പുഴയില്‍ മുങ്ങിയ യുവതിയെ തിരഞ്ഞ് നാട്ടുകാര്‍; രണ്ടാം ദിവസം പൊങ്ങിയത് കാമുകന്റെ വീട്ടിലും; യുവതിയെ പുഴയില്‍ തിരയാന്‍ മുമ്പില്‍ നിന്നതാവട്ടെ കാമുകനും…

രാജകുമാരി (ഇടുക്കി): ഭര്‍ത്തൃവീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയതിനെത്തുടര്‍ന്ന് കാണാതായ യുവതിയെ പോലീസ് കാമുകന്റെ വീട്ടില്‍ നിന്നും പൊക്കി.
നാട്ടുകാരെയും പൊലീസിനെയും അഗ്‌നിശമനസേനയെയും വട്ടംകറക്കിയ സംഭവത്തില്‍ രണ്ടു ദിവസത്തിനു ശേഷമാണ് ശാന്തമ്പാറ സിഐ ടി.ആര്‍.പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവതിയെ കണ്ടെത്തിയത്. പൂപ്പാറ സ്വദേശി നെവിന്റെ (22) വീട്ടില്‍നിന്നാണ് യുവതിയെ കണ്ടെത്തിയത്.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കാണ് പൂപ്പാറയിലെ ബന്ധു വീട്ടില്‍ നിന്നും യുവതി പുറപ്പെട്ടു പോയത്.ഇവര്‍ പന്നിയാര്‍ പുഴയിലെ ഒഴുക്കില്‍പെട്ടതാകാമെന്ന നിഗമനത്തില്‍ പന്നിയാര്‍ പുഴയില്‍ മൂന്ന് കിലോമീറ്ററോളം ദൂരത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. കാമുകന്‍ നെവിനും തിരച്ചിലില്‍ പങ്കെടുത്തിരുന്നു എന്നതാണ് ബഹുരസം.

ഞായര്‍ ഉച്ചയോടെ ആനയിറങ്കല്‍ അണക്കെട്ടിന്റെ സ്ലൂയിസ് വാല്‍വ് തുറന്നതിനാല്‍ പന്നിയാര്‍ പുഴയില്‍ നീരൊഴുക്ക് ശക്തമായിരുന്നു. വാല്‍വ് അടച്ച് പുഴയിലെ ജലനിരപ്പു കുറച്ച ശേഷമാണ് തിരച്ചില്‍ നടത്തിയത്. ഏഴു മാസം മുന്‍പാണ് യുവതിയും മധുര സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം നടന്നത്.

രണ്ടു മാസം മുന്‍പ് യുവതി ഭര്‍തൃവീട്ടുകാരുമായി പിണങ്ങി പൂപ്പാറയിലെ സ്വന്തം വീട്ടിലെത്തി. ഏതാനും നാളുകളായി പന്നിയാര്‍ പുഴയുടെ തീരത്തുള്ള വല്യമ്മയുടെ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം മധുരയില്‍നിന്ന് ഭര്‍ത്താവും ബന്ധുക്കളും പൂപ്പാറയിലെത്തി മാതാപിതാക്കളുമായി ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പിലെത്തിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച മധുരയിലേക്ക് മടങ്ങാനിരിക്കെയാണ് യുവതിയെ കാണാതായത്.

താലിമാല അടക്കമുള്ള സ്വര്‍ണാഭരണങ്ങള്‍ വീടിനകത്ത് ഊരിവച്ചിരുന്നു. ഇതാണ് പുഴയില്‍ ചാടിയതാകാമെന്ന സംശയത്തിന് കാരണമായത്. പൊലീസ് അന്വേഷണത്തില്‍ പഴയ പ്രണയത്തെക്കുറിച്ചും കാമുകനെക്കുറിച്ചുമുള്ള വിവരം ലഭിച്ചു. തുടര്‍ന്ന് നെവിന്റെ വീട്ടില്‍ പരിശോധന നടത്തി യുവതിയെ കണ്ടെത്തുകയായിരുന്നു. മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്തതിനാല്‍ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി. കാമുകന്‍ നെവിനെ പൊലീസ് താക്കീത് നല്‍കി വിട്ടയച്ചു. എന്തായാലും സംഭവം വൈറലായി എന്നു പറഞ്ഞാല്‍ മതിയല്ലോ…

 

Related posts