കല്ലടിക്കോട്: മലയോരമേഖലയിലെ കുന്നത്തുകാട്ടിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു. ഇന്നലെ വെളുപ്പിനു നാലുമണിയോടെയാണ് രണ്ടു കാട്ടാനകൾ പാപ്പിനിശേരി ബിനുവിന്റെ കൃഷിയിടത്തിലെത്തി വാഴകളും കമുകും കൊക്കോയും നശിപ്പിച്ചത്. സമീപത്തെ ചന്ദ്രന്റെ കൃഷിയിടത്തിലും കാട്ടാനകൾ കൃഷി നശിപ്പിച്ചിട്ടുണ്ട്.
വൈദ്യുതിവേലി നിർമിച്ച് കൃഷിയിടങ്ങൾക്കു സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കാട്ടാനകൾ കമ്പികളിൽ മരംമറിച്ചിട്ട് വൈദ്യുതിബന്ധം വിഛേദിച്ചാണ് കൃഷിയിടത്തിലെത്തിയത്. 10 ദിവസംമുമ്പാണ് സമീപത്തെ ജോസ് തുറയ്ക്കലിന്റെ കൃഷിയിടത്തിലെത്തി വാഴയടക്കമുള്ള കൃഷികൾ നശിപ്പിച്ചത്.
വനംവകുപ്പിന്റെ ദ്രുതകർമസേന സ്ഥലത്തെത്തി ആനകളെ വനത്തിലേക്ക് കയറ്റിവിട്ടു. നിരന്തരമായി കൃഷി നശിപ്പിക്കുന്ന കാട്ടാനകളെ വനത്തിനുള്ളിൽ തന്നെ നിർത്താൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
