മുക്കൂട്ടുതറ: അച്ഛനുശേഷം വാർഡിൽ കോൺഗ്രസ് ജയിക്കുന്നത് 40 വർഷങ്ങൾക്ക് ശേഷം മകനിലൂടെ. എരുമേലി പഞ്ചായത്തിലെ മുട്ടപ്പള്ളി വാർഡിലാണ് ഈ വേറിട്ട കാഴ്ച. മുട്ടപ്പള്ളി വാർഡിൽ 40 വർഷങ്ങൾക്ക് മുമ്പ് കോൺഗ്രസ് സ്ഥാനാർഥിയായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച എൻ.ജി. കൊച്ചുരാമന്റെ മകനായ മനോജ് കുമാറാണ് ഇത്തവണ ജയിച്ചത്.
എൻ.ജി. കൊച്ചുരാമൻ മെംബറായ ശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ എല്ലാം യുഡിഎഫിൽ കോൺഗ്രസ് സ്ഥാനാർഥികളെല്ലാം പരാജയപ്പെടുകയായിരുന്നു. കോൺഗ്രസ് തോൽക്കുന്ന വാർഡായി മുട്ടപ്പള്ളി മാറിയതോടെയാണ് ഇതിന് മാറ്റമുണ്ടാക്കാൻ അന്തരിച്ച എൻജി കൊച്ചുരാമന്റെ മകനും അധ്യാപകനുമായ മനോജ് കുമാറിനെ സ്ഥാനാർഥിയാക്കുന്നതിലേക്ക് കോൺഗ്രസ് നേതൃത്വം എത്തിയത്.
അച്ഛന് ലഭിച്ചിരുന്ന സ്വീകാര്യതയാണ് മകൻ മനോജിന് വിജയം ഒരുക്കിയത്. എൻ.ജി. കൊച്ചുരാമന്റെ പേരിൽ സ്മാരകമായി റോഡ് വരെയുള്ള ഈ വാർഡിൽ ശക്തമായ മത്സരത്തിനൊടുവിൽ സിപിഎമ്മിന്റെ സിറ്റിംഗ് മെംബറെ പത്ത് വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിക്കുകയായിരുന്നു.
