കോർപ്പറേറ്റ് ബാങ്കിംഗിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച യുവാവിന്റെ തീരുമാനം തൊഴിൽ സമ്മർദ്ദം, ജീവനക്കാരുടെ ക്ഷേമം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് സമൂഹ മാധ്യമങ്ങളിൽ വീണ്ടും തുടക്കമിട്ടു. 24കാരനായ ഐഐടി ഡൽഹി മുൻ വിദ്യാർത്ഥി ചിരാഗ് മദാനിന്, 17 ലക്ഷം രൂപ വാർഷിക വരുമാനം ലഭിക്കുന്നതിൽ അത്ര സന്തോഷമില്ല.
തന്റെ രാജി പെട്ടന്നുള്ള തീരുമാനമല്ലെന്നും, തനിക്ക് ജോലിയും വ്യക്തിജീവിതവും ബാലൻസ് ചെയ്യാൻ സാധിക്കുന്നില്ലെന്നും വീഡിയോയിൽ ചിരാഗ് വെളിപ്പെടുത്തുന്നു. ഈ തീരുമാനം പെട്ടെന്നുണ്ടായതല്ല, മറിച്ച് വർദ്ധിച്ചുവരുന്ന തൊഴിൽ സമ്മർദ്ദം കാരണമാണെന്നും ചിരാഗ് പറയുന്നുണ്ട്.
രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയുള്ള സാധാരണ ജോലിയായി തുടങ്ങിയത് പിന്നീട് രാത്രി 7 മണി വരെ നീണ്ടുനിൽക്കുന്നു. തിരക്കേറിയ ഈ ഷെഡ്യൂൾ വിശ്രമത്തിനോ വ്യക്തിജീവിതത്തിനോ സമയം നൽകിയിരുന്നില്ല. ജോലിഭാരം വർദ്ധിച്ചതോടെ ഓഫീസ് സമയത്തിന് ശേഷവും മാനസികമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയാത്ത അവസ്ഥയിലായിയെന്നും ചിരാഗ് പറയുന്നു.
എന്നാൽ, ജോലിസ്ഥലത്തെ കർശനമായ നിയന്ത്രണങ്ങൾ തനിക്കു ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. ജോലിയിൽ ഉത്പാദനക്ഷമത നിലനിർത്താൻ, 10 മുതൽ 15 മിനിറ്റിനുള്ളിൽ ഉച്ചഭക്ഷണം കഴിച്ചു തീർക്കാൻ ജീവനക്കാരെ നിർബന്ധിച്ചിരുന്നു. അവധി എടുക്കണമെങ്കിൽ പോലും കൃത്യമായ വിശദീകരണങ്ങൾ നൽകേണ്ടി വന്നു.
വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പല പ്രഫഷണലുകളും കമന്റുകളുമായി രംഗത്തെത്തി. മറ്റ് പലരും ഇതേ അവസ്ഥയിൽ ജോലി ഉപേക്ഷിച്ച് പോയതിനെക്കുറിച്ചുള്ള രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടു.
