ചിറ്റില്ലഞ്ചേരി: മംഗലംഗോവിന്ദാപുരം പാത തകർന്ന് വാഹനയാത്ര ദുരിതമായി. കൃത്യമായി അറ്റകുറ്റപ്പണികൾ നടക്കാത്തതിനാൽ പല ഭാഗങ്ങളിലും വലിയ കുഴികളാണ് ഉണ്ടായിട്ടുള്ളത്. പ്രതിദിനം നൂറിലധികം ബസ്സുകൾ നിരവധി സർവ്വീസ് നടത്തുന്ന പ്രധാന പാതയായിട്ടുകൂടി യാത്രാ ദുരിതം തീർക്കാൻ ഇനിയും നടപടിയായില്ല.
മണ്ഡല കാലം ആരംഭിച്ചതോടെ തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകർ പ്രധാനമായും ആശ്രയിക്കുന്നതും ഈ പാതയെയാണ്. പത്ത് വർഷമായി പൂർണ്ണ തോതിൽ അറ്റകുറ്റപ്പണി നടത്തിയിട്ട്. ഇതിനാൽ തകർന്ന ഭാഗങ്ങളിൽ പ്രളയശേഷം വലിയ അപകടക്കുഴികളായി മാറിയത്.
പൊതുമരാമത്ത് വകുപ്പ് ചിറ്റൂർ വിഭാഗത്തിന്റെ പരിധിയിലുള്ള ഗോവിന്ദാപുരം മുതൽ നെന്മാറ വനം ഡിവിഷൻ ഓഫീസ് വരെയുള്ള ഭാഗത്ത് തകർന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയായി. എന്നാൽ കൂടുതൽ തകർന്നിട്ടുളള മംഗലം പാലം വരെയുള്ള ഭാഗത്താണ് ഇപ്പോഴും അറ്റകുറ്റപ്പണി നടക്കാത്തത്.
കടന്പിടി, കടന്പിടി പള്ളി ഇറക്കം, നീലിച്ചിറ വളവ്, കാത്താംപൊറ്റ, കല്ലത്താണി, പള്ളിക്കാട്, ഉരിയരിക്കുടം, പന്തപ്പറന്പ്, കരിപ്പാലി തുടങ്ങിയ ഭാഗങ്ങളിലാണ് കൂടുതൽ തകർന്ന് വലിയ കുഴികളായിട്ടുള്ളത്. വലിയ കുഴികളിൽ പെട്ട് ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതും, വലിയ വാഹനങ്ങൾക്ക് കേടുപാടു സംഭവിക്കുന്നതും ഈ പാതയിൽ പതിവായി.