ഐഐഎമ്മില്‍ നിന്ന് ഉയര്‍ന്ന റാങ്കില്‍ പഠിച്ചിറങ്ങി, പച്ചക്കറി വില്‍പ്പന തുടങ്ങി! 22 രൂപ വരുമാനത്തില്‍ നിന്ന് നടന്നുകയറിയത് അഞ്ചുകോടിയുടെ വിറ്റുവരവില്‍; പൊതുസമൂഹത്തിന് അത്ഭുതവും ആവേശവും പകരുന്ന ജീവിതത്തെ അടുത്തറിയാം

മഹാന്മാരായ പലരും പറയുകയും ചെയ്ത് കാണിക്കുകയും ചെയ്തിട്ടുണ്ട്, ഒരു വ്യക്തി മനസുവച്ചാല്‍ സാധിക്കാത്തതായി ലോകത്ത് ഒന്നുമില്ലെന്ന്. സ്വന്തം ജീവിതംകൊണ്ട് അത് ലോകത്തിന് കാണിച്ചുതന്നിരിക്കുകയാണ് കൗശലേന്ദ്രകുമാര്‍ എന്ന വ്യക്തി. ഒന്നിലധികം മേഖലകളില്‍ വേറിട്ടുനില്‍ക്കുന്ന വ്യക്തിയാണദ്ദേഹം. ഐഐടിയില്‍ നിന്നും പഠിച്ചിറങ്ങിയ ഇദ്ദേഹം പക്ഷെ ഏതെങ്കിലും ഐടി കമ്പനിയുടെയോ മാനേജ്‌മെന്റ് സ്ഥാപനത്തിന്റെയോ ജോലിക്കായി കാത്തു നില്‍ക്കുകയായിരുന്നില്ല ചെയ്തത്.

സ്വന്തമായി ഒരു സ്ഥാപനം തുടങ്ങണം എന്ന ആഗ്രഹം പഠനകാലം മുതല്‍ക്കേ ഉണ്ടായിരുന്ന ഇദ്ദേഹം അതിനായി തെരെഞ്ഞെടുത്ത വഴി അല്പം വിചിത്രമായി പോയി എന്നുമാത്രം. ഐഐഎമ്മില്‍ നിന്നും ബിരുദം നേടി പുറത്തിറങ്ങിയ ബീഹാര്‍ സ്വദേശി, ആദ്യ കാലത്ത് ചില ചില്ലറ ജോലികള്‍ ചെയ്തു എങ്കിലും പിന്നീട് പച്ചക്കറി വില്പനയുടെ സാധ്യതകളെ കുറിച്ച് പഠിക്കുകയാണ് ഉണ്ടായത്. അതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു.

നവോദയ വിദ്യാലയത്തിലെ പഠനമാണ് കൗശലേന്ദ്ര കുമാറിനെ കൃഷിയോട് അടുപ്പിച്ചത്. 2003 ല്‍ പഠനം പൂര്‍ത്തിയാക്കിയ കൗശലേന്ദ്ര താന്‍ മനസ്സില്‍ വിഭാവനം ചെയ്ത രീതിയില്‍ ബിസിനസ് മുന്നോട്ട് കൊണ്ട് പോകുന്നതിനു വേണ്ട മുന്നൊരുക്കങ്ങള്‍ക്കായി കുറച്ചു വര്‍ഷങ്ങള്‍ മാറ്റി വച്ചു.

ഫണ്ട് കണ്ടെത്തല്‍ കഴിഞ്ഞ ശേഷം 2008 കൗശല്യ ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന് രൂപം നല്‍കി. അവികസിതമായ ബീഹാറിന്റെ ശരിയായ വികസനം നടപ്പിലാക്കാനും അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി കര്‍ഷകരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് തന്റെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹം തീരുമാനിച്ചു.

പച്ചക്കറി വില്പന അത്ര നിസാരമായിരുന്നില്ല. ബീഹാറിലെ കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന ശുദ്ധമായ പച്ചക്കറി സമൃദ്ധി എന്ന ബ്രാന്‍ഡില്‍ അദ്ദേഹം വിപണിയില്‍ എത്തിച്ചു.

ആദ്യം ബീഹാറില്‍ മാത്രമായിരുന്നു കച്ചവടമെങ്കില്‍ പിന്നീട് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു. ഇന്ന് ഇദ്ദേഹത്തിന്റെ കമ്പനിയില്‍ 700 ല്‍ പരം ജീവനക്കാരുണ്ട്. 20,000ല്‍ പരം കര്‍ഷകരുമായി കമ്പനി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.

ആദ്യമായി റോഡരികിലെ ഒരു കടയില്‍ കച്ചവടം നടത്തുമ്പോള്‍ കൗശലേന്ദ്ര കുമാറിന്റെ സമ്പാദ്യം ദിവസം 22 രൂപയായിരുന്നു. എന്നാല്‍ ഇന്ന് 5കോടി രൂപയുടെ വിറ്റുവരവിലേക്ക് എത്താന്‍ കമ്പനിക്ക് കഴിഞ്ഞിരിക്കുന്നു എന്നത് ഇദ്ദേഹത്തിന്റെ ദൃഢനിശ്ചയവും ആത്മവിശ്വാസവും ഒന്നുകൊണ്ട് മാത്രമാണ്.

 

Related posts