വിവാഹം നടക്കുന്നത് വെറും അഞ്ചു കിലോമീറ്റര്‍ അകലെ ! എന്നാല്‍ സദ്യയുമായി വാന്‍ കറങ്ങിയത് 68 കിലോമീറ്റര്‍; ഒരു കുതിരാന്‍ അപാരത…

അഞ്ചു കിലോമീറ്റര്‍ മാത്രം ദൂരെയുള്ള വിവാഹവീട്ടില്‍ സദ്യയെത്തിക്കാന്‍ കേറ്ററിംഗ് കമ്പനിയുടെ വാനിന് കറങ്ങേണ്ടി വന്നത് 68 കിലോമീറ്റര്‍.

കുതിരാനിലെ കുരുക്കുമൂലം ദേശീയപാതയിലെ ഗതാഗതം സ്തംഭിച്ചതാണ് വിവാഹപ്പാര്‍ട്ടിക്കും കേറ്ററിംഗുകാര്‍ക്കും തലവേദനയായത്. അര കിലോമീറ്റര്‍ ദൂരം മാത്രമുള്ള സ്ഥലത്തെത്താന്‍ അഞ്ചു മണിക്കൂറാണ് സദ്യയുമായി എത്തിയ വാഹനത്തിന് കറങ്ങേണ്ടിവന്നത്.

വാണിയമ്പാറ പ്ലാക്കോട് സ്വദേശിയുടെ വിവാഹത്തിനാണ് കുതിരാന്‍ പണി കൊടുത്തത്. വിവാഹം കഴിഞ്ഞു മൂന്നു മണിക്കൂര്‍ കാത്തിരുന്നിട്ടും വാന്‍ എത്താതായപ്പോള്‍ വീട്ടുകാരും ബന്ധുക്കളും ആശങ്കയിലായെങ്കിലും ഒരു മണിയോടെ സദ്യ എത്തുകയായിരുന്നു.

പാണഞ്ചേരിയിലെ പവിത്രം കേറ്ററിംഗ് യൂണിറ്റിനെയാണ് സദ്യയുടെ ചുമതല ഏല്‍പ്പിച്ചത്. മുഹൂര്‍ത്തം രാവിലെ 9നു ശേഷമാണെന്നതിനാല്‍ 10നു ഭക്ഷണം എത്തിക്കാമെന്നാണ് ഏറ്റത്. 11 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ അരമണിക്കൂര്‍ മതിയെങ്കിലും കുരുക്ക് ഉണ്ടെന്നറിഞ്ഞതോടെ രാവിലെ 8നു തന്നെ ഭക്ഷണവുമായി പുറപ്പെട്ടു.

വിവാഹ വീട്ടില്‍ നിന്ന് 5 കിലോമീറ്ററകലെ വഴുക്കുംപാറയില്‍ വരെ വാന്‍ എത്തിയെങ്കിലും ഗതാഗതക്കുരുക്ക് അതിരൂക്ഷമായി. ഒരു രീതിയിലും മുമ്പോട്ടുള്ള യാത്ര സാധ്യമല്ലെന്ന സ്ഥിതിയായി.

ഈ വിവരമറിഞ്ഞതോടെ വിവാഹവീട്ടുകാരും ആശങ്കയിലായി. മറ്റു വഴിയില്ലെന്നു മനസ്സിലാക്കി ചേലക്കര റോഡിലൂടെ ചുറ്റിവളഞ്ഞു യാത്രചെയ്യാന്‍ തീരുമാനിച്ചു.

തുടര്‍ന്നു വാന്‍ മണ്ണുത്തി ഭാഗത്തേക്കു തിരിച്ചുപോയി മുടിക്കോട്, ചിറക്കാക്കോട്, വടക്കാഞ്ചേരി, ചേലക്കര, എളനാട് വഴി 68 കിലോമീറ്റര്‍ താണ്ടിയാണ് വിവാഹ വീട്ടിലെത്തിയത്. വെള്ളിയാഴ്ച രാത്രി 7നു കുതിരാനില്‍ ചരക്കുലോറി മറിഞ്ഞതിനെ തുടര്‍ന്ന് 15 മണിക്കൂറാണ് രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടാക്കിയത്.

Related posts

Leave a Comment