടിച്ചുപറിക്കിറങ്ങിയ ബാങ്കുകാരെ നിലയ്ക്കു നിര്‍ത്തിയ ഒരു തഹസില്‍ദാറുടെ ഹീറോയിസത്തിനു കൈയ്യടിക്കുകയാണ് കേരളത്തിലെ ജനത ഇപ്പോള്‍.

എറണാകുളം കോതമംഗലത്താണ് സംഭവം. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ 10,000 രൂപ വീതം നല്കി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞദിവസം തഹസില്‍ദാറിന്റെ അക്കൗണ്ട് വഴി കോതമംഗലത്ത് പണം നല്കിയിരുന്നു. ഈ പണത്തില്‍ നിന്ന് കോതമംഗത്തെ ഒരു പ്രമുഖ ബാങ്ക് 923 രൂപയോളം ഫൈന്‍ ഈടാക്കി. മാര്‍ച്ച് മുതല്‍ ജൂലായ് വരെയുള്ള ഫൈനായി 923 രൂപയാണ് ഈടാക്കിയത്. കോതമംഗലം സ്വദേശിക്കാണ് ദുരാനുഭവം ഉണ്ടായത്.

സംഭവം വ്യാപക പ്രതിഷേധത്തിന് ഇടവച്ചതോടെ പരാതി തഹസില്‍ദാറിന്റെ അടുത്തെത്തി. ഒട്ടും വൈകിയില്ല. തഹസില്‍ദാര്‍ നേരെ പ്രസ്തുത ബാങ്കിന്റെ മാനേജറെ വിളിച്ചു. എത്രയും പെട്ടെന്ന് പണം തിരികെയിട്ട് മാപ്പു പറഞ്ഞില്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കാന്‍ തയാറായിക്കോളാന്‍ പറഞ്ഞു. നിമിഷങ്ങള്‍ക്കം പിടിച്ച പൈസയെല്ലാം തിരികെ അക്കൗണ്ടിലിട്ട് ബാങ്കുകാര്‍ നല്ല കുട്ടികളായി. പലയിടത്തും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെ കര്‍ശന നടപടിയെടുക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.

Related posts