ഫ്ളോറിഡ: അരനൂറ്റാണ്ടുകാലത്തെ ഇടവേളയ്ക്കു ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്. മൂന്നു അമേരിക്കക്കാരും ഒരു കനേഡിയൻ പൗരനുമടങ്ങുന്ന നാലംഗ സംഘവുമായി നാസയുടെ കരുത്തുറ്റ എസ്എൽഎസ് റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നു വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യൻ സമയം, പുലർച്ചെ 4.06ന് ആയിരുന്നു വിക്ഷേപണം.
ഏകദേശം പത്തു ദിവസം നീണ്ടുനിൽക്കുന്ന ദൗത്യം ചന്ദ്രനെ ചുറ്റിസഞ്ചരിച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തും. ഫ്ലോറിഡയുടെ തീരങ്ങളിൽ നാലു ലക്ഷത്തിലേറെ ആളുകളാണു ചരിത്ര നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ ഒത്തുചേർന്നത്.
ചരിത്രം കുറിച്ചാണ് ആർട്ടെമിസ് 2 ബഹിരാകാശത്തേക്ക് കുതിച്ചത്. ചാന്ദ്രദൗത്യത്തിൽ ആദ്യമായി ഒരു വനിതയും (ക്രിസ്റ്റീന കോച്ച്), ഒരു കറുത്ത വർഗക്കാരനും (വിക്ടർ ഗ്ലോവർ), ഒരു അമേരിക്കക്കാരനല്ലാത്ത പൗരനും (കാനഡയുടെ ജെറമി ഹാൻസെൻ) ഉൾപ്പെടുന്നു എന്നതാണ് ഈ യാത്രയുടെ പ്രത്യേകത. റീഡ് വൈസ്മാൻ ആണ് ദൗത്യത്തിന്റെ കമാൻഡർ.”ഞങ്ങൾ മനുഷ്യരാശിക്കുവേണ്ടിയാണു പോകുന്നത്…’ വിക്ഷേപണത്തിനു തൊട്ടുമുമ്പ് ജെറമി ഹാൻസെൻ പറഞ്ഞു.
ദൗത്യത്തിന്റെ ലക്ഷ്യങ്ങൾ
ചന്ദ്രനിൽ ഇറങ്ങുന്നതിന് പകരം ഉപഗ്രഹത്തെ വലംവച്ച് മടങ്ങുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യം. മനുഷ്യരെ വഹിച്ചുകൊണ്ടുള്ള പേടകത്തിന്റെ സുരക്ഷ, വാർത്താവിനിമയ സംവിധാനങ്ങൾ, മാനുവൽ പൈലറ്റിംഗ് തുടങ്ങിയവ യാത്രയിൽ പരീക്ഷിക്കും. 2028-ൽ നടക്കാനിരിക്കുന്ന ചന്ദ്രനിലിറങ്ങുന്ന, “മൂൺ ലാൻഡിംഗ്’ ദൗത്യത്തിനു മുന്നോടിയായുള്ള നിർണായക ഘട്ടമാണിത്. ഈ യാത്രയിൽ ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ ദൂരത്തേക്കു സഞ്ചരിക്കുന്നവരുടെ റിക്കാർഡും ഗവേഷകസംഘത്തിനു സ്വന്തമാകും.
ട്രംപിന്റെ പ്രതികരണം
ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട തിരക്കുകൾക്കിടയിലും ആർട്ടെമിസ് വിക്ഷേപണത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രശംസിച്ചു.”ഭൂമിയിലും ബഹിരാകാശത്തും അമേരിക്ക ആധിപത്യം ഉറപ്പിക്കുകയാണ്. നക്ഷത്രങ്ങൾക്കപ്പുറവും നമുക്ക് വിജയം…’ ട്രംപ് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. 2029-ഓടെ ചന്ദ്രനിൽ അമേരിക്കൻ പൗരൻ പാദമുദ്ര പതിപ്പിക്കണമെന്ന ലക്ഷ്യത്തോടെ ദൗത്യം വേഗത്തിലാക്കാൻ ട്രംപ് ഭരണകൂടം നേരത്തെ തന്നെ സമ്മർദം ചെലുത്തിയിരുന്നു.
