കെഎസ്ആര്‍ടിസിയുടെ കല്ല്യാണവണ്ടി വീണ്ടും ഓടിത്തുടങ്ങി! ഏഴ് ജോഡികളുടെ പ്രണയത്തിനും വിവാഹത്തിനും കാരണക്കാരനായ ആ കല്ല്യാണവണ്ടിയുടെ വിശേഷങ്ങളിങ്ങനെ

കെഎസ്ആര്‍ടിസി മലയാളികളുടെ ജീവിതവുമായി എത്രമാത്രം ഇഴചേര്‍ന്നിരിക്കുന്നു എന്നതിന് നിരവധി ഉദാഹരണങ്ങള്‍ അടുത്ത കാലത്തും കേരളം കണ്ടിരുന്നു. ഇപ്പോഴിതാ ആ അടുപ്പത്തിന് മറ്റൊരു തെളിവുകൂടി പുറത്ത് വന്നിരിക്കുന്നു.

കെഎസ്ആര്‍ടിസിയ്ക്ക് ഒരു കല്ല്യാണ വണ്ടിയുണ്ടെന്നതാണത്. ഇടയ്ക്ക് നിന്നുപോയ ആ കല്ല്യാണ വണ്ടി ഇപ്പോള്‍ വീണ്ടും ഓടിത്തുടങ്ങിയിരിക്കുന്നു എന്നതാണ് ഇപ്പോള്‍ വീണ്ടും കല്ല്യാണ വണ്ടി വാര്‍ത്തയാകാന്‍ കാരണം.

ഈ ബസിന് കല്ല്യാണവണ്ടി എന്ന് പേര് വരാന്‍ ഒരു കാരണമുണ്ട്. ഈ ബസില്‍ പലപ്പോഴായി കണ്ടക്ടര്‍മാരായി വന്ന ഏഴുപേര്‍ തങ്ങളുടെ ജീവിത സഖികളെ കണ്ടെത്തിയത് ഇതേ ബസിലെ യാത്രക്കാരികളില്‍ നിന്നായിരുന്നു.

2002-ലാണ് മൂന്നാര്‍ ഡിപ്പോയില്‍നിന്ന് ഇടുക്കി കളക്ടറേറ്റ് സ്ഥിതിചെയ്യുന്ന കുയിലിമലയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കുന്നത്. ആദ്യ യാത്രയില്‍ തന്നെ പൂത്തുലഞ്ഞു ആദ്യത്തെ പ്രണയവും കല്യാണവും. ബസിലെ കണ്ടക്ടറായി വന്ന മൂവാറ്റുപുഴ സ്വദേശി രാജു ബസില്‍ സ്ഥിരമായി യാത്രചെയ്തിരുന്ന മുരിക്കാശ്ശേരി പാവനാത്മാ കോളേജിലെ വിദ്യാര്‍ത്ഥിനി സിജിയുമായി പ്രണയത്തിലായി. ചിന്നാറുകാരിയാണ് സിജി. ഇപ്പോള്‍ രണ്ടുകുട്ടികളുമായി സന്തുഷ്ട കുടുംബജീവിതം നയിക്കുന്നു.

ഈ ബസില്‍നിന്ന് രണ്ടാമത്തെ ജീവിതസഖിയെ കണ്ടെത്തുന്നത് നോര്‍ത്ത് പറവൂരുകാരന്‍ ഉമേഷാണ്. ചിന്നാറില്‍നിന്ന് അടിമാലിയില്‍ പഠിക്കാന്‍ പോയിരുന്ന ചിത്ര ഈ ബസിലെ യാത്രക്കാരിയായിരുന്നു. ആ കണ്ടുമുട്ടല്‍ പ്രണയത്തിലായി, ഒടുവില്‍ വിവാഹവും. തടിയംപാട് കര്‍ഷക ക്ഷേമനിധി ഓഫീസിലെ ജീവനക്കാരിയായിരുന്നു പതിനാറാംകണ്ടംകാരി ഷെമീറ. ബസിലെ കണ്ടക്ടറായിരുന്ന രാജേഷുമായി പ്രണയത്തിലായി. പിന്നീട് രജിസ്റ്റര്‍ വിവാഹം. ഷെമീറ ഇപ്പോള്‍ അടിമാലി ലോട്ടറി ഓഫീസിലെ ജീവനക്കാരിയാണ്.

കല്ലാര്‍കുട്ടിക്ക് സമീപം അഞ്ചാംമൈലില്‍ നിന്ന് 11 പെണ്‍കുട്ടികള്‍ മുരിക്കാശ്ശേരി പാവനാത്മാ കോളേജിലേക്ക് ബസില്‍ കയറും. എല്ലാവരുടെയും ടിക്കറ്റുകള്‍ രേഷ്മ എന്ന കുട്ടിയെടുക്കും. ഒടുവില്‍ കണ്ടക്ടറായിരുന്ന സിജോമോനും രേഷ്മയും തമ്മില്‍ പ്രണയത്തിലായി. മൊബൈല്‍ വഴിയായിരുന്നു പ്രണയം. നാലു വര്‍ഷത്തിന് ശേഷം ഇവര്‍ വിവാഹിതരായി. മുരിക്കാശ്ശേരി സ്വദേശി ശ്രീജിത്ത് വിവാഹം കഴിച്ചതും ഈ ബസിലെ സ്ഥിരം യാത്രക്കാരിയെയായിരുന്നു.

തോക്കുപാറയില്‍ നിന്ന് ബസില്‍ കയറി അടിമാലിയില്‍ ഇറങ്ങുന്ന ആതിര ടീച്ചറുമായി ശ്രീജിത്ത് പ്രണയത്തിലായി. 2015-ലായിരുന്നു ഇവരുടെ വിവാഹം. ഇതേരീതിയില്‍ രണ്ടു കണ്ടക്ടര്‍മാര്‍ കൂടി വിവാഹിതരായവരുടെ പട്ടികയിലുണ്ട്. പക്ഷേ, അവര്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഇതില്‍ ശ്രീജിത്തും രാജേഷും സിജോമോനും എം-പാനല്‍ കണ്ടക്ടര്‍മാരായിരുന്നു.

Related posts