ആലപ്പുഴ: കനാലുകളിലെ തീരാശല്യമായാണ് പലരും കുളവാഴയെ കരുതുന്നത്. ഇതിനെ വിപണിയിൽ വൻ സാധ്യതകളുള്ള മുല്യവർധിത ഉത്പന്നങ്ങളാക്കാൻ കഴിയും. കുളവഴയുടെ ഈ സാധ്യത കണ്ടെത്തിയത് എസ്ഡി കോളജിലെ മുൻ സുവോളജി വിഭാഗം മേധാവി ഡോ. ജി. നാഗേന്ദ്ര പ്രഭുവാണ്.
1998ലാണ് കുളവാഴയിൽനിന്നു മൂല്യവർധിത ഉത്പന്നങ്ങൾ എന്ന ആശയം ഡോ. നാഗേന്ദ്ര പ്രഭു മുന്നോട്ടു വയ്ക്കുന്നത്. കോളജിലെ ജലവിഭ ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപകനായ ഇദ്ദേഹം കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് കുളവാഴയുടെ സാധ്യതകളെക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
വീടുകളിലും ഓഫീസുകളിലും ഉപയോഗിക്കാൻ കഴിയുന്ന നിരവധി ഉത്പന്നങ്ങൾക്കു പുറമേ പല തരത്തിലുള്ള നിറങ്ങൾ, ചിത്രങ്ങൾ വരയ്ക്കാനുള്ള കാൻവാസുകൾ, ഏറെ ആവശ്യക്കാരുള്ള ബ്രിക്കറ്റ്, ഡിസ്പോസിബിൾ പ്ലേറ്റ്, ഗ്ലാസ്, നഴ്സറി പോട്ട്, പെൻ സ്റ്റാൻഡ്, നിർമാണ പ്രവർത്തനങ്ങൾക്കുള്ള ബോർഡുകൾ, ശില്പ നിർമാണത്തിനുള്ള പൾപ് തുടങ്ങി നിരവധി ഉത്പന്നങ്ങൾ കുളവാഴയിൽനിന്നു നിർമിച്ചെടുക്കമെന്ന് ഇദ്ദേഹം കണ്ടെത്തി.
കൂൺ കൃഷിക്കും കുളവാഴ ഉപയോഗിക്കാൻ സാധിക്കും. കുളവാഴയുടെ തണ്ടും ഇലകളും അരിഞ്ഞു പുഴുങ്ങി ഉണക്കിയെടുത്ത് കൂൺ ബെഡ് നിർമാണത്തിനും ഉപയോഗിക്കാം. വൈക്കോൽ ഉപയോഗിക്കുന്നതിനേക്കാൾ മികച്ച ഉത്പാദനം ഇതിലൂടെ ലഭിക്കുമെന്നും അദ്ദേഹം പറയുന്നു.
ഐക്കോർണിയ ക്രാസിപസ് എന്ന ശാത്രനാമത്തിലറിയപ്പെട്ടിരുന്ന കുളവാഴയെ പോണ്ടനേറിയ ക്രാസിപസ് എന്ന് പുനഃനാമകരണവും ചെയ്തിട്ടുണ്ട് ശാസ്ത്രലോകം. കനാലിൽ നിറയുന്ന പോളകൾ സംസ്കരിക്കാൻ നഗരസഭയോ സർക്കാരോ മുൻകൈയെടുത്താൽ നിരവധി തൊഴിൽദിനങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്ന മഹത്തായ ഒരു സംരംഭമായി ഇതിനെ മാറ്റിയുമെടുക്കാം.
- എബിലിൻ കെ. ഏബ്രഹാം
