വരന്‍ ചതിച്ചാശാനേ ! രണ്ടു ദിവസത്തിനു മുമ്പ് ജോലിസ്ഥലത്തു നിന്നു പുറപ്പെട്ട വരനെ കാണാഞ്ഞ വീട്ടുകാര്‍ അന്വേഷിച്ചിറങ്ങി; കണ്ടതോ ഗര്‍ഭിണിയായ ഭാര്യയെയും; പത്തനാപുരത്തെ കല്യാണവിശേഷങ്ങള്‍ ഇങ്ങനെ…

പത്തനാപുരം: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് വരന്‍ എത്താഞ്ഞതിനെത്തുടര്‍ന്ന് ബംഗളുരുവിലെ ജോലിസ്ഥലത്ത് അന്വേഷിച്ചെത്തിയ പിതാവും ബന്ധുക്കളും കണ്ടത്.മകനെയും എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെയും. ഒരു വര്‍ഷം മുമ്പ് ഇയാള്‍ കോട്ടയം സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തെന്നാണു വിവരം.പത്തനാപുരം മഞ്ചള്ളൂരിലാണ് സംഭവം. മഞ്ചള്ളൂര്‍ ചീനി ഓഫീസിന് സമീപമുളള യുവാവിന്റെയും യുവതിയുടെയും വിവാഹം മൂന്നു മാസം മുമ്പ് ഉറപ്പിച്ചിരുന്നു. പരസ്പരം മോതിരം െകെമാറി വിവാഹനിശ്ചയവും നടത്തി.

ഒരു ദിവസം മുമ്പു മാത്രമാണ് വിവാഹം നടക്കില്ലെന്ന സത്യം വധുവിന്റെ വീട്ടുകാര്‍ അറിയുന്നത്.സ്വര്‍ണവും വസ്ത്രങ്ങളും വധുവിന്റെ വീട്ടുകാര്‍ വാങ്ങിയിരുന്നു. തലേദിവസം നടക്കുന്ന ടീ പാര്‍ട്ടിക്കും കല്യാണ ദിവസത്തെ സദ്യക്കുമുളള ക്രമീകരണം നടത്തുന്നതിനിടെയാണു യുവാവു ചതിച്ച വിവരം സുഹൃത്ത്, വധുവിന്റെ വീട്ടുകാരോടു പറയുന്നത്. വിവാഹത്തിനു രണ്ടുദിവസം മുമ്പ് ബംഗളുരുവില്‍ നിന്ന് യുവാവ് നാട്ടിലേക്ക് പുറപ്പെട്ടെന്ന സന്ദേശം ലഭിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍, വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ജോലി സ്ഥലത്ത് അന്വേഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇരു വീട്ടുകാരും വിവാഹത്തിനായി ബന്ധുക്കളെയും നാട്ടുകാരെയും ക്ഷണിച്ചിരുന്നു. വിവാഹത്തിന് ഒരു മാസം മുമ്പ് നാട്ടില്‍ എത്താമെന്ന് യുവാവ് ഉറപ്പ് നല്‍കിയിരുന്നു. സംഭവത്തെത്തുടര്‍ന്നു വധുവിന്റെ മാതാപിതാക്കള്‍ പത്തനാപുരം പോലീസില്‍ പരാതി നല്‍കി. വരന്റെ വീട്ടുകാര്‍ നാലു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചു.

Related posts