അങ്ങനെ ജീവിതത്തില്‍ ആദ്യമായി ബിവറേജിന്റെ മുമ്പില്‍ ക്യൂ നിന്ന്, ഇടിയും കൊണ്ട് മദ്യം വാങ്ങി! അതോടെ പല കാര്യങ്ങളും വ്യക്തമായി; ചാക്കോച്ചന്‍ തന്റെ അനുഭവം പങ്കുവയ്ക്കുന്നു

താന്‍ ഇതുവരെ ജീവിതത്തില്‍ ചെയ്യാത്ത പല അലമ്പുകളും ‘വര്‍ണ്യത്തില്‍ ആശങ്ക’ എന്ന ചിത്രത്തിനു വേണ്ടി ചെയ്യേണ്ടി വന്നുവെന്ന് വെളിപ്പെടുത്തി മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍. ചിത്രത്തിന്റെ സംവിധായകന്‍ സിദ്ധാര്‍ഥ് ഭരതിനൊപ്പം ഫേസ്ബുക്ക് ലൈവില്‍ എത്തിയാണ് ചാക്കോച്ചന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മുഴുവന്‍ സമയവും മദ്യപാനം, മുറുക്കല്‍ തുടങ്ങിയ പല അലമ്പ് കാര്യങ്ങളും ചെയ്തു. ജീവിതത്തില്‍ ആദ്യമായി ഒരു ബിവറേജിന് മുന്നില്‍ ചെന്ന് ക്യൂ നിന്ന് ഇടികൊണ്ട് വഴക്കുമുണ്ടാക്കി. കുടിയന്മാരുടെ ശരിക്കുമുള്ള ബുദ്ധി മനസിലായത് അപ്പോഴാണ്. ഒന്നര മണിക്കൂര്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന അതേ ഇഫക്ടാണ് ബിവറേജിന് മുന്നില്‍ ക്യൂ നിന്ന് ഇടിയും കൊണ്ട് മൂന്ന് ബോട്ടില്‍ വാങ്ങി വരുന്നതെന്നും ചാക്കോച്ചന്‍ പറഞ്ഞു. ‘വര്‍ണ്യത്തില്‍ ആശങ്ക’ ഇന്ന് തിയേറ്ററുകളില്‍ എത്തുകയാണ്.

റിലീസിന് മുന്‍പായി ഫേസ്ബുക്ക് ലൈവില്‍ എത്തിയാണ് ചാക്കോച്ചന്‍ ആരാധകരുമായി ഇക്കാര്യങ്ങള്‍ പങ്കുവച്ചത്. ഇതുവരെ ചെയ്തതില്‍ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രമാണിത്. ഏറ്റവും വൃത്തിക്കെട്ട രീതിയില്‍ ചാക്കോച്ചനെ അവതരിപ്പിക്കണമെന്നായിരുന്നു സിദ്ധാര്‍ഥ് ആവശ്യപ്പെട്ടത്. തനി ലോക്കല്‍ കൂതറയായിട്ടാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നതെന്നും സിദ്ധുവിന്റെ ആവശ്യം ശിരസാ വഹിച്ചിട്ടുണ്ടെന്നും ചാക്കോച്ചന്‍ പറഞ്ഞു. ചിത്രീകരണത്തിനിടെ ഉണ്ടായ പല രസകരമായ അനുഭവങ്ങളും ഇതിനിടെ ചാക്കോച്ചന്‍ പങ്കുവെച്ചു. ‘ചന്ദ്രേട്ടന്‍ എവിടെയാ’ എന്ന ചിത്രത്തിനു ശേഷം സിദ്ധാര്‍ഥിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘വര്‍ണ്യത്തില്‍ ആശങ്ക’. ഒന്നര വര്‍ഷത്തിനു ശേഷമാണ് പുതിയ ചിത്രവുമായി സിദ്ധാര്‍ഥ് എത്തുന്നത്. ചിത്രത്തില്‍ കൗട്ട ശിവനെന്ന കഥാപാത്രത്തെയാണ് ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, സുരാജ് വെഞ്ഞാറമൂട്, ചെമ്പന്‍ വിനോദ്, ഷറഫുദ്ദീന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മികച്ച് ആഭിപ്രായം നേടിയാണ് തിയറ്ററുകളില്‍ ചിത്രം മുന്നേറിക്കൊണ്ടിരിക്കുന്നത്.

 

Related posts