വിവാഹാഭ്യര്‍ഥന നിരസിച്ച യുവാവിനെ കൈകാര്യം ചെയ്യാന്‍ ‘ക്വട്ടേഷന്‍’ നല്‍കി വീട്ടമ്മ ! യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍…

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാനായി യുവാവിനെതിരേ ക്വട്ടേഷന്‍ നല്‍കിയ വീട്ടമ്മ പിടിയില്‍. ക്വട്ടേഷന്‍ സംഘത്തിലെ രണ്ടു പേരും ഇവര്‍ക്കൊപ്പം അറസ്റ്റിലായിട്ടുണ്ട്.

ക്വട്ടേഷന്‍ സംഘം യുവാവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയി മര്‍ദ്ദിക്കുകയും ഇവരില്‍ നിന്ന് മൊബൈലും സ്വര്‍ണവും കവരുകയുമായിരുന്നു.

മയ്യനാട് സങ്കീര്‍ത്തനത്തില്‍ ലിന്‍സി ലോറന്‍സ് (ചിഞ്ചു റാണി-30), ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളായ വര്‍ക്കല അയിരൂര്‍ അഞ്ചുമുക്ക് ക്ഷേത്രത്തിനു സമീപം തുണ്ടില്‍ വീട്ടില്‍ അമ്പു (33), നെടുങ്ങോലം പറക്കുളത്ത് നിന്നു വര്‍ക്കല കണ്ണമ്പ പുല്ലാനികോട് മാനസസരസില്‍ താമസിക്കുന്ന അനന്ദു പ്രസാദ് (21) എന്നിവരെയാണ് ചാത്തന്നൂര്‍ ഇന്‍സ്‌പെക്ടര്‍ അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ശാസ്താംകോട്ട സ്വദേശിയായ ഗൗതം കൃഷ്ണ (25), സുഹൃത്ത് വര്‍ക്കല കണ്ണമ്പ സ്വദേശി വിഷ്ണു പ്രസാദ് (22) എന്നിവരെയാണ് തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് അവശരാക്കി വഴിയില്‍ ഉപേക്ഷിച്ചത്.

മര്‍ദനത്തിന് ഇരയായ വിഷ്ണു പ്രസാദിന്റെ സഹോദരനാണ് ക്വട്ടേഷന്‍ സംഘത്തിലെ അംഗമായ അനന്ദു പ്രസാദ്. അനന്ദു വീട്ടില്‍ നിന്ന് അകന്നു കഴിയുകയാണ്.

തട്ടിക്കൊണ്ടു പോകുമ്പോള്‍ സംഘത്തില്‍ ഉണ്ടായിരുന്ന അനന്ദു തന്നെയാണ് വിഷ്ണുവിനെ മര്‍ദ്ദിച്ചതെന്നും പൊലീസ് പറഞ്ഞു.

ഇതേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ… ലിന്‍സി വിവാഹിതയും 2 കുട്ടികളുടെ മാതാവുമാണ്. ഭര്‍ത്താവ് ഗള്‍ഫിലാണ്.

ഒന്നര വര്‍ഷം മുന്‍പാണ് ഇവര്‍ ഗൗതമിനെ പരിചയപ്പെടുന്നത്. ഗൗതം, വിഷ്ണു എന്നിവര്‍ പാരിപ്പള്ളിയിലെ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിലെ കലക്ഷന്‍ ഏജന്റുമാരാണ്. അടുപ്പം ശക്തമായതോടെ പണം, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ലിന്‍സി ഗൗതമിനു നല്‍കി.

ഇതിനിടെ യുവതി ഗൗതമിനോടു വിവാഹാഭ്യര്‍ഥന നടത്തുകയും ചെയ്തു. എന്നാല്‍ ഇത് നിരസിച്ച യുവാവ് ഇവരില്‍ നിന്ന് അകലാന്‍ ശ്രമിച്ചതോടെ ഇവരില്‍ പക രൂപപ്പെടുകയായിരുന്നു.

തുടര്‍ന്നാണ് വര്‍ക്കലയിലെ സംഘത്തിനു ക്വട്ടേഷന്‍ നല്‍കുന്നത്. വിഷ്ണു ചാത്തന്നൂരില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുകയാണ്. കഴിഞ്ഞ 14ന് ഉച്ചയ്ക്ക് ലിന്‍സി വിഷ്ണുവിനെ വിളിച്ച് അടുത്ത ബന്ധുക്കള്‍ വരുന്നുണ്ടെന്നും അവര്‍ക്കൊപ്പം പോയി പണം വാങ്ങി നല്‍കണമെന്നും പറഞ്ഞു.

തുടര്‍ന്ന് ക്വട്ടേഷന്‍ സംഘം എത്തി വിഷ്ണുവിനെ കാറില്‍ കയറ്റി അയിരൂര്‍ കായല്‍ വാരത്ത് എത്തിച്ചു. മര്‍ദിച്ച ശേഷം വിഷ്ണുവിനെക്കൊണ്ടു ഗൗതമിനെ വിളിച്ചു വരുത്തി.

തുടര്‍ന്നു ഗൗതമിനെയും ആക്രമിച്ചു പണവും മൊബൈല്‍ ഫോണും കവര്‍ന്ന ശേഷം ഇരുവരെയും മോചിപ്പിച്ചു. ആശുപത്രിയില്‍ ഒളിവില്‍ കഴിയുമ്പോഴാണ് ലിന്‍സിയെ പിടികൂടുന്നത്.

ക്വട്ടേഷന്‍ ഏറ്റെടുക്കുന്നത് അനന്ദുവാണെന്നും 40000 രൂപയ്ക്കാണ് ക്വട്ടേഷന്‍ ഉറപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. 10,000 രൂപ ആദ്യം നല്‍കി. കൃത്യത്തിനു ശേഷം ബാക്കി തുകയും നല്‍കിയെന്നും ലിന്‍സി വ്യക്തമാക്കി.

Related posts

Leave a Comment