മുണ്ടക്കയം: വിദ്യാർഥികളിൽ ഉൾപ്പെടെ ലഹരി ഉപയോഗം വ്യാപാകമായതോടെ മുണ്ടക്കയത്ത് മിന്നൽ പരിശോധന നടത്തി എക്സൈസ്. കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ചിന്റെയും കോട്ടയം എക്സൈസ് ഇന്റലിജന്‍സ് ടീമിന്റെയും നേതൃത്വത്തിലാണ് മുണ്ടക്കയം ബസ് സ്റ്റാൻഡിൽ മിന്നൽ പരിശോധന നടത്തിയത്.
വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയുക; കഞ്ചാവ്, രാസലഹരി, പാൻമസാല എന്നിവയുടെ കടത്തും ഉപയോഗവും തടയുക എന്നീ ലക്ഷ്യങ്ങളോടുകൂടിയാണ് പരിശോധന നടത്തിയത്. ബസ് സ്റ്റാൻഡിലെ വ്യാപാരസ്ഥാപനങ്ങൾ, ബസുകൾ എന്നിവിടങ്ങളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്.
സംസ്ഥാന എക്സൈസ് ഇന്റലിജന്‍സ് ജോയിന്റ് എക്സൈസ് കമ്മീഷണർ വി. റോബർട്ടിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർമാരായ സുധി കെ. സത്യപാലൻ, കിഷോർ, പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് കുമാർ, സുനിൽ കുമാർ, ടി.എസ്. സുരേഷ്, രാജേഷ് കുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
പ്രദേശത്ത് ലഹരി ഉപയോഗത്തിനും വില്പനയ്ക്കുമായി പ്രത്യേക സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് എക്സൈസിന്റെ വിലയിരുത്തൽ. കഴിഞ്ഞ മാസം മുണ്ടക്കയം പ്രദേശത്തെ ഒരു സ്കൂളിൽ പഠിക്കുന്ന ഹൈസ്കൂൾ വിദ്യാർഥി മാരകമായ രാസലഹരി പതിവായി ഉപയോഗിച്ച് ഗുരുതരാവസ്ഥയിലായ സംഭവമുണ്ടായിരുന്നു.
ലഹരിവസ്തുക്കൾ എത്തിച്ചു നൽകുന്നതിന് വിദ്യാർഥിയെ ഉപയോഗിക്കുകയും പിന്നീട് ഇതിന് അടിമപ്പെടുകയും ചെയ്തെന്നാണ് കണ്ടെത്തിയത്. സ്കൂളുകളിൽ വരെ മാരകമായ രാസലഹരി എത്തിയതോടെയാണ് എക്സൈസ് പരിശോധന ഊർജിതമാക്കിയിരിക്കുന്നത്. കൂടാതെ മലയോര മേഖലയിലെ വനാതിർത്തി പ്രദേശങ്ങളിൽ വ്യാജവാറ്റും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ പാൻമസാല വില്പനയും വ്യാപകമായി നടക്കുന്നുണ്ട്.
എംഡിഎംഎയുമായി യുവാവ് പിടിയിൽ
കാഞ്ഞിരപ്പള്ളി: രാസലഹരിയുമായി യുവാവ് പിടിയിൽ. കൂവപ്പള്ളി കാരികുളം കുളിരുപ്ലാക്കൽ മെറിൻ ജയിംസി (27)നെയാണ് പോലീസ് പിടികൂടിയത്. അഞ്ച് ഗ്രാമിലേറെ എംഡിഎംഎയാണ് ഇയാളിൽനിന്ന് പിടികൂടിയത്.
കാഞ്ഞിരപ്പള്ളി ഇരുപത്താറാംമൈൽ ഭാഗത്ത് കാഞ്ഞിരപ്പള്ളി പോലീസ് സബ് ഇൻസ്പെക്ടർ അഖിൽ വിജയകുമാർ, എസ്ഐ എം.പി. അനിൽകുമാർ, ഡ്രൈവർ സിപിഒ അൻസാർ ഹംസ, ഹോം ഗാർഡ് റെജി എന്നിവരടങ്ങുന്ന പോലീസ് സംഘം സംശയസ്പദമായി പ്രതിയെ കാണുകയും ചോദ്യം ചെയ്യുകയും പരിശോധന നടത്തുകയും ചെയ്തതോടെയാണ് എംഡിഎംഎ കൈവശം വച്ചിരിക്കുന്നതായി കണ്ടത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
