ഷൊർണൂർ: കുംഭച്ചൂടിൽ നാടും നഗരവും തിളച്ചുതൂവുന്നു… പാതയോരങ്ങളിലെ ഹോട്ടലുകളിലേക്ക് യാത്രക്കാരെ വിളിച്ച് കയറ്റുന്നവർക്ക് അടിസ്ഥാനസൗകര്യങ്ങളൊരുക്കണമെന്ന ഉത്തരവ് ഇനിയും നടപ്പിലാക്കുന്നില്ല.
ഹോട്ടൽ എന്ന കൈ ബോർഡുമായി കാറ്റും മഴയും ചുട്ടുപൊള്ളുന്ന വെയിലും വകവയ്ക്കാതെ നിൽക്കുന്നവരുടെ തൊഴിലിടം ദുരിതപൂർണമാണ്. ഇവർക്ക് അടിസ്ഥാനസൗകര്യങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ തൊഴിൽവകുപ്പ് പരിശോധന നടത്തുമെന്ന് പ്രഖ്യാപിച്ചതല്ലാതെ തുടർനടപടികളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല.
ദേശീയപാതകളിലെ ഭക്ഷണശാലകൾക്കു മുന്പിൽ തുടക്കംകുറിച്ച ഈ ജോലി പിന്നീട് എല്ലായിടത്തേക്കും വ്യാപിക്കുകയായിരുന്നു. ഇരിക്കാൻ ഒരു കസേരപോലും ഇല്ലാതെ പകൽ മുഴുവൻ നിൽക്കേണ്ടിവരുന്ന മനുഷ്യ ബോർഡുകളാണ് ഇവർ. ഇപ്പോഴും വ്യാപകമായി റോഡരികിൽ ഇവരെ കാണാനാവും. ചെറിയൊരു തണലിന്റെ അംശം പോലും ഇവർക്ക് അന്യമാണ്.
തുടർച്ചയായി 12 മണിക്കൂർ വരെ നിൽക്കേണ്ടി വരുന്ന തൊഴിലാളികളാണിവർ. ഇരിപ്പിടം, ശുദ്ധജലം, തണൽ, വെയിലത്തു കുട എന്നിവ ഉറപ്പു വരുത്താനാണു തൊഴിൽവകുപ്പിന്റെ ഉത്തരവുള്ളത്. ഇക്കാര്യം നടപ്പാക്കുന്നു എന്ന് ഉറപ്പാക്കാനാണു സ്ക്വാഡ് പരിശോധനയ്ക്കു നിർദേശിച്ചിരുന്നത്. എന്നാൽ ഒന്നും നടപ്പാക്കിയില്ലെന്നുമാത്രം.
സെക്യൂരിറ്റി വിഭാഗത്തിലാണ് തൊഴിലെങ്കിലും ഹോട്ടലുകളിലേക്ക് ആളുകളെ മാടിവിളിക്കുകയും പാർക്കിംഗ് ക്രമീകരിക്കുകയുമാണു പലർക്കും ചുമതല. പലയിടത്തും ഇവരെ തൊഴിൽ രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നില്ലെന്നും പരാതിയുണ്ട്. സംസ്ഥാനത്തെ സെക്യൂരിറ്റി ജീവനക്കാർക്ക് മാസം 24,000 രൂപ ലഭിക്കുന്ന വിധത്തിൽ വേതനപരിഷ്കരണത്തിന്റെ പ്രാഥമിക ഉത്തരവായിട്ടുണ്ട്.
- മംഗലം ശങ്കരൻകുട്ടി
