കുവൈറ്റ് സിറ്റി: പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമാകുന്നു. ലെബനനിൽ ഇസ്രയേൽ സൈന്യം ചരിത്രത്തിലെ ഏറ്റവും ശക്തമായ ആക്രമണം നടത്തുന്നതിനിടയിൽ, കുവൈറ്റിനുനേരേ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം. വ്യോമാക്രമണ ഭീഷണിയെത്തുടർന്ന് കുവൈറ്റിലുടനീളം അപായ സൈറണുകൾ മുഴങ്ങി. എന്നാൽ, രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനം ആക്രമണങ്ങളെ വിജയകരമായി ചെറുത്തതായി കുവൈറ്റ് സൈനിക വക്താവ് അറിയിച്ചു.
കാൽനൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ സൈനിക മുന്നേറ്റമാണ് ഇസ്രയേൽ ഇപ്പോൾ ലെബനനിൽ നടത്തുന്നത്. ഞായറാഴ്ച തെക്കൻ ലെബനനിലെ തന്ത്രപ്രധാനമായ കോട്ട ഇസ്രായേൽ സൈന്യം പിടിച്ചെടുത്തിരുന്നു. ഇസ്രയേലിന്റെ നീക്കം യുഎസ് – ഇറാൻ വെടിനിർത്തൽ കരാറിനെ പൂർണമായും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ലെബനനിലെ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു.
അതിനിടെ, പുതിയൊരു വെടിനിർത്തൽ നിർദേശവുമായി യുഎസ് രംഗത്തെത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എന്നിവരുമായി ചർച്ച നടത്തി. ഹിസ്ബുള്ള ആക്രമണം പൂർണമായി നിർത്തണമെന്നും, പകരം ബെയ്റൂട്ടിൽ ഇസ്രയേൽ ആക്രമണം നടത്തില്ലെന്നതുമാണ് യുഎസിന്റെ പുതിയ ഫോർമുല.
ഇറാൻ തുറമുഖങ്ങൾ ലക്ഷ്യമാക്കി ഏപ്രിൽ 13 മുതൽ യുഎസ് സൈന്യം ഏർപ്പെടുത്തിയ ശക്തമായ നാവിക ഉപരോധം തുടരുകയാണ്.മേയ് 31 വരെയുള്ള കണക്കുകൾ പ്രകാരം 118 വാണിജ്യ കപ്പലുകൾ യുഎസ് സൈന്യം തിരിച്ചുവിട്ടതായും, അഞ്ചെണ്ണം പിടിച്ചെടുത്തതായും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
അതേസമയം, യുഎസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് ഇറാൻ പറഞ്ഞു.രാജ്യത്തിന്റെ അവകാശങ്ങൾ പൂർണമായി സംരക്ഷിക്കാതെ വാഷിംഗ്ടണുമായി കരാറിനില്ലെന്നാണ് ഇറാന്റെ നിലപാട്.
