ഒറ്റപ്പാലം: ഈ വേനലിലെങ്കിലും കണ്ണിയംമ്പുറം തോടിലെ റെയിൽ അവശിഷ്ടങ്ങൾ മാറ്റാൻ അധികൃതർ തയ്യാറാവണമെന്ന് ജനകീയാവശ്യം. റെയിൽവേ മേൽപ്പാലത്തിന് താഴെയാണ് നീരൊഴുക്കിന് വലിയ തടസമായി റെയിൽപാലത്തിന്റെ അവശിഷ്ടങ്ങൾ കിടക്കുന്നത്.
ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ കണ്ണിയംപുറം തോടിൽ പാലത്തിന്റെ മധ്യഭാഗത്താണ് റെയിൽവേയുടെ പാലം അവശിഷ്ടങ്ങൾ ഒഴുക്കിന് പ്രധാന വിലങ്ങുതടിയായി കിടക്കുന്നത്. ജലത്തിന്റെ നീരൊഴുക്കിന് ഇത് വലിയ തടസമാണ് സൃഷ്ടിക്കുന്നത്. മേൽപ്പാലത്തിന് താഴെയായി പാലം നിർമാണത്തിന് റെയിൽവേ കൊണ്ടുവന്നിട്ടതാണ് ഈ ഇരുമ്പ്, ഉരുക്ക് ഭിത്തികൾ.
വർഷകാലത്ത് ഭാരതപ്പുഴയിലേക്ക് ഒഴുകുന്ന വെള്ളത്തിന്റെ നീരൊഴുക്ക് തടസപ്പെടാൻ ഇത് കാരണമാകുമെന്നുണ്ട്. ഇതു കൊണ്ട് തന്നെ പ്രദേശത്ത് വെള്ളം കയറാനുള്ള സാഹചര്യവും നിലനിൽക്കുന്നുണ്ട്.
ഇതിന് തൊട്ടടുത്താണ് നിരവധി തവണ വീടുകളിൽ വെള്ളം കയറിയ ശാന്തിനഗർ കോളനി ഉള്ളത്. ഈ വേനൽ ക്കാലത്തിനു മുമ്പ് തന്നെ റെയിൽവേ മേൽപ്പാലത്തിന് താഴെ ഉപേക്ഷിക്കപ്പെട്ട പാലത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യണമെന്ന് ശക്തമായി ആവശ്യമുയർന്നിട്ടുണ്ട്.
ഈ അവശിഷ്ടങ്ങൾ ഇവിടെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. നിരവധി തവണ റെയിൽവേ അധികൃതരുമായി പ്രദേശവാസികൾ ബന്ധപ്പെട്ടുവെങ്കിലും അനുകൂലമായ നിലപാട് ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല. പ്രശ്നത്തിൽ അടിയന്തര പ്രാധാന്യത്തോടെ കൂടി നഗരസഭ ഇടപെടണമെന്നാണ് പ്രദേശവാസികൾ ആവശ്യം.
