ചങ്ങനാശേരി: നെല്‍കര്‍ഷകരുടെ സമരം ഫലം കണ്ടു. കുറിച്ചി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ മുക്കാട്ടുപാക്ക-താമരച്ചാല്‍ പാടത്തെ നെല്ലു സംഭരണം ആരംഭിച്ചു. ക്വിന്റലിന് അഞ്ചുകിലോ കിഴിവുപ്രകാരം നെല്ല് എടുക്കാന്‍ പാഡി ഓഫീസറും കര്‍ഷകരും മില്ലുടമയുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ പാടശേഖരത്തെ നെല്ല് സംഭരണം നടപ്പായത്.
പത്ത് കളങ്ങളിലായി കൂട്ടിയിട്ടിരുന്ന നെല്ല് കര്‍ഷകരും തൊഴിലാളികളും ചേര്‍ന്നു ചാക്കുകളില്‍ നിറച്ചു. ഇന്നും നാളെയുമായി നെല്ല് പൂര്‍ണമായും ലോറിയില്‍ കയറ്റി മില്ലിലേക്കു കൊണ്ടുപോകും. ചുട്ടുപൊള്ളുന്ന മീനച്ചൂടിനെ അവഗണിച്ചാണ് കര്‍ഷകരും തൊഴിലാളികളും പാടശേഖരങ്ങളില്‍ പണിയെടുക്കുന്നത്.
ഈ പാടത്ത് കൊയ്തുകൂട്ടിയ നെല്ല് 22 ദിവസങ്ങള്‍ക്കു ശേഷമാണ് മില്ലുകാര്‍ സംഭരിച്ചത്. ക്വിന്റലിന് മില്ലിന്റെ ഏജന്റ് ഒമ്പതുകിലോ നെല്ല് കിഴിവ് ചോദിച്ചതോടെ സംഭരണം പ്രതിസന്ധിയിലാകുകയും നെല്‍കര്‍ഷക സംരക്ഷണ സമിതി സമരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
നെല്ല് സംഭരണം വൈകുന്നതിനെതിരേ മുക്കാട്ടുപാക്ക-താമരച്ചാല്‍ പാടശേഖരത്തെ കര്‍ഷകര്‍ നെല്‍കര്‍ഷക സംരക്ഷണ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ കോട്ടയം പാഡി ഓഫീസ് ഉപരോധിക്കുകയും തുടര്‍ന്ന് സപ്ലൈകോ സിഎംഡിക്ക് നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ പാടശേഖരത്തെ നെല്ല് സംഭരണത്തിനുള്ള നടപടികളുണ്ടായത്. നെല്ല് സംഭരണത്തിനുള്ള തീരുമാനം ഉണ്ടായതില്‍ കര്‍ഷകര്‍ ആശ്വാസത്തിലാണ്.
കുട്ടനാട്ടിൽ നിരവധി പാടങ്ങളില്‍ നെല്ല് കെട്ടിക്കിടക്കുന്നു
നീലംപേരൂര്‍ കൃഷിഭവന് പരിധിയിലെ 3500 കായലില്‍ നെല്ല് സംഭരണം പ്രതിസന്ധിയിലാണ്. 360 ഏക്കര്‍ വരുന്ന വാലടി പാടശേഖരത്തിലെ പകുതി നെല്ലു മാത്രമാണ് ഇതുവരെ സംഭരിച്ചത്. കാവാലം കൃഷിഭവന് പരിധിയിലെ നാനൂറ് ഏക്കര്‍ വരുന്ന മണിയങ്കരി പാടശേഖരത്ത് കളങ്ങളില്‍ നെല്ല് കൂട്ടിയിട്ടിരിക്കുകയാണ്.
മില്ലുകാരുടെ ഏജന്റുമാര്‍ അമിത കിഴിവ് ചോദിക്കുന്നതും ഏജന്റുമാര്‍ക്ക് ആവശ്യത്തിന് വള്ളവും വാഹനങ്ങളുമില്ലാത്തതും നെല്ല് സംഭരണത്തിനു തടസമാകുന്നുണ്ട്. എന്നാല്‍, ഏജന്റുമാര്‍ ചോദിക്കുന്ന കിഴിവ് സമ്മതിക്കുന്ന പാടശേഖരങ്ങളിലെ നെല്ല് താമസംകൂടാതെ നീക്കുന്നുണ്ടെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. മഴ മാറിനില്ക്കുന്നതുമാത്രമാണ് കര്‍ഷകര്‍ക്കുള്ള ഏക ആശ്വാസം.
ഔട്ട്ടേണ്‍ റേഷ്യോ കര്‍ഷകര്‍ക്ക് ലഭിക്കണം
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഔട്ട്ടേണ്‍ റേഷ്യോ അനുസരിച്ചുള്ള ഒന്നരക്കിലോ അരിയുടെ (രണ്ടേകാല്‍ കിലോ നെല്ല്) ആനുകൂല്യം കര്‍ഷകര്‍ക്ക് ലഭ്യമാകുന്നതുവരെ സമരപരിപാടികള്‍ തുടരുമെന്ന് നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി വി.ജെ. ലാലി, പ്രസിഡന്റ് റജീന അഷറഫ്, ജനറല്‍ സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്ന് എന്നിവര്‍ പറഞ്ഞു.
