ഷൊർണൂർ: ഭാരതപ്പുഴയും വറ്റിവരളുന്നു, യന്ത്രസഹായത്തോടെ ചാലെടുത്ത് തടയണയിൽ വെള്ളമെത്തിച്ചു. രൂക്ഷമായ വരൾച്ചയിൽ പുഴ നീർച്ചാലായി മാറിതുടങ്ങി. കൊടുംചൂടിൽ നാടും നഗരവും വെന്തുരുകുകയാണ്.
ജലക്ഷാമം രൂക്ഷമായതോടെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ഭാരതപ്പുഴ തടയണയിൽ വെള്ളമെത്തിക്കാൻ ചാലെടുത്താണ് ജലലഭ്യത ഉറപ്പാക്കുന്നത്. വേനലിൽ പുഴ വരണ്ടതോടെ തടയണയിലും ആവശ്യത്തിന് വെള്ളമില്ലാതായ സ്ഥിതിയാണ്. പുഴയിലെ കിണറുകൾക്ക് സമീപത്തേക്കാണ് ചാലെടുത്തത്.
കഴിഞ്ഞദിവസം മലമ്പുഴ ഡാം തുറന്നിരുന്നു. ഈ വെള്ളമെത്തുമ്പോൾ സംഭരിക്കാനായാണ് കിണറുകൾക്ക് സമീപത്തേക്ക് ചാലെടുത്തത്. രണ്ടാഴ്ചത്തേക്കുള്ള വെള്ളം മാത്രമേ തടയണയിലുള്ളൂ എന്നാണ് ജല അഥോറിറ്റി നൽകുന്ന വിവരം. മലമ്പുഴ ഡാം തുറന്ന് വെള്ളംവിട്ടെങ്കിലും നാലു ദിവസമെങ്കിലുമെടുക്കും വെള്ളം ഷൊർണൂരെത്താൻ.
ഷൊർണൂർ തടയണയിലേക്കെത്തുന്നതിന് മുമ്പ് കിണറുകൾക്ക് സമീപത്തേക്കെത്തിച്ച് വെള്ളം സംഭരിക്കാനാണ് പുഴയിൽ ജെസിബി ഉപയോഗിച്ച് ചാലെടുത്തതെന്ന് അധികൃതർ അറിയിച്ചു. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ പൈപ്പുകളിലൂടെ ഒന്നിടവിട്ട ദിവസങ്ങളിലായി കുടിവെളളവിതരണം നിയന്ത്രിച്ചിട്ടുണ്ട്. പൈപ്പിലൂടെ വെള്ളമെത്താത്ത മേഖലകളിലേക്ക് ടാങ്കർ ലോറികളിലും കുടിവെള്ളം എത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
വാണിയംകുളം പഞ്ചായത്തിലേക്കും പൈപ്പ് വഴി വെള്ളം നൽകുന്നുണ്ട്. ഇതിന് പുറമെ ചളവറ പഞ്ചായത്തിലേക്കും ഷൊർണൂർ സമഗ്രകുടിവെള്ളപദ്ധതിയിൽ നിന്നാണ് ടാങ്കറിൽ വെള്ളം നൽകുന്നത്. മാത്രമല്ല തൃശൂർ ജില്ലയിലെ പുഴയോരത്തെ പഞ്ചായത്തുകളിലേക്കും ഷൊർണൂർ കുടിവെള്ളപദ്ധതിയുടെ ഭാഗമായി തടയണയിൽനിന്നാണ് വെള്ളമെടുക്കുന്നത്
തടയണയിൽ അടിഞ്ഞുകൂടിയ മണലെടുക്കുന്ന പ്രവൃത്തികളും നടക്കുന്നുണ്ട്. മണലുള്ളതിനാൽ തടയണയുടെ സംഭരണശേഷിയെ ബാധിക്കുന്നുണ്ടെന്നും ജല അഥോറിറ്റി അധികൃതർ പറഞ്ഞു.
മണലെടുത്ത് ആവശ്യമായ ആഴത്തിൽ വെളളം സംഭരിക്കാനായാൽ കുടിവെള്ളപ്രശ്നം പരിഹരിക്കാമെന്നാണ് പ്രതീക്ഷ. മഴ ഇനിയും ലഭിക്കാത്തപക്ഷം കുടിവെള്ളക്ഷാമം ഇനിയും രൂക്ഷമാവും.
