മകള്‍ മരിച്ച ഒരമ്മയ്ക്ക് സ്വന്തം രൂപത്തെക്കുറിച്ച് ചിന്തിക്കാന്‍ സാധിക്കുമോ! ഉടുക്കാന്‍ വസ്ത്രം വാങ്ങുന്നത് ആഡംബരമാണോ; ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി പ്രതികരിക്കുന്നു

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിയായ ജിഷയുടെ കൊലപാതകക്കേസില്‍ വിധി വന്ന സമയത്ത് അമിറൂളിന് കിട്ടിയ വധശിക്ഷയോടൊപ്പം ചര്‍ച്ചയായ മറ്റൊന്നു കൂടിയുണ്ട്. മകളുടെ കൊലപാതകത്തിന്റെ വിധി വരുന്ന ദിവസം കോടതിയിലെത്തിയ ജിഷയുടെ അമ്മ രാജേശ്വരിയുടെ രൂപമാറ്റം. മകളുടെ മരണത്തിന്റെ പേരില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ലഭിച്ച പണം രാജേശ്വരി ധൂര്‍ത്തടിക്കുകയായിരുന്നു എന്ന് വിവിധ മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പ്രചരിക്കുകയുണ്ടായി. എന്നാല്‍ അത്തരം ആരോപണങ്ങളെല്ലാം തികച്ചും തെറ്റാണെന്ന് തുറന്നു പറയുകയാണ് രാജേശ്വരി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കവെയാണ് രാജേശ്വരി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രാജേശ്വരിയുടെ വാക്കുകള്‍ ഇങ്ങനെ…

എന്റെ മകളെ ക്രൂരമായി കൊന്നു. ഏതെങ്കിലും അമ്മയ്ക്ക് സ്വന്തം മകള്‍ മരിച്ച് കിടക്കുന്ന വേദനയില്‍ സ്വന്തം രൂപത്തെ കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പല വീടികളിലും ജോലി ചെയ്ത് നടന്നു. കഷ്ടപ്പാടിനിടയില്‍ എന്റെ രൂപത്തെക്കുറിച്ചൊന്നും ഞാന്‍ ആലോചിച്ചിട്ടില്ല. മകളുടെ മരണശേഷം എന്റെ വീടീന് മുന്നില്‍ രണ്ടു പോലീസുകാര്‍ എപ്പോഴും കാവലുണ്ടായിരുന്നു. വിശപ്പില്ലെങ്കിലും അവര്‍ എനിക്ക് ഭക്ഷണം എത്തിച്ചു നല്‍കിയിരുന്നു. അതിനുശേഷം പണിക്ക് പോകാന്‍ പറ്റിയിട്ടില്ല, വീട്ടില്‍ തന്നെയാണ് എപ്പോഴും. അതൊക്കെ കൊണ്ടായിരിക്കും മാറ്റം തോന്നിയത്. ഞാന്‍ പൊട്ട് തൊട്ട് വന്നതാണ് ആളുകള്‍ക്ക് എന്റെ മാറ്റമായി തോന്നിയതെങ്കില്‍ അത് മൂകാംബികയിലെ പ്രസാദമായിരുന്നു.

വിധി കേള്‍ക്കാന്‍ എത്തുന്നതിന് മുന്‍പ് മൂകാംബിക ക്ഷേത്രത്തില്‍ പോയി സത്യസന്ധമായി വിധിയാവണേയെന്ന് പ്രാര്‍ത്ഥിച്ചിരുന്നു. ജോലി കിട്ടി കഴിഞ്ഞ് മൂകാംബികയില്‍ പോകണമെന്ന് ജിഷ എപ്പോഴും പറയുമായിരുന്നു. ആളുകള്‍ അവര്‍ക്കിഷ്ടമുള്ളത് പോലെ പറയട്ടെ. ഞാന്‍ അനുഭവിക്കുന്ന വേദന എനിക്ക് മാത്രമറിയാം. ഒറ്റരാത്രികൊണ്ടാണ് ഞങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടത്. വസ്ത്രങ്ങളുള്‍പ്പെടെ ഞങ്ങളുടെ സാധനങ്ങളെല്ലാം വീടിനകത്ത് വെച്ചാണ് പോലീസ് സീല്‍ ചെയ്തത്. അതുകൊണ്ട് സാരിയും വേണ്ട സാധനങ്ങളുമൊക്കെ എനിക്ക് വാങ്ങേണ്ടി വന്നു. ഞാന്‍ പട്ട്സാരിയൊന്നും വാങ്ങിയിട്ടില്ല. ഉടുക്കാന്‍ വസ്ത്രം വാങ്ങുന്നത് ആഢംബരമാണോ. പരമാവധി 500 രൂപ വിലയുള്ള സാധാരണ സാരികളാണ് ഞാന്‍ വാങ്ങിയിട്ടുള്ളത്.

എസ്ബിടി ബാങ്കിലും അര്‍ബന്‍ ബാങ്കിലും എന്റെ പേരില്‍ അക്കൗണ്ട് ഉണ്ട്. അതില്‍ എവിടെ നിന്നെക്കെയോ പണം സഹായമായി വന്നിട്ടുണ്ട്. പക്ഷെ അതില്‍ നിന്ന് ഒരു ചില്ലിക്കാശു പോലും അനുവാദമില്ലാതെ എനിക്ക് എടുക്കാന്‍ പറ്റില്ല. അന്നത്തെ ജില്ലാ കളക്ടറായിരുന്ന രാജമാണിക്യത്തിന്റെയും എന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടാണത്. ഔദ്യോഗിക അനുമതിയില്ലാതെ എനിക്ക് അതില്‍നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കില്ല. അര്‍ബന്‍ ബാങ്കില്‍ ഡിപ്പോസിറ്റ് ചെയ്തിരിക്കുന്ന പണത്തിന്റെ പലിശകൊണ്ടാണ് എന്റെ ചെലവുകളൊക്കെ ഞാന്‍ നടത്തുന്നത്. മകളെ നഷ്ടപ്പെട്ട അമ്മ സമാധാനമായി ഉറങ്ങുമെന്നാണോ നിങ്ങള്‍ കരുതുന്നത് ? കഴിഞ്ഞ രണ്ട് വര്‍ഷമായി പലപ്രാവശ്യവും ഞാന്‍ ആശുപത്രിയില്‍ കിടന്നു. എനിക്ക് പണത്തിന്റെ വില അറിയാം. അതുകൊണ്ട് തന്നെ ഞാന്‍ അനാവശ്യമായി ചെലവാക്കില്ല. രാജേശ്വരി പറഞ്ഞുനിര്‍ത്തുന്നു.

 

Related posts