ചെലവ് വർധനയും സാങ്കേതിക തടസങ്ങളും മൂലം വർഷങ്ങളോളം വൈകിയ ദൗത്യമാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. ചൈന 2030-ഓടെ ചന്ദ്രനിലിറങ്ങാൻ പദ്ധതിയിടുന്ന സാഹചര്യത്തിൽ, അമേരിക്കയുടെ ഈ കുതിച്ചുചാട്ടം വലിയ രാഷ്ട്രീയ പ്രാധാന്യവും അർഹിക്കുന്നു.
ചന്ദ്രനെ തൊടാതെ മടക്കം
1972 ഏപ്രിലിലാണ് അവസാനമായി മനുഷ്യൻ ചന്ദ്രനിലെത്തിയത്. പിന്നീട് ചന്ദ്രന്റെ സമീപത്തേക്ക് ഇതുവരെ മനുഷ്യർ എത്തിയിട്ടേയില്ല. അക്കാരണത്താലാണ് ആർട്ടെമിസ് 2ന്റെ ദൗത്യം ചരിത്രപരമായും പ്രാധാന്യം അർഹിക്കുന്നത്.എന്നാല്‍, ഈ ദൗത്യത്തില്‍ ഭാഗഭാക്കാകുന്ന സഞ്ചാരികളാരും ചന്ദ്രനിലിറങ്ങില്ല. ചന്ദ്രനെ ചുറ്റിക്കറങ്ങി മടങ്ങും. അപ്പോളോ ചാന്ദ്രദൗത്യത്തിലൂടെ നിരവധിത്തവണ മനുഷ്യനെ ചന്ദ്രനിലിറക്കിയിട്ടുള്ള നാസയെ സംബന്ധിച്ച് ഈ ദൗത്യം എന്തിനാണെന്നു സാധാരണക്കാർ ചോദിക്കുമെന്നത് സ്വാഭാവികം.
അതിനു നാസ മറുപടി നൽകുന്നുണ്ട്. ആര്‍ട്ടെമിസ് ദൗത്യത്തിൽ രണ്ടാം ഘട്ടമാണിത്. ആർട്ടെമിസ് 2ൽ ഉപയോഗിക്കുന്ന പുതിയ സാങ്കേതികവിദ്യകളുടെയും വിക്ഷേപണവാഹനത്തിന്റെയും കാര്യക്ഷമത വളരെ സൂക്ഷ്മമായും ഓരോ ഘട്ടത്തിലും പരീക്ഷിക്കേണ്ടതുണ്ട്. ഈ പരീക്ഷണങ്ങളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തിൽ കൂടുതൽ കാര്യക്ഷമമായ സാങ്കേതിക സംവിധാനങ്ങൾ തയാറക്കുകയെന്നതാണ് ആർട്ടെമിസ് 2ന്റെ ദൗത്യം.
രണ്ടു വർഷത്തിനകം ആർട്ടെമിസ് 3 ദൗത്യത്തിലൂടെ ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനാണ് നാസ ലക്ഷ്യമിടുന്നത്. അന്ന് മനുഷ്യർക്ക് സുരക്ഷിതമായ സഞ്ചാരപാതയും സൗകര്യവും ഒരുക്കുക എന്നതാണ് ആര്‍ട്ടെമിസ് 2 ദൗത്യത്തിന്റെ ലക്ഷ്യം.ആർട്ടെമിസ് 2 ആയിരിക്കും മനുഷ്യരെയും വഹിച്ചുകൊണ്ട് ഏറ്റവുമധികം ദൂരം സഞ്ചരിക്കുന്ന ദൗത്യവും. 22 ലക്ഷം കിലോമീറ്ററാണ് ആർട്ടെമിസ് 2 ദൗത്യം പൂർത്തിയാക്കാൻ വേണ്ടത്. പത്തു ദിവസത്തെ ഈ പരീക്ഷണ പറക്കലില്‍ യാത്രാസംഘം ഓറിയോണ്‍ എന്ന യാത്രാ പേടകത്തിലെ ജീവൻരക്ഷാ സംവിധാനങ്ങൾ മനുഷ്യര്‍ക്ക് എത്രത്തോളം സുരക്ഷിതമാണെന്ന് പരിശോധിക്കും.
