മലയാളിയുടെ സന്മനസിന് പുതിയ ഉദാഹരണം! ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയ്ക്കും കുടുംബത്തിനുമായി ഒരാഴ്ചകൊണ്ട് ലഭിച്ചത് ലക്ഷങ്ങളുടെ സഹായം; നന്ദി നിറഞ്ഞ ഹൃദയത്തോടെ അമ്മ ബിന്ദു

മലയാളിയുടെ മനസാക്ഷി മരവിച്ചിട്ടില്ല എന്നതിന് പുതിയ ഉദാഹരണമാവുകയാണ് ഓട്ടിസം ബാധിച്ച മകളെ കെട്ടിയിട്ട് വളര്‍ത്തുന്ന അമ്മയ്ക്ക് , വെറും ഒരാഴ്ചകൊണ്ട് ലഭിച്ചിരിക്കുന്ന സഹായങ്ങള്‍. മകളുടെ അവസ്ഥയും തന്റെ നിസഹായാവസ്ഥയും വിവരിച്ചുകൊണ്ട് ബിന്ദു എന്ന യുവതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ കണ്ട് മനസലിഞ്ഞവരാണ് ഈ കുടുംബത്തിന് സഹായവുമായി രംഗത്തെത്തിയത്.

നാല്‍പ്പത്തിയഞ്ച് ലക്ഷം രൂപയാണ് ഏഴു ദിവസം കൊണ്ട് ബിന്ദുവിന്റെ ബാങ്ക് അക്കൗണ്ടിലേക്കെത്തിയത്. ഇതില്‍ 90 ശതമാനം സഹായങ്ങളും പ്രവാസികളുടെ ഭാഗത്ത് നിന്നാണെന്ന് ബിന്ദു പറയുന്നു. ആവശ്യത്തിന് പണം ലഭിച്ചതിനാല്‍ ഈ ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെന്ന് ബിന്ദുവിനെ സഹായിക്കാന്‍ ഒപ്പം നിന്നവര്‍ ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കിയിരുന്നു.

അതേസമയം വീഡിയോ പോസ്റ്റ് കണ്ട് സഹായിക്കാനെന്ന വ്യാജേന എത്തി, ബിന്ദുവിനോടും മകളോടും മോശമായി പെരുമാറിയ യുവാവിനെ കണ്ടെത്താനായിട്ടില്ല.

ഉറങ്ങുമ്പോള്‍ പോലും മകളെ ദേഹത്തു കെട്ടിയിട്ടുറങ്ങുന്ന അവസ്ഥയിലായിരുന്നു ഈ അമ്മ. രണ്ടു പെണ്‍മക്കളാണ് ഇവര്‍ക്ക്. ഇളയ മകള്‍ക്കാണ് ഓട്ടിസം ബാധിച്ച് ചികിത്സ നടത്തി വരുന്നത്. ഇവരുടെ ദുരിതമറിഞ്ഞ പാലക്കാട്ടെ പൊതുപ്രവര്‍ത്തകന്‍ ഫിറോസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയാണ് ഇവരുടെ ജീവിതത്തിന് പ്രതീക്ഷ നല്‍കിയിരിക്കുന്നത്.

Related posts