ആകാശത്തില്‍ ഗട്ടറുകള്‍ കൂടുന്നു; വിമാനങ്ങള്‍ ആകാശഗര്‍ത്തങ്ങളില്‍ വീഴുന്നത് പതിവാകുന്നു; ആഗോളതാപനം വിമാനയാത്രയില്‍ വില്ലന്‍ പരിവേഷമണിയുന്നതിങ്ങനെ

TURBO600കേരളത്തിലെ ആളുകളോട് ഗട്ടറുകളെക്കുറിച്ച് പറയേണ്ട കാര്യമില്ല. റോഡുകളിലെ ഗട്ടറുകളില്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ കേരളത്തില്‍ പതിവാണ്. മറ്റു സ്ഥലങ്ങളില്‍ റോഡുകള്‍ താരതമ്യേന മെച്ചപ്പെട്ടതാകയാല്‍ ഗട്ടറപകടങ്ങളും കുറവാണ്. ഇത് ഭൂമിയിലെ കാര്യം. എന്നാല്‍ ആകാശത്തുണ്ടാകുന്ന ഗട്ടറില്‍ വീഴുന്ന വിമാനങ്ങള്‍ക്ക്  ഈ വ്യത്യസമില്ല. സമ്പന്നരാജ്യങ്ങളിലെ വിമാനവും വീഴും ദരിദ്രരാജ്യങ്ങളിലെ വിമാനവും വീഴും. രാജ്യത്തിന്റെ സമ്പത്തു കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു ചുരുക്കം. കാലാവസ്ഥാ വ്യതിയാനമാണ് ‘ ടര്‍ബ്യൂലന്‍സ്’ എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തിനു കാരണം.

ലോകത്താകമാനമുള്ള വൈമാനികരുടെ പേടിസ്വപ്‌നമാണ് ആകാശഗര്‍ത്തങ്ങള്‍. കഴിഞ്ഞ നൂറ്റാണ്ടിനെ അപേക്ഷിച്ച്  വിമാനങ്ങള്‍ ആകാശഗര്‍ത്തങ്ങളില്‍ പെടുന്ന സംഭവങ്ങള്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. ആഗോളതാപനമാണ് ഇതിന്റെ പ്രധാനകാരണം. ഭാവിയില്‍ വിമാനങ്ങള്‍ ഈ പ്രശ്‌നത്തില്‍ അകപ്പെടുന്നത് ഇനിയും വര്‍ധിക്കുമെന്നാണ് റീഡിങ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലൂടെ വ്യക്തമായിരിക്കുന്നത്. ജേണല്‍ അഡ്വാന്‍സസ് ഇന്‍ അറ്റ്‌മോസ്ഫറിക് സയന്‍സില്‍ ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശരാശരി ‘ ടര്‍ബ്യൂലന്‍സ്’ ഭാവിയില്‍ 149 ശതമാനമെങ്കിലും വര്‍ധിക്കുമെന്നാണീ പഠനം മുന്നറിയിപ്പേകുന്നത്.

റോഡിലെ ഗട്ടറുപോലെ തന്നെ ആകാശഗര്‍ത്തങ്ങള്‍ക്കും വലിപ്പച്ചെറുപ്പമുണ്ട്. ചെറിയ ടര്‍ബ്യൂലന്‍സ് 94 ശതമാനം വര്‍ധിക്കുമെന്നും ലൈറ്റ് ടു മോഡറേറ്റ് ടര്‍ബ്യൂലന്‍സ് 75 ശതമാനം വര്‍ധിക്കുമെന്നും ഗവേഷണ റിപ്പോര്‍ട്ടിലുണ്ട്. അസ്ഥിരമായ കാറ്റുകളാണ് വിമാനങ്ങള്‍ ആകാശഗര്‍ത്തങ്ങളില്‍ പെടുന്നതിന്റെ പ്രധാന കാരണമെന്ന് ഈ പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. പോള്‍ വില്യംസ് ചൂണ്ടിക്കാട്ടുന്നു.

വിമാനങ്ങള്‍  ആകാശ ഗര്‍ത്തങ്ങളില്‍ അകപ്പെടുന്നതിന്റെ ഫലമായി ഇതിലുള്ള യാത്രക്കാരും ക്രൂ അംഗങ്ങളും മുകളിലേക്ക് എടുത്തെറിയപ്പെടുകയും സീലിംഗിലിടിച്ചും നിലത്തുവീണു പരിക്കേല്‍ക്കുകയും ചെയ്യുന്നതും പതിവാണ്. എന്തായാലും ആഗോളതാപനത്തിന്റെ പാര്‍ശ്വഫലങ്ങള്‍ ഭൂമിയില്‍ മാത്രമല്ല ആകാശത്തും മനുഷ്യര്‍ക്കു ദോഷമാവുന്നു എന്നുവേണം കരുതാന്‍.

Related posts