അഞ്ചല്‍: കൈപ്പള്ളിമുക്കില്‍ ആളൊഴിഞ്ഞ വീട്ടില്‍ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് പോലീസ് കണ്ടെത്തി. ഇടമുളയ്ക്കൽ തുമ്പികുന്ന് സ്വദേശിനി കുഞ്ഞുമോളെയാണ് കഴിഞ്ഞ നാലിന് കൈപ്പള്ളിമുക്കിലെ ആൾത്താമസം ഇല്ലാത്ത വീട്ടിലെ ചായിപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കുളത്തുപ്പുഴ ഏഴംകുളം താന്നിവിള വീട്ടിൽ ബാബു (55) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ബാബുവും കുഞ്ഞുമോളും ഒരുമിച്ചായിരുന്നു താമസം. സംഭവത്തിന് ശേഷം ഇയാള്‍ സ്ഥലത്ത് നിന്നും മുങ്ങിയിരുന്നു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. മൂന്നുവര്‍ഷമായി ഒരുമിച്ചു താമസിച്ചിരുന്ന ബാബുവും കുഞ്ഞുമോളും ഒരുമിച്ചിരുന്ന് മദ്യപിക്കാറുണ്ടായിരുന്നു. സംഭവ ദിവസവും ഇരുവരും മദ്യപിക്കുകയും മദ്യ ലഹരിയില്‍ ഉറങ്ങുകയും ചെയ്തു. എന്നാല്‍ പിന്നീട് ഉറക്കമുണര്‍ന്ന ബാബു കുപ്പിയില്‍ ബാക്കി വന്ന മദ്യം കഴിക്കാന്‍ എടുക്കവേ കുപ്പി കാലിയാണെന്ന് കണ്ടെത്തി.
താന്‍ കുടിക്കാന്‍ ബാക്കി വച്ചിരുന്ന മദ്യം കുഞ്ഞുമോള്‍ കുടിച്ച് തീർത്തതിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റവും തമ്മിലടിയുമായി. ഇതിനിടയിലാണ് മൂക്കും വായും പൊത്തിപ്പിടിച്ച ബാബു കുഞ്ഞുമോളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതത്രെ. മരിച്ചുവെന്ന് ഉറപ്പായതോടെ ഇയാള്‍ ഇവിടെ നിന്നും സ്ഥലം വിട്ടു.
അതേസമയം അന്വേഷണം ആരംഭിച്ച പോലീസ് ബാബുവിനായി തെരച്ചില്‍ ഊര്‍ജിതമാക്കി. ഇയാളുടെ ഫോട്ടോയോ മറ്റ് രേഖകളോ ഇല്ലാതിരുന്ന പോലീസ് ബന്ധുക്കളെ കണ്ടെത്തുകയും ബാബുവിന്റെ മകന്റെ ഫോട്ടോ എടുത്ത ശേഷം രൂപമാറ്റം വരുത്തി അന്വേഷണം തുടരുകയുമായിരുന്നു. ഇതിനിടയിലാണ് ഇയാള്‍ ഇളമാടിന് സമീപം വനത്തില്‍ ഉണ്ടന്ന വിവരം ലഭിക്കുന്നത്.
പോലീസ് സംഘം വനത്തില്‍ നടത്തിയ വ്യാപക തെരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. കൊല്ലം റൂറല്‍ പോലീസ് മേധാവി ഹരിശങ്കറുടെ മേല്‍നോട്ടത്തില്‍ പുനലൂര്‍ ഡിവൈഎസ്പി അനില്‍ ദാസ്, അഞ്ചല്‍, ചടയമഗലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ സി എല്‍ സുധീര്‍, സജു എസ് ദാസ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ച് വന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.