ചെറുതോണി: “നാട്ടുകാരുടെ പാലം വലിച്ചതാര് ’, സർക്കാരോ, കരാറുകാരനോയെന്ന് നാട്ടുകാർ. നിർമാണം പൂർത്തിയായിട്ടും പാലത്തിൽ കയറണമെങ്കിൽ കഷ്ടപ്പെടേണ്ടിവരും. തടിയന്പാട്-മഞ്ഞപ്പാറ സെമിനാരിപ്പടിയിൽ പാൽക്കുളംതോടിന് കുറുകെ നിർമിച്ച പാലമാണ് നാട്ടുകാർക്ക് മുന്നിൽ നോക്കുകുത്തിയായിരിക്കുന്നത്. പാലത്തിന്റെ ഇരുവശത്തും അപ്രോച്ച് റോഡ് നിർമിക്കാത്തതാണ് ദുരിതമായത്. ‘
പാലം പണിയാനായി 2025 മേയ് അവസാനവാരം തോടിന് കുറുകെയുണ്ടായിരുന്ന ചെക്ക്ഡാം പൊളിച്ചുനീക്കി. കാലവർഷം ആരംഭിച്ചതോടെ ശക്തമായ നീരൊഴുക്കുള്ള തോട്ടിലെ പാലംപണി മുടങ്ങി. മറുകരയിലെത്താൻ പ്രദേശവാസികൾക്ക് കിലോമീറ്ററുകൾ അധികം സഞ്ചരിക്കേണ്ട അവസ്ഥയിലുമായി. നാട്ടുകാരുടെ പ്രതിഷേധം ശക്തമായെങ്കിലും മഴക്കാലംമാറിയശേഷമാണ് നിർമാണമാരംഭിക്കാനായത്.
തടിയന്പാട്, വാഴത്തോപ്പ് ഭാഗങ്ങളിൽനിന്നുള്ളവർക്ക് മുളകുവള്ളി റോഡിലേക്ക് പ്രവേശിക്കാവുന്ന ഏറ്റവും ദൈർഘ്യം കുറഞ്ഞ റോഡിലെ പാലമാണിത്. ഇറിഗേഷൻ വകുപ്പിൽനിന്നു മൂന്നരക്കോടി രൂപ ചെലവഴിച്ചാണ് ചെക്ക്ഡാം കം ബ്രിഡ്ജ് നിർമിക്കുന്നത്. പാലം നിർമാണം പൂർത്തിയാക്കിയിട്ട് മാസങ്ങളായെങ്കിലും അപ്രോച്ച് റോഡ് നിർമിക്കാൻ യാതൊരു നടപടിയുമുണ്ടാകാത്തതാണ് പ്രദേശവാസികളെ വെട്ടിലാക്കിയത്.
പാലംപണി മുടങ്ങിയത് സമീപവാസി കോടതിയിൽനിന്നു സ്റ്റേ ഓർഡർ വാങ്ങിയതിനാലാണെന്ന വ്യാജപ്രചാരണം ഉയർന്നിരുന്നു. എന്നാൽ, ആരും സ്റ്റേ എടുത്തിട്ടില്ലെന്നും നിർമാണം പൂർത്തീകരിച്ചതിന്റെ 15 ലക്ഷം രൂപകൂടി കിട്ടാനുണ്ടെന്നുമാണ് കരാറുകാരൻ പറയുന്നത്. പണം ലഭിക്കാത്തതിനാലാണ് പണി മുടങ്ങിയിരിക്കുന്നതെന്നും പാലത്തിന്റെ പൂർണമായ രൂപരേഖ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇയാൾ പറഞ്ഞു.
പാലം നിർമിക്കുന്നതിനൊപ്പം ഇരുകരകളിലുമുള്ള കൃഷി ഭൂമിക്ക് നൂറ് മീറ്റർ നീളത്തിൽ കോണ്ക്രീറ്റ് ഭിത്തി നിർമിച്ചു നൽകുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ഇതിന്റെ അവസ്ഥയും ജലരേഖയാകുമോയെന്നാണ് പ്രദേശവാസികളുടെ സംശയം.പാലം നിർമാണത്തിനായി കല്ലും മണ്ണുമെല്ലാം തോട്ടിൽ കൂട്ടിയിട്ടിരിക്കുന്നതിനാൽ വെള്ളം കെട്ടിനിന്ന് പ്രദേശത്തെ കൃഷിയിടങ്ങളിലേക്ക് കയറും.
നീരൊഴുക്ക് തടസപ്പെടുത്തി തോട്ടിൽ കൂട്ടിയിട്ടിരിക്കുന്ന നിർമാണവസ്തുക്കൾ നീക്കി അടിയന്തരമായി തോട് വൃത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.പാലത്തിലേക്ക് പ്രവേശിക്കുന്ന ഇരുവശത്തും അപ്രോച്ച് റോഡ് നിർമിക്കാത്തതിനാൽ പാലം പ്രയോജനമില്ലാതായിരിക്കയാണ്.കാലവർഷമാരംഭിക്കാൻ നാളുകൾ ബാക്കിനിൽക്കേ അപ്രോച്ച്റോഡ് നിർമിച്ച് പാലം സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
