ഷിംല: ഹിമാചൽ പ്രദേശിലുടനീളം കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് 1,250 ലധികം റോഡുകൾ അടച്ചിട്ടു. എന്നാൽ മഞ്ഞുവീഴ്ച ആസ്വദിക്കാൻ വിനോദസഞ്ചാരികൾ എത്തുന്ന സാഹചര്യത്തിൽ അടച്ചിട്ട റോഡുകൾ തുറക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പൊതുമാരാമത്ത് വകുപ്പ് മന്ത്രി വിക്രമാദിത്യ സിംഗ് പറഞ്ഞു.
ഇതിനായി സംസ്ഥാനത്തിലുടനീളം ഏകദേശം 3,500 യന്ത്രങ്ങൾ ക്രമീകരിക്കുമെന്നും റോഡുകൾ എത്രയും വേഗം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുടിവെള്ളത്തിന്റെ ലഭ്യതക്കുറവ്, ഗതാഗതക്കുരുക്ക് തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പോലും മഞ്ഞുവീഴ്ച ആസ്വദിക്കാൻ ധാരാളം വിനോദസഞ്ചാരികൾ എത്തുന്നുണ്ട്.
വരും ദിവസങ്ങളിലും ഇതുപോലുള്ള കാലാവസ്ഥ തുടരാൻ സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അതെസമയം, വളരെക്കാലമായി പ്രദേശവാസികൾ മഴയും മഞ്ഞുവീഴ്ചയും പ്രതീക്ഷിച്ചിരുന്നുവെന്നും ഇത് കർഷകർക്കും മലയോര പ്രദേശവാസികൾക്കും ഗുണം ചെയ്യുമെന്നും വിക്രമാദിത്യ പറഞ്ഞിരുന്നു.
