ഭക്ഷണവും വാക്‌സിനുമില്ലാതെ നട്ടം തിരിഞ്ഞ ക്യൂബ ! രാജ്യം സാക്ഷ്യം വഹിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭത്തിന്;ക്യൂബന്‍ മോഡല്‍ പരാജയമാകുന്നുവോ…

ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭത്തിന് ക്യൂബ സാക്ഷ്യം വഹിക്കുമ്പോള്‍ വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ് രാജ്യത്തെ കമ്യൂണിസ്റ്റ് ഭരണകൂടം.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയും കോവിഡ് മഹാമാരിയും നേരിടുന്ന ഘട്ടത്തിലാണ് അതിശക്തമായ പ്രതിഷേധം അരങ്ങേറുന്നത്.

പ്രസിഡന്റ് മിഗേല്‍ ഡൂയസ് കനേലിന്റെ രാജി ആവശ്യപ്പെട്ടാണ് ‘ഏകാധിപത്യം തുലയട്ടെ’ എന്ന മുദ്രാവാക്യവുമായി ഹവാനയില്‍ ആളുകള്‍ ഇറങ്ങിയിരിക്കുന്നത്.

സൈന്യത്തെ ഉപയോഗിച്ച് പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള ശ്രമവും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജുമായി പ്രതിഷേധക്കാരെ നേരിടുന്ന പോലീസ് നിരവധി പേരെ അറസ്റ്റു ചെയ്തു.

ഭക്ഷണം, വൈദ്യുതി എന്നിവയുടെ ദൗര്‍ലഭ്യവും പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുമ്പോഴും കോവിഡ് മരുന്നുകള്‍ ലഭ്യമല്ലാത്തതുമാണ് പ്രധാനമായും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനു കാരണം.

കോവിഡിന്റെ ഡെല്‍റ്റാ വകഭേദം ക്യൂബയില്‍ അതിവേഗത്തിലാണ് വ്യാപിച്ചു കൊണ്ടിരിക്കുന്നത്.ഞായറാഴ്ച 6,923 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 47 പേര്‍ മരിച്ചു.

ഇതിനൊപ്പമാണ് ജനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്. ദാരിദ്ര്യത്തിലാണെന്നും സഹായം വേണമെന്നും സൂചിപ്പിച്ച് മിക്ക വീടുകളുടെ മുന്നിലും വെളുത്ത കൊടി കെട്ടിയിരിക്കുകയാണ്.

പ്രതിഷേധം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് സംവിധാനം ഞായറാഴ്ച ഉച്ച മുതല്‍ റദ്ദാക്കിയിട്ടുണ്ട്. പ്രതിഷേധക്കാരെ കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ തെരുവില്‍ നേരിടണമെന്ന് പ്രസിഡന്റ് മിഗേല്‍ ഡൂയസ് കനേല്‍ ആഹ്വാനം ചെയ്തു.

ക്യൂബന്‍-അമേരിക്കന്‍ മാഫിയയാണ് പ്രക്ഷോഭങ്ങള്‍ക്കു പിന്നിലെന്നും മിഗേല്‍ ആരോപിച്ചു. അമേരിക്കന്‍ ഏജന്‍സികള്‍ പണം മുടക്കിയാണ് പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാന്‍ ഇപ്പോഴത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തയാറായിട്ടില്ലെന്നും മിഗേല്‍ കുറ്റപ്പെടുത്തി.

എന്നാല്‍ ജനങ്ങളുടെ പ്രശ്‌നം കേള്‍ക്കാള്‍ ക്യൂബന്‍ ഭരണകൂടം തയ്യാറാവണമെന്നായിരുന്നു ജോ ബൈഡന്‍ പറഞ്ഞത്. അതേസമയം ക്യൂബയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയാണ് അമേരിക്ക ചെയ്യേണ്ടതെന്ന് മെക്സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രെസ് മാനുവല്‍ ലോപസ് ഒബ്രഡോര്‍ പറഞ്ഞു. മരുന്നുകളും വാക്സീനും എത്തിക്കാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ക്യൂബന്‍ സര്‍ക്കാരിന്റെ പരമാധികാരം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കുമെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. ആറു പതിറ്റാണ്ടിലേറെയായി കമ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴിലുള്ള ക്യൂബ, യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതോടെ കടുത്ത പ്രതിസന്ധിയിലായിരുന്നു.

അവശ്യ സാധനങ്ങളുടെ ലഭ്യത കുറഞ്ഞതും കോവിഡ് മൂലം ടൂറിസം മേഖല തകര്‍ന്നതും രാജ്യത്തെ സമാനതകളില്ലാത്ത പ്രതിസന്ധിയിലാക്കുകയായിരുന്നു. ഇതോടെ സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭവുമായി ജനങ്ങള്‍ തെരുവിലിറങ്ങുകയായിരുന്നു.

ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കാസ്ട്രോ കുടുംബത്തിന്റെ ആറ് പതിറ്റാണ്ട് നീണ്ട ആധിപത്യം അവസാനിപ്പിച്ച് 2021 ഏപ്രിലിലാണ് പാര്‍ട്ടി ഫസ്റ്റ് സെക്രട്ടറി സ്ഥാനം റൗള്‍ കാസ്ട്രോയില്‍നിന്ന് അറുപതുകാരനായ മിഗേല്‍ ഡൂയസ് കനേല്‍ ഏറ്റെടുത്തത്. 1959 മുതല്‍ 2006 വരെ ഫിഡല്‍ കാസ്ട്രോ ആയിരുന്നു ഈ സ്ഥാനത്ത്.

Related posts

Leave a Comment