ആനവണ്ടി ചരിയുമോ ? വരുമാനം വര്‍ധിച്ചിച്ചിട്ടും ‘നോ രക്ഷ’;ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനാകാതെ കിതച്ച് കെഎസ്ആര്‍ടിസി…

കെഎസ്ആര്‍ടിസി കടന്നു പോകുന്നത് ഗുരുതരമായ പ്രതിസന്ധിയിലൂടെ. കഴിഞ്ഞ രണ്ടു മാസവും വരുമാനം 200 കോടി കവിഞ്ഞിട്ടും സാമ്പത്തിക ബുദ്ധിമുട്ടിനാല്‍ കെഎസ്ആര്‍ടിസി കിതയ്ക്കുകയാണ്. സര്‍ക്കാര്‍ സഹായം കിട്ടിയിട്ടും വരവും ചെലവും തമ്മിലുള്ള അന്തരം പ്രതിമാസം ശരാശരി 30 കോടി കവിഞ്ഞു. ഇതൊടൊപ്പം സ്ഥാപനത്തിന്റെ ബാധ്യത സര്‍ക്കാര്‍ പൂര്‍ണമായി ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.

ഡിസംബറില്‍ 213.28 കോടിയും ജനുവരിയില്‍ 204. 90 കോടിയുമായിരുന്നു കെഎസ്ആര്‍ടിസിയുടെ വരുമാനം. ശബരിമല സീസണാണ് തുണച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സര്‍ക്കാര്‍ സഹായമില്ലാതെ ശമ്പളം വിതരണം ചെയ്ത കെഎസ്ആര്‍ടിസിക്ക് ഇക്കുറി അതു കഴിയില്ല.

സര്‍ക്കാരില്‍ നിന്ന് 25 കോടി സഹായം കൂടി കിട്ടയിതുകൊണ്ടാണ് ജനുവരിയില്‍ പത്താം തീയതിയോടെ ശമ്പള വിതരണം പൂര്‍ത്തിയാക്കിയത്. ഡിസംബറിലെ വരവും ചെലവും തമ്മിലുള്ള അന്തരം 78.21 കോടിയിയിരുന്നു.

ഈ മാസവും 25 കോടി രൂപ സര്‍ക്കാര്‍ സഹായം കിട്ടിയാല്‍ മാത്രമേ ശമ്പളം വിതരണം പൂര്‍ത്തിയാക്കാന്‍ കെഎസ്ആര്‍ടിസിക്ക് സാധിക്കൂ. ശമ്പളവിതരണത്തിന് ഒരുമാസം 81 കോടി രൂപയാണ് വേണ്ടത്. ഇന്ധന ചെലവ് 88 കോടി വരും. ഇന്‍ഷുറന്‍സ്, സ്‌പെയര്‍പാര്‍ട്‌സ്, കണ്‍സോര്‍ഷ്യം വായ്പ തിരച്ചടവ് എന്നിവക്കായി 60 കോടി രൂപ വേറെയും കണ്ടെത്തണം.

വരുമാനവും ചെലവും തമ്മിലുള്ള അന്തരത്തിന് ഇതാണ് കാരണം. കഴിഞ്ഞ വര്‍ഷം അവസാന നാലുമാസം ഗഡുക്കളായാണ് ശമ്പളം വിതരണം ചെയ്തത്. തൊഴിലാളി സംഘടനകളുടെ സെക്രട്ടേറിയേററിനു മുന്നിലെ സമരത്തിന്റെ പശ്ചാത്തലത്തില്‍ ശമ്പളം മുടങ്ങില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

എന്നാല്‍ സര്‍ക്കാരിന് ഈ വാക്ക് എത്ര നാള്‍ പാലിക്കാനാകുമെന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. ബാധ്യതയില്‍ നിന്ന് ബാധ്യതയിലേക്ക് കൂപ്പുകുത്തുന്ന ഭീതിതമായ അവസ്ഥയാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസിയില്‍ നിലനില്‍ക്കുന്നത്.

Related posts

Leave a Comment