അമ്മയുടെ യോഗത്തില്‍ പ്രമുഖ നടന്മാരുടെ വാക്കേറ്റം കയ്യാങ്കളി വരെയെത്തി ! ഒടുവില്‍ പ്രശ്‌നം പരിഹരിച്ചത് മോഹന്‍ലാലിന്റെ ഇടപെടല്‍; താന്‍ ചതിക്കപ്പെട്ടെന്ന് ഹണിറോസ്

കൊച്ചി: അമ്മയുടെ യോഗത്തില്‍ പ്രമുഖ നടന്മാരുടെ വാക്കേറ്റം അടിപൊട്ടുന്നതു വരെയെത്തിയതായി വിവരം. പ്രസിഡന്റ് മോഹന്‍ലാല്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചതെന്നും സൂചനയുണ്ട്. സംഘടനയുടെ നിര്‍ദേശപ്രകാരം കേസില്‍ നടിയ്ക്കൊപ്പം കക്ഷിചേരാന്‍ മുന്നോട്ട് വന്ന നടി ഹണിറോസ് താന്‍ അപമാനിക്കപ്പെടുകയും ചതിക്കപ്പെട്ടെന്ന് ആരോപണം ഉയര്‍ത്തുകയും ചെയ്തു.

നേരത്തേ തന്നെ സംഘടന വിലക്കിയ സംവിധായകരുടെ പട്ടികയിലുള്ള പ്രമുഖന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ മുകേഷ് തനിക്കിട്ട് പാരവെച്ചെന്ന ഷമ്മിതിലകന്റെ ആരോപണമാണ് യോഗത്തെ കലുഷിതമാക്കി മാറ്റിയത്. ഇതിലൂടെ തനിക്ക് ലക്ഷങ്ങള്‍ നഷ്ടമുണ്ടായെന്നും ഷമ്മിതിലകന്‍ പരസ്യമായി ആക്ഷേപിച്ചതിന് ഷമ്മിയെയും തിലകനെയും ചേര്‍ത്ത് മുകേഷ് പറഞ്ഞ തമാശ അതിരുവിടുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ കലശലായ വാക്കേറ്റമുണ്ടായെന്നും അടിപൊട്ടുന്നതിനു മുമ്പ് മോഹന്‍ലാല്‍ ഇടപെട്ട് പ്രശ്‌നം തീര്‍ക്കുകയായിരുന്നുവെന്നുമാണ് പുറത്തു വരുന്ന വിവരങ്ങള്‍.

അമ്മയുമായി തിലകനുണ്ടായിരുന്ന അഭിപ്രായ ഭിന്നത പറഞ്ഞു തീര്‍ക്കാനായിരുന്നു ഇന്നലെ ഷമ്മിതിലകനെ യോഗത്തിലേക്ക് വിളിച്ചു വരുത്തിയത്. വിനയന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ 50,000 അഡ്വാന്‍സ് വാങ്ങിയ തന്നെ പാരവെച്ചത് മൂകേഷാണെന്ന് ഇടയില്‍ ഷമ്മിതിലകന്‍ ആരോപിച്ചു. മാന്നാര്‍ മത്തായി സ്പീക്കിംഗിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടയില്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചാല്‍ നീ അനുഭവിക്കുമെന്ന് മുകേഷ് തന്നോട് പറഞ്ഞതായിട്ടാണ് ഷമ്മി തിലകന്‍ പറഞ്ഞത്. മുകേഷ് ഈ പ്രശ്നം വലുതാക്കിയെന്നും അതിലൂടെ തനിക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും പറഞ്ഞു. ഇതിന് തിലകനെയും ഷമ്മിയെയും ചേര്‍ത്ത് തമാശപറഞ്ഞാണ് മുകേഷ് മറുപടി പറഞ്ഞത്.

എന്നാല്‍ തന്റെ വളിപ്പുകള്‍ ഇവിടെ വേണ്ടെന്ന് പറഞ്ഞ് ഷമ്മി തന്നെയൊക്കെ ജയിപ്പിച്ചു വിട്ട സിപിഎമ്മിനെ പറഞ്ഞാല്‍ മതിയെന്നും തുറന്നടിച്ചു. ഇതില്‍ പിടിച്ച് ഇരുവരും തമ്മില്‍ ശക്തമായ വാക്കേറ്റം ഉണ്ടാകുകയും ഒടുവില്‍ മോഹന്‍ലാല്‍ ഇടപെട്ട് പിടിച്ചുമാറ്റുകയുമായിരുന്നു. മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരം നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷിചേരാന്‍ ഹര്‍ജി നല്‍കിയ താന്‍ ചതിക്കപ്പെട്ടെന്ന് ഹണിറോസും യോഗത്തില്‍ ആരോപിച്ചു. സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തന്നെ പൂര്‍ണ്ണമായും കാണിച്ചില്ലെന്നാണ് ഹണിറോസിന്റെ പരാതി.

മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരമാണ് നടന്‍ ബാബുരാജുമായി ഹര്‍ജിയുടെ കാര്യം സംസാരിച്ചത്. ഹര്‍ജിയില്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് അറിയണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നും ഒപ്പ് വാട്സ്ആപ്പില്‍ ഇട്ടാല്‍ മതിയെന്നുമായിരുന്നു കിട്ടിയ മറുപടി. ഹര്‍ജി കാണണമെന്ന് നിര്‍ബ്ബന്ധിച്ചപ്പോള്‍ പുതിയ പ്രോസിക്യൂട്ടറെ വെക്കണമെന്ന ഭാഗം മുക്കി ഹര്‍ജിയുടെ ഒന്നും മൂന്നും പേജുകള്‍ മാത്രമാണ് അയച്ചു തന്നതെന്നും താന്‍ കാണാത്ത രണ്ടാം പേജില്‍ വിദഗ്ധമായി വേറെ കാര്യങ്ങള്‍ എഴുതിച്ചേര്‍ത്തെന്നും ഹണിറോസ് പറഞ്ഞു. തന്നെ ചതിയ്ക്കുകയായിരുന്നുവെന്നും നടി ആവര്‍ത്തിച്ചു.

Related posts