റാന്നി: ഇട്ടിയപ്പാറയിലെ മാലിന്യം ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു. മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം വ്യാപാരികളെയും വഴിയാത്രക്കാരെയുമെല്ലാം ഒരുപോലെയാണ് ബാധിക്കുന്നത്. മാലിന്യവും മലിനജലവും എല്ലാമായി ജനത്തിന്റെ മൂക്കു പൊത്തിക്കുന്ന സ്ഥിതിയാണിവിടെ. മാലിന്യ സംസ്കരണ പദ്ധതികൾ വൈകുന്നതാണ് ടൗണിന്റെ ഹൃദയ ഭാഗത്തെ ശ്വാസം മുട്ടിക്കുന്നതിനു പ്രധാന കാരണം.
ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിന് പുറകുവശമാണ് മാലിന്യ കൂമ്പാരം. നാളുകളായി ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമാക്കി അവശിഷ്ടങ്ങൾ ഇവിടേക്ക് തള്ളുകയാണ്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും തട്ടുകടകളിൽ നിന്നുമുള്ള മാലിന്യമാണ് ഇവിടേക്ക് കൊണ്ടിടുന്നത്. രാത്രികാലങ്ങളിലാണ് ഇവ ഏറെയും ഇവിടെ നിക്ഷേപിക്കുന്നത്. കൂമ്പാരത്തിന് ഇടയിലേക്ക് മാലിന്യം ഇടുന്നവർ തന്നെ തീയിടുക കൂടി ചെയ്തു തുടങ്ങിയതോടെ വായു മലനികരണവും ഇരട്ടിയായി മാറുന്നുണ്ട്.
തീയിടുന്ന മാലിന്യം ഇവിടെ കിടന്ന് പുകഞ്ഞ് പരിസരമാകെ അസഹ്യമായ ദുർഗന്ധമാണ് ഉണ്ടാകുന്നത്. പ്ലാസ്റ്റിക്കുകളും മറ്റും കത്തിയുള്ള ദുർഗന്ധം പ്രദേശമാകെ വ്യാപിക്കുന്നു. ശ്വാസകോശ രോഗങ്ങൾക്കും അലർജിക്കും ഇത് ഇടവരുത്തുന്നു. മഴ പെയ്തൊഴിഞ്ഞാലും മാലിന്യപ്പുകയ്ക്ക് ശമനമില്ല. ഇങ്ങനെ മാലിന്യം കത്തിക്കുന്നത് സംബന്ധിച്ച് പരാതി ഉയർന്നപ്പോൾ കുഴിച്ച് മൂടുന്ന രീതികളും തുടങ്ങിയിട്ടുണ്ട്.
ദിവസങ്ങൾക്ക് മുന്പും ബസ് സ്റ്റാൻഡിന് സമീപത്തെ മാലിന്യക്കെട്ടുകൾക്ക് തീയിട്ടു. ഇപ്പോഴും പലഭാഗത്തായി നീറി പുകയുന്നുണ്ട്. മഴക്കാലത്ത് മാലിന്യങ്ങൾ പമ്പാനദിയിലും വലിയതോട്ടിലും ചെന്നെത്തുന്ന സ്ഥിതിയാണ്.10 ലക്ഷം രൂപ ചെലവിൽ തുമ്പൂർമൂഴി പദ്ധതി അണിയറയിൽ ഒരുങ്ങുന്നുണ്ടെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല. ജൈവ മാലിന്യങ്ങൾ സംസ്കരിച്ചു വളമാക്കാനും പഞ്ചായത്ത് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് വസ്തുക്കൾ സംസ്കരിക്കുന്നതിനും യൂണിറ്റ് പണിതിട്ടുണ്ട്.
ബസ് സ്റ്റാൻഡ് പരിസരത്ത് കെട്ടി കിടക്കുന്ന മാലിന്യങ്ങൾ കുഴികളെടുത്തു മൂടിയാലേ ശാശ്വത പരിഹാരം കാണാൻ കഴിയൂ.ജൈവം, അജൈവം എന്നു വേർതിരിച്ച് ശേഖരിച്ചാൽ മാലിന്യ പ്രശ്നം ഒരു പരിധി വരെ കുറയ്ക്കാനാകുമെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.
എന്നാൽ ഇങ്ങനെ വേർതിരിച്ചു സൂക്ഷിക്കുന്ന പ്ലാസ്റ്റിക്കും കടലാസും കൂടുകളും കവറുകളും മറ്റും ശേഖരിച്ച് പുനരുപയോഗ കേന്ദ്രങ്ങളിലേക്ക് അയയ്ക്കാൻ പഞ്ചായത്ത് തലത്തിലോ മറ്റ് ഏജൻസി തലങ്ങളിലോ സംവിധാനം നിലവിലില്ല. അശാസ്ത്രീയ രീതിയിലെ മാലിന്യ സംസ്കരണവും മാലിന്യം വലിച്ചെറിയുന്നതും തടയാൻ ബസപ്പെട്ടവർ തയാറായില്ലെങ്കിൽ റാന്നി നേരിടുക വലിയ ആരോഗ്യപ്രശ്നമാകുമെന്നതിൽ സംശയമില്ല.