‘പണിക്കൂലിയില്ല പണിക്കുറവും’ ! കൂടുതല്‍ ജോലിഭാരത്തിന്റെയും കുറഞ്ഞ കൂലിയുടെയും കാര്യത്തില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനം…

ഏഷ്യാ-പസഫിക് മേഖലയില്‍ ഏറ്റവും കൂടുതല്‍ ജോലിഭാരം അനുഭവിക്കുന്നത് ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. കോവിഡ് കാലയളവില്‍ ലോകരാജ്യങ്ങളിലെ തൊഴില്‍സ്ഥിതി താരതമ്യംചെയ്തു അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐഎല്‍ഒ) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

ഏറ്റവും കൂടുതല്‍ തൊഴില്‍ സമയമുള്ള ലോകരാജ്യങ്ങളില്‍ അഞ്ചാമതാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയ്ക്ക് മുന്നിലായി ഗാംബിയ, മംഗോളിയ, മാലദ്വീപ്, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്.

രാജ്യത്തെ നഗരമേഖലകളില്‍ സ്വയം തൊഴിലുള്ള പുരുഷന്മാര്‍ ആഴ്ചയില്‍ 55 മണിക്കൂറും സ്ത്രീകള്‍ 39 മണിക്കൂറും ജോലിയെടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശമ്പളക്കാരായ സ്ഥിരംതൊഴിലുള്ള പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ 53 മണിക്കൂറും സ്ത്രീകള്‍ 46 മണിക്കൂറുമാണ് ജോലി.

താത്കാലിക ജോലിക്കാരായ പുരുഷന്മാര്‍ക്ക് 45 മണിക്കൂറും സ്ത്രീകള്‍ക്ക് 38 മണിക്കൂറും തൊഴിലെടുക്കേണ്ടി വരുന്നതായി ഐഎല്‍ഒ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്രാമീണ മേഖലയില്‍ സ്വയം തൊഴിലുള്ള പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ 48 മണിക്കൂറാണ് ജോലിയെടുക്കേണ്ടത്. സ്ത്രീകള്‍ക്ക് ഇത് 37 മണിക്കൂറാണ്.

സ്ഥിരം വരുമാനക്കാരായ പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ 52 മണിക്കൂറും സ്ത്രീകള്‍ക്ക് 44 മണിക്കൂറാണ് ജോലി. താത്കാലിക ജീവനക്കാരായ പുരുഷന്മാര്‍ ആഴ്ചയില്‍ 45 മണിക്കൂറാണ് തൊഴിലെടുക്കുന്നത്. ഈ വിഭാഗത്തിലെ സ്ത്രീകള്‍ 39 മണിക്കൂറും ജോലിയെടുക്കുന്നു.

ഇന്ത്യയില്‍ ആളുകള്‍ കൂടുതല്‍ സമയം ജോലിയെടുക്കുന്നുണ്ടെങ്കിലും അതനുസരിച്ചുള്ള കൂലി ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. അനുവദിക്കപ്പെട്ടതിന്റെ പത്തിലൊന്നു മാത്രമേ രാജ്യത്ത് വിശ്രമസമയമുള്ളൂ.

വിശ്രമവേള താരതമ്യം ചെയ്യുമ്പോള്‍ പുരുഷന്മാരെക്കാള്‍ കുറവാണ് സ്ത്രീകള്‍ക്കു വിശ്രമവേള. സ്വയം തൊഴിലുകാരും ശമ്പളക്കാരും ആഴ്ചയില്‍ ആറ് ദിവസവും ജോലിയെടുക്കേണ്ടി വരുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. മിനിമം വേതന വ്യവസ്ഥ ഇന്ത്യയില്‍ സങ്കീര്‍ണമാണെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.

Related posts

Leave a Comment