കൊച്ചി: എത്ര കേട്ടാലും നാണമില്ലാത്ത കോര്പ്പറേഷന് അധികൃതരോട് മുഖം തിരിക്കാനൊരുങ്ങി നാട്ടുകാരും യാത്രികരും. നിരവധി തവണ പരാതികളുയര്‍ന്നിട്ടും കലൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിലെത്തുന്ന യാത്രികരുടെ ദുരിത യാത്രയ്ക്കു കുറവില്ല.
സ്റ്റാന്‍ഡിനുള്ളില്‍ കുമിഞ്ഞുകൂടുന്ന മാലിന്യത്തില്‍നിന്നും സമീപത്തെ അറവുശാലയില്നിന്നുമായി ഉയരുന്ന ദുര്ഗന്ധത്താലാണു യാത്രികര്‍ പൊറുതിമുട്ടിയത്.
സ്റ്റാന്‍ഡിനു പിന്നിലായി ശേഖരിക്കുന്ന മാലിന്യം ദിവസവും നീക്കുന്നുണ്ടെങ്കിലും ഉച്ചവരെയുള്ള സമയം ഇതുവഴി കാല്‍നട യാത്രപോലും ദുഷ്കരമെന്നു സ്റ്റാൻഡിലെത്തുന്ന ബസ് ജീവനക്കാര്‍ പറയുന്നു.
നഗരത്തിന്റെ ഏറ്റവും തിരക്കേറിയ കലൂര്‍ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള കൊച്ചി കോര്‍പറേഷന്റെ അറവുശാലയെക്കുറിച്ചുള്ള പരാതികൾ ഏറെയാണ്.
ദുര്‍ഗന്ധത്തിനു പിന്നാലെ അറവുശാലയില്‍നിന്നു പുറംതള്ളുന്ന മാലിന്യങ്ങള്‍ കൃത്യമായി നീക്കം ചെയ്യുന്നില്ലെന്നതുള്പ്പടെയുള്ള പരാതികളാണു പ്രദേശവാസികളില്‍നിന്നും വ്യാപാരികളില്‍നിന്നും യാത്രക്കാരില്നിന്നുമൊക്കെ നിരന്തരം ഉണ്ടാകുന്നത്.
അറവുശാലയിലെ മലിനജല പ്രശ്നം പരിഹരിക്കുന്നതിനായി ഇവിടെ ആധുനിക നിലവാരത്തിലുള്ള മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണെങ്കിലും അതുവരെ തങ്ങള്‍ ഇതെല്ലാം സഹിക്കണമോയെന്നാണു യാത്രികരുടെ ചോദ്യം.
കലൂരിലെയും സമീപ പ്രദേശങ്ങളിലെയും വീടുകളില്‍നിന്ന് ഉള്‍പ്പെടെ കോര്പ്പറേഷന് തൊഴിലാളികള്‍ ശേഖരിക്കുന്ന മാലിന്യമാണ് പുലര്‍ച്ചെ മുതല്‍ സ്റ്റാന്‍ഡിനു പിന്നിലായി ശേഖരിക്കുന്നത്.
പിന്നീട് ലോറിയെത്തി ദിവസവും ഇവ പൂര്‍ണമായും നീക്കുന്നുണ്ടെങ്കിലും അതുവരെയുള്ള ദുര്‍ഗന്ധം അസഹനീയമാണെന്നു ബസ് ജീവനക്കാരും സാക്ഷ്യപ്പെടുത്തുന്നു.
കോവിഡ് പിടിപെടുന്നതിനുമുമ്പ് ദിവവും നൂറുകണക്കിന് ബസുകളും ആയിരകണക്കിന് യാത്രികരും വന്നുപോയിരുന്ന സ്റ്റാന്‍ഡില്‍ മാലിന്യം തള്ളുന്നതിനെതിരേ വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നതാണ്.
കോവിഡ് പശ്ചാത്തലത്തില്‍ നിലവില്‍ സ്വകാര്യ ബസുകളും യാത്രികരും നന്നേ കുറവാണെങ്കിലും ദുരിതത്തിന് അറുതിയില്ല. കലൂര്‍ സ്റ്റാന്‍ഡിന് പുറകിലായി അറവുശാലയുടെ മതില്‍ക്കെട്ടിന് പുറത്ത് തുറന്ന സ്ഥലത്താണു മാലിന്യം കുന്നുകൂട്ടുന്നത്.
ഇവ നീക്കം ചെയ്യുന്നതിലെ പോരായ്മകളും പരാതികള്‍ ഉയരാന്‍ കാരണമാകുന്നുണ്ട്.ചില ദിവസങ്ങളില്‍ ഉച്ചയ്ക്കുമുമ്പ് ഇവിടെനിന്നു മാലിന്യം പൂര്‍ണമായും മാറ്റുമെങ്കിലും മറ്റുചില ദിവസങ്ങളില്‍ കൂടുതല്‍ താമസം നേരിടുന്നുണ്ട്.
ചില സമയങ്ങളില്‍ അറവുശാലയില്‍നിന്നും പുറത്തുവരുന്ന രൂക്ഷമായ ദുര്‍ഗന്ധം സഹിച്ച് കഴിയേണ്ടി വരികെയാണു സമീപ വാസികള്‍ക്കും സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള കടക്കാരും.
