ചെരിഞ്ഞ കൊമ്പനെന്തിനാ ഷാജിയേട്ടാ നെറ്റിപ്പട്ടം ! കോണ്‍ഗ്രസിലേക്ക് പോകുന്നതിനു മുമ്പ് സിപിഐ ഓഫീസില്‍ എത്തി എസി അഴിച്ചെടുത്ത് കനയ്യകുമാര്‍…

ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ഥി നേതാവും ബിഹാറില്‍ നിന്നുള്ള സിപിഐ നേതാവുമായിരുന്ന കനയ്യകുമാര്‍ ചൊവ്വാഴ്ചയാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസിനു മാത്രമേ രാജ്യത്തെ മുമ്പോട്ടു നയിക്കാനാവൂ എന്നു പറഞ്ഞാണ് കനയ്യ കോണ്‍ഗ്രസില്‍ എത്തിയത്. കനയ്യ കുമാര്‍ കോണ്‍ഗ്രസിലെത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതിന് പിന്നാലെ സിപിഐ ആസ്ഥാനത്തെ സ്വന്തം മുറിയില്‍ ഘടിപ്പിച്ചിരുന്ന എയര്‍ കണ്ടീഷണര്‍ കനയ്യ കുമാര്‍ അഴിച്ചുകോണ്ടുപോയെന്ന് കഴിഞ്ഞ ദിവസം സിപിഐ ബിഹാര്‍ സംസ്ഥാന സെക്രട്ടറി റാം നരേഷ് പാണ്ഡെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു.

കനയ്യ സ്വന്തം ചെലവില്‍ വെച്ച എസിയാണെന്നും അത് കൊണ്ടു പോകാന്‍ അദ്ദേഹത്തിന് അവകാശമുണ്ടെന്നും വ്യക്തമാക്കിയ പാണ്ഡെ കനയ്യ കോണ്‍ഗ്രസില്‍ ചേരില്ലെന്നാണ് താനിപ്പോഴും പ്രതീക്ഷിക്കുന്നതെന്നും അന്ന് പറഞ്ഞിരുന്നു.

എന്നാല്‍ പാണ്ഡെയുടെ വിശ്വാസങ്ങളെ അപ്പാടെ കാറ്റില്‍പ്പറത്തി കനയ്യ പാര്‍ട്ടി വിടുകയായിരുന്നു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജിഗ്‌നേഷ് മേവാനിക്കൊപ്പമാണ് കനയ്യ കോണ്‍ഗ്രസിലേക്ക് എത്തിയത്.

അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് ജിഗ്നേഷ് മേവാനിയും കൂട്ടിച്ചേര്‍ത്തു. എന്റെയും കനയ്യയുടെയും കോണ്‍ഗ്രസ് പ്രവേശനം അതിന് സഹായിക്കുമെന്നും ബിജെപിയെ തൂത്തെറിയുമെന്നും മേവാനി അഭിപ്രായപ്പെട്ടു.

ജെഎന്‍യുവിലെ വിദ്യാര്‍ഥി യൂണിയനിലൂടെ ഉയര്‍ന്നുവന്ന കനയ്യ നിരവധി സമരങ്ങളിലൂടെ ശ്രദ്ധ നേടിയ വിപ്ലവ നേതാവായിരുന്നു. ആസാദി മുദ്രാവാക്യത്തിലൂടെ അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധേയനായി.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായില്‍ മത്സരിച്ച കനയ്യ സിപിഐ ബിഹാര്‍ ഘടകവുമായി കലഹത്തിലായിരുന്നു.

തെരഞ്ഞെടുപ്പിലെ ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ്, പാറ്റ്‌ന ഓഫീസ് സെക്രട്ടറിയെ മര്‍ദ്ദിച്ച സംഭവം എന്നീ വിഷയങ്ങളില്‍ പാര്‍ട്ടിയും കനയ്യയുമായി ഇടഞ്ഞിരുന്നു.

ബിഹാറിലെ ഇപ്പോഴത്തെ നേതൃത്വത്തെ മാറ്റണം എന്ന ആവശ്യവും കനയ്യ കുമാര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ പാര്‍ട്ടി തയ്യാറായില്ല. ഇത് പാര്‍ട്ടി വിരുദ്ധമായിട്ടാണ് സിപിഐ കണ്ടത്.

കനയ്യ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നപ്പോള്‍ അനുനയത്തിന് ശ്രമിച്ചിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാക്കണം, തെരഞ്ഞടുപ്പ് സമിതി ചെയര്‍മാനാക്കണം എന്നീ ആവശ്യങ്ങള്‍ നേതൃത്വത്തിന് മുന്‍പില്‍ അദ്ദേഹം വെച്ചിരുന്നു.

ഇത് വരുന്ന ദേശീയ കൗണ്‍സലില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചതിനിടെയാണ് കനയ്യയുടെ കോണ്‍ഗ്രസ് പ്രവേശനം.

ജിഗ്നേഷ് മേവാനിയുമായുളള സൗഹൃദമാണ് കോണ്‍ഗ്രസ് എന്ന ചിന്തയിലേക്ക് കനയ്യയെ നയിച്ചത്.

കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഹര്‍ദിക് പട്ടേലിന്റെ മധ്യസ്ഥതയില്‍ രാഹുല്‍ ഗാന്ധി നടത്തിയ ചര്‍ച്ചയിലാണ് പാര്‍ട്ടി പ്രവേശനം സാധ്യമായത്. കോണ്‍ഗ്രസില്‍ അംഗത്വമെടുക്കാന്‍ പോകുന്ന പ്രശാന്ത് കിഷോറും അന്നത്തെ ചര്‍ച്ചയിലുണ്ടായിരുന്നു.

Related posts

Leave a Comment