പുരുഷു എന്നെ അനുഗ്രഹിക്കണം ! മീശമാധവന്റെ തിരക്കഥയില്‍ അങ്ങനെയൊരു ഡയലോഗ് ഇല്ലായിരുന്നുവെന്ന് ലാല്‍ജോസ്

മലയാളികള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന സിനിമകളൊന്നാണ് മീശമാധവന്‍. സിനിമയിലെ ഡയലോഗുകളും വമ്പന്‍ ഹിറ്റായിരുന്നു. അതില്‍ ഒന്നാം സ്ഥാനമാണ് ‘പുരുഷു എന്നെ അനുഗ്രഹിക്കണം’ എന്ന ഡയലോഗിന്. ഇപ്പോഴിതാ ഈ ഡയലോഗിന് പിന്നിലെ കഥയെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ലാല്‍ജോസ്. ഒരു പ്രമുഖ റിയാലിറ്റി ഷോയ്ക്കിടയിലാണ് മീശമാധവനിലെ ഈ ഡയലോഗിനെ കുറിച്ച് ലാല്‍ജോസ് ഓര്‍മ്മകള്‍ പങ്കുവെച്ചത്.

”അങ്ങനെയൊരു സംഭാഷണം സിനിമയില്‍ ഉണ്ടായിരുന്നില്ല. ആ സീനും അങ്ങനെ ആയിരുന്നില്ല. അമ്പിളിച്ചേട്ടന്‍ (ജഗതി ശ്രീകുമാര്‍) വീടിനുള്ളിലേക്ക് കയറുന്നു. ദിലീപ് പുരുഷുവിനെ കാണിച്ചു കൊടുക്കുന്നു, അയാള്‍ അടിക്കുന്നു. അത്ര മാത്രമേ തിരക്കഥയില്‍ ഉണ്ടായിരുന്നുള്ളൂ. സ്ഥിരം വരുന്ന വഴിയിലൂടെ വേലി ചാടി അമ്പിളിച്ചേട്ടനെത്തും. വേലി ചാടി വരാന്തയിലേക്കു കേറുമ്പോള്‍ ദേ പട്ടി കുരക്കുന്നു എന്നൊരു ഡയലോഗ് പറയണമെന്നും അപ്പോള്‍ സ്വന്തമായി എന്തെങ്കിലും ചെയ്‌തോളാമെന്നും ചേട്ടന്‍ പറഞ്ഞു. പറഞ്ഞതു പോലെ ആ ഷോട്ട് എടുക്കാന്‍ നേരത്ത് ദേ പട്ടി കുരക്കുന്നു എന്നു പറഞ്ഞു. അപ്പോഴേക്കും ചേട്ടന്‍ താഴെ വീണ് നാലു കാലില്‍ പോകുകയാണ്.

ആ നാലു കാലില്‍ പോകുന്നതിന്റെ ഫണ്‍ ആണ് ചേട്ടന്‍ ഉദ്ദേശിച്ചത്. അങ്ങനെ വീണാല്‍ ആളെ കാണില്ല. ആ രംഗം ഉപയോഗപ്പെടുത്തണമെന്ന് എനിക്കു തോന്നി. അങ്ങനെയാണ് ആ സീന്‍ വീണ്ടും ഡെവലപ്പ് ചെയ്യുന്നത്. നാലുകാലില്‍ പോകുന്ന അമ്പിളി ചേട്ടന്‍ നേരെ ദിലീപിന്റെയും പുരുഷുവിന്റെയും കാലിലേയ്ക്കാണ് ചെല്ലുന്നത്. രണ്ടു പേരുടെയും മുന്നിലേക്ക് അമ്പിളിച്ചേട്ടന്‍ വരുമ്പോള്‍ തോക്കെടുത്ത് പുരുഷു അടിക്കണം. അതാണ് വേണ്ടത്.

എന്നാല്‍ അമ്പിളിച്ചേട്ടന്റെ ആ നോട്ടം കണ്ടപ്പോള്‍ അവിടെ ഒരു ഡയലോഗിന് സാധ്യത ഉണ്ടെന്ന് തോന്നി. അങ്ങനെ ഉണ്ടായ ഡിസ്‌കഷനില്‍ നിന്നാണ് ‘പുരുഷു എന്നെ അനുഗ്രഹിക്കണം’ എന്ന ഡയലോഗ് ഉണ്ടായത്. അവിടെ അതല്ലാതെ വേറൊന്നും പറയാനില്ല”ലാല്‍ ജോസ് പറഞ്ഞു. എന്തായാലും മലയാളികളുള്ളിടത്തോളം കാലം മറക്കാനാവാത്ത ഡയലോഗായി അതു മാറിയെന്നതാണ് കൗതുകം.

Related posts