കൊച്ചി: ബ്രിട്ടീഷ് അധിനിവേശ സര്‍ക്കാരിന്റെ തീരുമാനം 224 വര്‍ഷത്തിന് ശേഷം തിരുത്തി സംസ്ഥാന സര്‍ക്കാര്‍. മലപ്പുറം ഏറനാടിലെ 36.49 ഏക്കര്‍ സത്രം ഭൂമി ഉടമകള്‍ക്ക് തിരികെ നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇതോടെ സ്വാതന്ത്ര്യ സമര നാളു മുതലുള്ള ഭൂമി തര്‍ക്കത്തിനാണ് തീരുമാനമായിരിക്കുന്നത്.
മഞ്ചേരി അത്തന്‍കുട്ടി കുരിക്കള്‍ എന്നയാളുടേതായിരുന്നു ഈ ഭൂമി. മലബാറില്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പഴശിരാജാവുമായി ചേര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കെതിരേ സമരം ചെയ്തതിനെ തുടര്‍ന്ന് മഞ്ചേരി അത്തന്‍കുട്ടി കുരിക്കളെ 1800 കളില്‍ ബ്രിട്ടീഷുകാര്‍ വധിക്കുകയും അദ്ദേഹത്തിന്റെ വസ്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്തു.
പിന്നീട് ഇദ്ദേഹത്തിന്റെ മകനായ കുഞ്ഞഹമ്മദ് കുട്ടിയുടെ അപേക്ഷ പ്രകാരം ഈ ഭൂമി ബ്രിട്ടീഷുകാര്‍ തിരികെ നല്കി. എന്നാല്‍ നികുതിയും പാട്ടവും ഉള്‍പ്പെടെയുള്ള സംഖ്യ ബ്രിട്ടീഷ് ഗവണ്മെന്റിലേക്ക് അടവാക്കണമെന്നും വ്യവസ്ഥ ചെയ്തു. ഇദ്ദേഹത്തിന്റെ മരണശേഷം പ്രസ്തുത അവകാശം മക്കള്‍ക്ക് നല്‍കിക്കൊണ്ട് 1868 ല്‍ സര്‍ക്കാര്‍ കച്ചീട്ട് എഴുതിവാങ്ങുകയും കച്ചീട്ട് പ്രകാരമുള്ള സംഖ്യ അടക്കുകയും ചെയ്തിരുന്നു.
1869 ല്‍ ഈ ഭൂമിയില്‍നിന്ന് കുറച്ചു സ്ഥലം ഒഴിവാക്കി ബാക്കിയുള്ളവ മലബാറിലെ ചില സത്രങ്ങളുടെ സംരക്ഷണ ചെലവിനുള്ള വകയായി നീക്കിവച്ച് ഉത്തരവിറക്കുകയുണ്ടായി. തുടര്‍ന്നാണ് ഈ ഭൂമി സത്രം ഭൂമി എന്ന് അറിയപ്പെട്ടത്. തുടര്‍ന്ന് 1962-63 കാലഘട്ടം വരെ അവകാശികള്ക്ക്പാട്ടത്തിന് ഏല്‍പ്പിച്ചിരുന്നു.
ഭൂമി കൈവശക്കാര്‍ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് വി. എം. അബ്ദുള്‍ ഹാജി നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് ലാന്‍ഡ് ബോര്‍ജ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം ഏറനാട് തസഹില്‍ദാര്‍ നടത്തിയ പരിശോധനയിലാണ് ഭൂമി അവകാശികള്‍ക്ക് വിട്ടു നല്കാന് ഉത്തരവായത്. നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി ജീവത്യാഗം ചെയ്ത ഒരാളോട് ബ്രിട്ടീഷുകാര്‍ ചെയ്ത ക്രൂരതയുടെ ഭാഗമാണ് ഈ ഭൂമി കണ്ടുകെട്ടലെന്നാണ് റവന്യൂവകുപ്പിന്റെ റിപ്പോര്‍ട്ടിലുള്ളത്.
ബ്രിട്ടീഷ് സര്‍ക്കാരിന് തെറ്റു പറ്റിയെന്നും ഇതു പിന്നീട് തുടരുകയായിരുന്നുവെന്നുമാണ് റവന്യൂ വകുപ്പിന്റെ കണ്ടെത്തല്‍. ബ്രിട്ടീഷുകാരുടെ ദേശ വിരുദ്ധ നടപടിയേയും തെറ്റിനേയും തിരുത്താനുള്ള ഉത്തരവാദിത്തം ജനാധിപത്യ സര്‍ക്കാരിനുണ്ട്. നിലവിലെ കൈവശക്കാര്‍ക്ക് അവകാശം നിഷേധിക്കാന്‍ പാടില്ലെന്നും റവന്യൂ അധികൃതര്‍ പറയുന്നു. തുടര്‍ന്നാണ് ഭൂനികുതി സ്വീകരിക്കാന്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സീമ മോഹന്‍ലാല്‍