ലോകത്തിലെ ഏറ്റവും ശക്തമായ റോക്കറ്റെന്നു കരുതുന്ന നാസ സ്പേസ് ലോഞ്ച് സിസ്റ്റത്തിന്റെ ആദ്യപരീക്ഷണവും കൂടിയാണീ ദൗത്യം. റോക്കറ്റിന്റെ ശേഷിയും ഈ ദൗത്യത്തിലാണ് പരീക്ഷിക്കുന്നത്. ഈ ദൗത്യത്തിലെ ഏറ്റവും നിർണായകമായ ഘട്ടം ഭൂമിയിലേക്കുള്ള മടങ്ങിവരവാണ്. മണിക്കൂറില്‍ ഏകദേശം 40,000 കിലോമീറ്റര്‍ വേഗത്തിലാകും ഓറിയോൺ എന്ന യാത്രാപേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുക. ആ സമയം 2,760 ഡിഗ്രി സെല്‍ഷസ് ചൂടിനെയാണ് യാത്രാ പേടകത്തിനു പ്രതിരോധിക്കേണ്ടത്. ഇത് സൂര്യന്റെ ഉപരിതലത്തിലെ ചൂടിന്റെ പകുതിയോളമാണ്.
ഈ കടുത്ത ചൂടിനെ പ്രതിരോധിച്ച് നിയന്ത്രിത ലാൻഡിംഗ് നടത്തുകയെന്ന വലിയ പരീക്ഷണ ഘട്ടവും ആർട്ടെമിസ് രണ്ടിനു തരണം ചെയ്യേണ്ടതുണ്ട്.ഏറ്റവും നൂതനമായ ലേസർ കമ്യൂണിക്കേഷൻ സംവിധാനമാണ് ആർട്ടെമിസ് 2ൽ ഉപയോഗിക്കുന്നത്. ഈ സംവിധാനം ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല. ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നും പുതിയ ലേസര്‍ കമ്യൂണിക്കേഷന്‍ സംവിധാനത്തിന്റെ പരീക്ഷണമാണ്. പരമ്പരാഗത റേഡിയോ തരംഗങ്ങള്‍ക്കു പകരം വെളിച്ചം ഉപയോഗിച്ച് വിവരങ്ങള്‍ കൈമാറുന്നു എന്നതാണ് പുതിയ ലേസർ സംവിധാനത്തിന്റെ സവിശേഷത. ഈ സംവിധാനത്തിലൂടെ വളരെ ഉയർന്ന റസലൂഷനുള്ള വീഡിയോകളും ചിത്രങ്ങളും എടുക്കാനാകും.
ഇതിലെ യാത്രക്കാർക്കും വലിയ ദൗത്യങ്ങളാണുള്ളത്. ആദ്യ ദിവസംതന്നെ അവർക്ക് “പ്രോക്സിമിറ്റി ഓപ്പറേഷന്‍സ് ഡെമോണ്സ്ട്രേഷന്’ നടത്തേണ്ടതുണ്ട്. അടുത്ത ദൗത്യത്തിൽ ചന്ദ്രനില്‍ ഇറങ്ങുമ്പോഴോ മറ്റ് പേടകങ്ങളുമായി ബന്ധിപ്പിക്കുമ്പോഴോ സാങ്കേതിക സംവിധാനങ്ങൾ പരാജയപ്പെടുന്ന സാഹചര്യമുണ്ടായാൽ പേടകത്തെ നിയന്ത്രിക്കാനുള്ള മനുഷ്യ നിയന്ത്രിത സംവിധാനം (മാനുവൽ പൈലറ്റിംഗ് സിസ്റ്റം) എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന പരീക്ഷണമാണിത്. ഭൂമിയുടെ കാന്തികവലയത്തിന് പുറത്തെത്തുന്പോൾ ബഹിരാകാശവികിരണങ്ങള്‍ എങ്ങനെ മനുഷ്യശരീരത്തെ ബാധിക്കുന്നു എന്ന പരീക്ഷണം, കൂടാതെ, ബഹിരാകാശത്തെ ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ അടിയന്തര വൈദ്യസഹായം നല്‍കുന്നതിനുള്ള പരീക്ഷണങ്ങൾ എന്നിവയും യാത്രക്കാർ നടത്തേണ്ടതായുണ്ട്.