കലൂര്‍ സ്റ്റാന്‍ഡിനും കാന്‍സര്‍ പരിശോധന കേന്ദ്രത്തിനും പിന്നിലായി നാലുഭാഗവും കെട്ടിയടച്ച സ്ഥലത്താണ് അറവുശാല പ്രവര്‍ത്തിക്കുന്നത്.
മഴ പെയ്യുന്നതോടെ അറവുശാലയിലേക്കുള്ള പ്രവേശന കവാടത്തിനു മുന്നില്‍ മലിന ജലം കെട്ടികിടക്കുന്നതും സാംക്രമിക രോഗങ്ങള്‍ വിളിച്ചുവരുത്താന്‍ ഇടയാക്കുമെന്ന് യാത്രികര്‍ ആരോപിക്കുന്നു.
മാലിന്യത്തില്നിന്നുള്പ്പെടെയാണു മലിനജലം ഊര്‍ന്നിറങ്ങുന്നത്. അധികൃതര്‍ കണ്ണടച്ച് ഇരുട്ടാകാതെ തങ്ങളുടെ ദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്നാണു നാട്ടുകാരുടെയും യാത്രികരുടെയും വിവരം.
മൂക്കുംകുത്തി വീഴല്ലേ
കൊച്ചി: റോഡിൽ അപകടഭീഷണിയായി നിലകൊള്ളുന്ന തകര്‍ന്ന സ്ലാബില്‍ തട്ടിക്കൂട്ട് പണികള്‍ നടത്തി ജീവനക്കാര്‍ മടങ്ങി മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും റോഡിന്റെ അവസ്ഥ പഴയതിനേക്കാള്‍ പരിതാപകരം.
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് റോഡിന് സമീപം, ഹാജി കെസിഎം മേത്തര്‍ റോഡില്‍നിന്നു റെയില്‍വേ സ്റ്റേഷന് റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്തെ റോഡിന് കുറുകെയുള്ള കാനയ്ക്കു മുകളിലെ സ്ലാബാണ തട്ടികൂട്ടു പണികളിലൂടെ പേരെടുക്കുന്നത്.
സ്ലാബുകള്‍ പൊട്ടി വലിയ വിടവുകള്‍ രൂപപ്പെട്ടതോടെ ദിവസങ്ങള്‍ക്കുമുമ്പാണു ജീവനക്കാരെത്തി ജോലികള്‍ നടത്തിയത്.
പുതിയ സ്ലാബുകള്‍ സഹിതം സ്ഥലത്തെത്തിച്ച് വേഗത്തില്‍ പണികള്‍ പുര്‍ത്തിയാക്കിയപ്പോള്‍ യാത്രികര്‍ സന്തോഷിച്ചെങ്കിലും ഉച്ചയോടുകൂടി നാട്ടുകാരുടെയും യാത്രികരുടെയും വാക്കുകള്‍ക്കു മൂര്‍ച്ചകൂടി.
ഇരുചക്ര വാഹനങ്ങളുടെ ടയറുകള്‍ വിടവിലൂടെ കാനയിലേക്കു പതിക്കുന്നതടക്കമുള്ള അപകടമായിരുന്നു ഇവിടെ പതിയിരുന്നത്.
ഇതൊന്നും മാറ്റാതെ നടത്തിയ പുനർ നിർമാണത്തിന് അവാര്‍ഡ് നല്‍കണമെന്നാണു സമീപത്തെ വ്യാപാരികളും യാത്രികരും വ്യക്തമാക്കുന്നത്.
മാസങ്ങളായി തകന്നുകിടന്ന സ്ലാബ് നന്നാക്കണമെന്ന ആവശ്യം നേരത്തേതന്നെ ഉയര്‍ന്നതാണ്. എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിലേക്കുള്ള രോഗികള്‍ ഉള്‍പ്പെടെ സഞ്ചരിക്കുന്ന വഴിയാണിത്.
മഴയത്ത് വലിയ വെള്ളക്കെട്ട് രൂപപ്പെടുന്ന ഇവിടെ പൊട്ടിയ സ്ലാബിന്റെ ഇടയില്‍ കുടുങ്ങി ഇരുചക്ര വാഹനങ്ങളടക്കം അപകടത്തില്‍പ്പെടുന്നതും പതിവ് സംഭവമായിരുന്നു.
ചിലനേരം നാട്ടുകാര്‍ ചേര്‍ന്നാണ് ഇവിടെ കുരുങ്ങുന്ന കാറുകളും ഓട്ടോറിക്ഷകളും തള്ളി നീക്കുന്നത്.നിരവധി തവണ ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടും കോര്പ്പറേഷന് അധികൃതര്‍ ഇതൊന്നും കണ്ടഭാവം നടിക്കുന്നില്ലെന്നാണു യാത്രികരുടെ ആക്ഷേപം.
തട്ടിക്കൂട്ട് പണികള്‍ നടത്തുന്നതിനു പകരം അപകടം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണു യാത്രികരുടെ ആവശ്യപ്പെടുന്നത്.