തൊടുപുഴ: ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ ഗ്രാമീണമേഖലകള്‍ കേന്ദ്രീകരിച്ച് കെഎസ്ആര്‍ടിസിയുടെ സഹകരണത്തോടെ ആരംഭിച്ച ഗ്രാമവണ്ടി സര്‍വീസ് മൂന്നര മാസം പിന്നിട്ടപ്പോള്‍ ജന പങ്കാളിത്തത്തോടെ യാത്ര തുടരുന്നു. പഞ്ചായത്തില്‍ വിവിധ മേഖലകളില്‍ താമസിക്കുന്ന ജനങ്ങളുടെ യാത്രാക്ലേശത്തിനു പരിഹാരമായാണ് ജില്ലയില്‍ ആദ്യമായി ഗ്രാമവണ്ടി ഉടുമ്പന്നൂരില്‍ ആരംഭിച്ചത്.
പഞ്ചായത്തിന്റെ തനതു ഫണ്ടില്‍നിന്നു തുക നീക്കിവച്ചാണ് വാഹനത്തിനാവശ്യമായ ഇന്ധനം നിറയ്ക്കുന്നത്. ഡീസല്‍ അടിക്കാനുള്ള പണം പലപ്പോഴും സര്‍വീസില്‍നിന്ന് ലഭിക്കാറില്ല. ടിക്കറ്റ് ഇനത്തില്‍ ലഭിക്കുന്ന തുക പൂര്‍ണമായും കെഎസ്ആര്‍ടിസിക്കാണ്. എങ്കിലും പഞ്ചായത്ത് മുന്‍കൈയെടുത്ത് മുടങ്ങാതെ സര്‍വീസ് തുടരാനാണ് തീരുമാനം.
കഴിഞ്ഞ ഒക്ടോബര്‍ ആറിനാണ് ഗ്രാമവണ്ടി പഞ്ചായത്തില്‍ സര്‍വീസ് ആരംഭിച്ചത്. യാത്രാസൗകര്യം കുറവായ പാറേക്കവല, ചെപ്പുകുളം, ഓലിക്കാമറ്റം, അമയപ്ര, തട്ടക്കുഴ, ചെപ്പുകുളം, ഉപ്പുകുന്ന്, കച്ചിറമൂഴി തുടങ്ങി പൊതുഗതാഗത സംവിധാനം കുറവുള്ള പ്രദേശങ്ങളെ കോര്‍ത്തിണക്കിയാണ് സര്‍വീസ് നടത്തി വരുന്നത്.
കുടുംബാരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്ന തട്ടക്കുഴ മേഖലയില്‍നിന്ന് പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, വിവിധ ബാങ്കുകള്‍ തുടങ്ങിയവയുള്ള ഉടുമ്പന്നൂര്‍ ടൗണിലേക്ക് എത്തിച്ചേരാന്‍ നിലവില്‍ നേരിട്ട് ബസ് സര്‍വീസ് ഇല്ലായിരുന്നു. പഞ്ചായത്തിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒപി ആരംഭിച്ചതും ലാബോറട്ടറിയില്‍ വനിതകളുടെ പരിശോധനകള്‍ സൗജന്യമാക്കിയതും മൂലം ഇവിടേക്ക് പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍നിന്ന് നിരവധി ആളുകള്‍ പ്രതിദിനം എത്തുന്നുണ്ട്. ഇവര്‍ക്കെല്ലാം സര്‍വീസ് പ്രയോജനകരമായി മാറിയിരുന്നു.
പഞ്ചായത്തിന്റെ തനതുഫണ്ടില്‍നിന്നുള്ള തുകയ്ക്കു പുറമേ സ്പോണ്‍സര്‍ഷിപ്പിലൂടെയും ഇതിനാവശ്യമായ പണം കണ്ടെത്താൻ ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാനത്ത് മറ്റ് ജില്ലകളിലും പദ്ധതി വിജയകരമായി നടപ്പാക്കിവരുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍ദേശിക്കുന്ന റൂട്ടിലാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത്.ജില്ലയില്‍ മറ്റു പല പഞ്ചായത്തുകളിലും ഉള്‍നാടന്‍ ഗതാഗത സൗകര്യം പരിമിതമാണെങ്കിലും ഇവരൊന്നും ഉടുമ്പന്നൂരിന്റെ മാതൃക പിന്തുടരാന് തയാറായിട്ടില്ല.
