കടുത്തുരുത്തി: മോന്‍സ് ജോസഫ് കോട്ടയം ജില്ലയില്‍ നിന്നുള്ള ഏക മന്ത്രിയായതോടെ ജില്ലയുടെ അഭിമാന മണ്ഡലമായി കടുത്തുരുത്തി. ഒരു കാലത്ത് മുഖ്യമന്ത്രി ഉള്‍പ്പെടെ മൂന്ന് മന്ത്രിമാര്‍ വരെയുണ്ടായിരുന്ന ജില്ലയിൽ കഴിഞ്ഞ പത്ത് വര്‍ഷമായി ഏറ്റുമാനൂര്‍ മണ്ഡലത്തില്‍നിന്നുള്ള വി.എന്‍. വാസവനെന്ന ഏക മന്ത്രിയായി ചുരുങ്ങിയിരുന്നു.
മുമ്പ് 22 മാസക്കാലം അപ്രതീക്ഷിതമായി പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ച കാലത്ത് ഭരണരംഗത്ത് ഏറെ മികവ് പ്രകടിപ്പിച്ച മോന്‍സ് ജോസഫിന് ഇക്കുറി ജലവിഭവ വകുപ്പ് മന്ത്രിയെന്ന നിലയിൽ ജില്ലയില്‍ ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നതും നേട്ടമാവും.കുടിവെള്ള പ്രശ്നങ്ങള്‍, കാര്‍ഷിക മേഖലയ്ക്കും നാട്ടുകാര്‍ക്കും ഭീഷണിയായ തോടുകളിലെയും ആറുകളിലെയും ജലാശയങ്ങളിലെയും ചെളിയും മണ്ണും മാലിന്യങ്ങളും, ഇതുമൂലമുണ്ടാകുന്ന വെള്ളപ്പൊക്കം, കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധികള്‍ തുടങ്ങി ജില്ലയുടെ പ്രശ്നങ്ങള്‍ ഒട്ടനവധിയാണ്.
കൂടാതെ ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കും ജലാശയങ്ങളുടെ നവീകരണം അത്യന്താപേക്ഷിതമാണ്. വേനല്ക്കാലമാകുന്നതോടെ ജില്ല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കുടിവെള്ളവുമായി ബന്ധപ്പെട്ടുണ്ടാകുന്നത്.നിരവധി റോഡ് വികസന പദ്ധതികള്‍, ബൈപാസ് റോഡുകള്‍, സംസ്ഥാനം വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന വെള്ളൂര്‍ കെപിപിഎലിന്റെ വികസനം, മെഡിക്കല്‍ കോളജിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച, കുറവിലങ്ങാട് സയന്‍സ് സിറ്റി, കാഞ്ഞിരപ്പള്ളി, കുറവിലങ്ങാട് ബൈപാസുകള്‍, കടുത്തുരുത്തിയിലെ കേന്ദ്രീയ വിദ്യാലയം, പ്രധാന റോഡുകളിലെ അപകട വളവുകള്‍ നിവര്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, കോട്ടയം ടെക്സ്റ്റൈല്‍സിന്റെ വികസനം തുടങ്ങി ജില്ല ഉറ്റുനോക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഒട്ടനവധിയാണ്.
ഇതേസമയം നിയമസഭാ ചരിത്രത്തില്‍ ആദ്യമായി ഒരു മുഴുവന്‍സമയ മന്ത്രിയെ ലഭിക്കുന്നതിന്റെ അഭിമാനത്തിലും ആഹ്ലാദത്തിലുമാണ് കടുത്തുരുത്തി മണ്ഡലം.രണ്ടാം തവണയാണ് കടുത്തുരുത്തിക്ക് മന്ത്രിസ്ഥാനം ലഭിക്കുന്നതെങ്കിലും അഞ്ച് വര്‍ഷക്കാലവും ഉറപ്പുള്ള മന്ത്രിസ്ഥാനം മണ്ഡലത്തിന് ലഭിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണ്.
2007-2008 കാലത്താണ് 22മാസക്കാലം വി.എസ്. മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി മോന്‍സ് ജോസഫ് ആദ്യം മന്ത്രിപദവി അലങ്കരിച്ചത്. ഇക്കാലയളവില്‍ ഭരണരംഗത്ത് മികവ് തെളിയിക്കാനും ഏവരുടെയും പ്രശംസ നേടാനും മോന്‍സ് ജോസഫിന് കഴിഞ്ഞിരുന്നു.
