ഇരിട്ടി: തലശേരി-മൈസൂരു അന്തർ സംസ്ഥാന പാതയിൽ മാക്കൂട്ടം ചുരം റോഡിൽ ഹനുമാൻ കോവിലിന് സമീപം ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ഇന്ന് പുലർച്ചെ 6.30 ഓടെയാണ് സംഭവം. ബസ് പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. കണ്ണൂർ ജില്ലയിലെ നീർവേലിയിൽ നിന്നും കർണാടകയിൽ യാത്രക്കാരെ ഇറക്കി തിരിച്ചു വരികയായിരുന്ന ബിഷാറ ബസിനാണ് തീപിടിച്ചത്.
ബസിന് തീ പിടിക്കുമ്പോൾ ഡ്രൈവറും സഹായിയും മാത്രമായിരുന്നു ഉണ്ടായിരുന്നത് ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടകാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് ഇരിട്ടിയിൽനിന്ന് രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും ബസ് പൂർണമായും കത്തി നശിച്ചിരുന്നു.
വനത്തിന് നടുവിലെ ചുരം പാതയിൽ മൊബൈൽ നെറ്റ്വർക്കുകൾ ലഭ്യമല്ലാതിരുന്നതിനാൽ വിവരം പുറം ലോകത്തെ അറിയിക്കാൻ വൈകിയതാണ് ബസ് പൂർണമായും കത്തിനശിക്കാൻ കാരണം. ഇതോടെ ചുരം പാതയിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു.
ബസിന്റെ തീ പൂർണമായും അണച്ച ശേഷം ചെറിയ വാഹനങ്ങൾ മാത്രം ആദ്യം കടത്തിവിട്ടു. ബസ് റോഡിൽനിന്നു മാറ്റിയാൽ മാത്രമേ വലിയ വാഹനങ്ങൾ കടത്തിവിടാൻ കഴിയുകയുള്ളൂ. വനത്തിനുള്ളിലെ ചുരത്തിൽ ഇരുവശങ്ങളിലും വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.
