കൊറോണ വൈറസിനെ നേരിടാന്‍ വന്‍ തുക സംഭാവനയായി നല്‍കി ശതകോടീശ്വരന്‍ ! ആലിബാബയുടെ സ്ഥാപകന്‍ ജാക് മാ നല്‍കിയത് 102.87 കോടി രൂപ

ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകത്തെയാകെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. ദിനം പ്രതി നിരവധിയാളുകളാണ് മരിച്ചു വീഴുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും ചൈനയില്‍ സജീവമാണ്. ഇതിനിടയില്‍ കൊറോണ വൈറസിനെ നേരിടാന്‍ ഒരു വാക്‌സിന്‍ കണ്ടെത്താന്‍ വന്‍തുക സംഭാവന ചെയ്തിരിക്കുകയാണ് ഇ കൊമേഴ്‌സ് കമ്പനി അലിബാബയുടെ സ്ഥാപകനും ചൈനയിലെ ഏറ്റവും ധനികനുമായ ജാക്ക് മാ. തന്റെ ഫൗണ്ടേഷനിലൂടെ 100 ദശലക്ഷം യുവാന്‍ (ഏകദേശം 102.87 കോടി രൂപ) ആണ് ജാക് മാ സംഭാവന നല്‍കിയത്.

രണ്ട് ചൈനീസ് സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങള്‍ക്കായി ശതകോടീശ്വരന്‍ 40 ദശലക്ഷം യുവാന്‍ നീക്കിവച്ചിട്ടുണ്ടെന്ന് ജാക്ക് മാ ഫൗണ്ടേഷന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു. ശേഷിക്കുന്ന ഫണ്ടുകള്‍ ‘പ്രതിരോധത്തിനും ചികിത്സയ്ക്കും’ സഹായിക്കുന്നതിന് ഉപയോഗിക്കുമെന്ന് ഫൗണ്ടേഷന്‍ അറിയിച്ചു. വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ വുഹാനും ഹുബെ പ്രവിശ്യയ്ക്കും മെഡിക്കല്‍ ഉപകരണങ്ങളും മറ്റു സുരക്ഷാ വസ്തുക്കളും വാങ്ങുന്നതിനായും ഫണ്ട് അനുവദിച്ചിട്ടുണ്ട്.

കൊറോണ വൈറസ് ചികിത്സാ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് സംഭാവന ചെയ്യുന്ന നിരവധി ചൈനീസ് ടെക് കമ്പനികളില്‍ ഒന്നാണ് അലിബാബയെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പത്രമായ ചൈന ഡെയ്ലി റിപ്പോര്‍ട്ട് ചെയ്യുന്നു. വാവെയ്,ടെന്‍സെന്റ് തുടങ്ങിയ വമ്പന്‍ കമ്പനികളും സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും ചൈന ഡെയ്‌ലിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Related posts

Leave a Comment