ചൈനീസ് റോക്കറ്റിനെ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കേണ്ടി വരുമോ ? നിയന്ത്രണം വിട്ട മിസൈല്‍ ജീവിതത്തിനു ഭീഷണിയാകുന്നതിങ്ങനെ…

നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിക്കുന്ന ചൈനീസ് റോക്കറ്റിന്റെ ഭാഗം മിസൈലിട്ട് തകര്‍ക്കേണ്ടി വരുമോയെന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്.

എന്നാല്‍ ഇങ്ങനെയൊരു സാഹചര്യമുണ്ടാവില്ലെന്നും ഭൂമിയില്‍ സുരക്ഷിതമായ സ്ഥലത്ത് തന്നെ വീഴുമെന്നാണ് കരുതുന്നതെന്നുമാണ് അമേരിക്ക പറയുന്നത്.

ഏപ്രില്‍ 29 ന് ചൈനീസ് ബഹിരാകാശ നിലയത്തിനു വേണ്ട പ്രധാന മൊഡ്യൂള്‍ ലക്ഷ്യത്തിലെത്തിച്ചത് ലോങ് മാര്‍ച്ച് 5 ബി റോക്കറ്റായിരുന്നു. ഈ റോക്കറ്റിന്റെ പ്രധാന ഭാഗമാണ് ഭൂമിയിലേക്ക് ഇപ്പോള്‍ തിരിച്ചുവരുന്നത്.

എന്നാല്‍, ഈ ആഴ്ചാവസാനത്തോടെ തന്നെ റോക്കറ്റിന്റെ പ്രധാന ഭാഗം പസിഫിക് സമുദ്രത്തില്‍ തകര്‍ന്നു വീഴുമെന്ന് യുഎസ് വ്യോമസേന നേരത്തെ പറഞ്ഞിരുന്നു.

നിയന്ത്രണമില്ലാതെ ഭൂമിയിലേക്ക് വരുന്ന ചൈനീസ് റോക്കറ്റ് ഭാഗം സുരക്ഷിതമായ സ്ഥലത്ത് വീഴുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അത് മിസൈലിട്ട് തകര്‍ക്കാന്‍ അമേരിക്ക പദ്ധതിയിട്ടിട്ടില്ലെന്നും പെന്റഗണ്‍ ചീഫ് ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.

റോക്കറ്റ് ഭാഗം മിസൈലിട്ട് തകര്‍ക്കാന്‍ ഞങ്ങള്‍ക്ക് പദ്ധതിയില്ല. ഇത് ആരെയും ഉപദ്രവിക്കാത്ത ഒരു സ്ഥലത്ത്, സമുദ്രത്തില്‍ അല്ലെങ്കില്‍ അതുപോലുള്ള എവിടെയെങ്കിലും ഇറങ്ങുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നും ഓസ്റ്റിന്‍ പറഞ്ഞു.

റോക്കറ്റ് ഭാഗം വീഴാനുള്ള സമയവും സ്ഥലവും വിദഗ്ധര്‍ പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അത്തരം പദ്ധതികളൊന്നുമില്ലെങ്കിലും ഭൂമിയിലേക്ക് പാഞ്ഞെത്തുന്ന അവശിഷ്ടങ്ങള്‍ വെടിവയ്ക്കാന്‍ അമേരിക്കയ്ക്ക് കഴിവുണ്ടെന്നും ഓസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

റോക്കറ്റിന്റെ പ്രധാന ഭാഗം മെയ് 8 ന് 1.11 (GMT) നും മെയ് 9 ന് 19.11 (GMT) നും ഇടയില്‍ പസിഫിക് സമുദ്രത്തിന്റെ തെക്ക് ഭാഗത്ത് ന്യൂസിലാന്റില്‍ നിന്ന് വളരെ അകലെയല്ലാതെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Related posts

Leave a Comment