വടക്കഞ്ചേരി: ടാറിംഗ് കഴിഞ്ഞപ്പോൾ വശങ്ങളിലെ ഉയരക്കൂടുതലായി പ്രശ്നം. മംഗലം – ഗോവിന്ദാപുരം സംസ്ഥാന പാതയിലാണ് പുതിയ പ്രശ്നം രൂപപ്പെട്ടിട്ടുള്ളത്.കാറുൾപ്പെടെ ചെറിയ വാഹനങ്ങൾ വശത്തേക്ക് ഇറക്കി കയറണമെങ്കിൽ ബുദ്ധിമുട്ടാണ്. കടകളിലേക്ക് പോകാൻ വാഹനം സൈഡാക്കാനും വാഹനം ചാടിക്കണം. സ്കൂട്ടർ യാത്രികരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.
വള്ളിയോട് മിനി, പോളിടെക്നിക് കോളജ് തുടങ്ങിയ ഭാഗത്തെല്ലാം ഉയരക്കൂടുതൽ അപകടകുരുക്കാകുന്നുണ്ട്. ഉയരകൂടുതലുള്ള സ്ഥലങ്ങളിലെല്ലാം മണ്ണിട്ടും മറ്റും ഉയരവ്യത്യാസം ഇല്ലാതാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ടാറിംഗ് കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും അതുണ്ടായില്ലെന്നാണ് വാഹനയാത്രക്കാർ പറയുന്നത്. പൊതുമരാമത്ത് വകുപ്പ് ആലത്തൂർ ഡിവിഷനു കീഴിൽ മൂന്ന് റീച്ചുകളായാണ് ടാറിംഗ് നടത്തിയത്.
മംഗലംപാലം മുതൽ വള്ളിയോട് പോളിടെക്നിക് കോളജ്, മുടപ്പല്ലൂർ മുതൽ പന്തംപറമ്പ്, ചിറ്റിലഞ്ചേരി മുതൽ നെന്മാറ കോളജ് വരെ എന്നിങ്ങനെയാണ് ടാറിംഗ് നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോഴാണ് ഒരു പതിറ്റാണ്ടിനു ശേഷം ഭേദപ്പെട്ട ടാറിംഗ് നടന്നത്.
അതുവരെ കുഴികളിൽ ക്വാറി വേസ്റ്റ് നിറച്ചായിരുന്നു പാതനവീകരണം. കേന്ദ്ര -സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരി പാതയുടെ ശരിയായ വികസനം ഇപ്പോഴും അനിശ്ചിതത്വത്തിൽ തുടരുകയാണ്. കേന്ദ്ര സർക്കാരിന്റെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി പാത നാലുവരിപാതയാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനായി ലക്ഷങ്ങളേറെ ചെലവഴിച്ച് സർവേകളും മറ്റും നടത്തി റോഡിലും പോക്കറ്റ് റോഡുകളിലും മാർക്ക് ചെയ്തു. മലയോരഹൈവേ പട്ടികയിലും പാതയെ ഉൾപ്പെടുത്തിയിരുന്നു.
വലിയ വികസനം വരുന്നെന്ന് പറഞ്ഞ് സംസ്ഥാന സർക്കാരും പാതയെ അവഗണിച്ചു. സർക്കാർ റോഡെല്ലാം റെഡിയാക്കിയെന്ന് അവകാശപ്പെടുമ്പോൾ വാഹനം ഓടിക്കാനാകാത്ത വിധം സംസ്ഥാനപാത തകർന്നു കിടക്കുന്നത് തിരിച്ചടിയാകുമെന്നതിനാലാണ് തടസങ്ങളെല്ലാം നീങ്ങി താത്കാലിക ടാറിംഗ് നടത്തിയിട്ടുള്ളത്.മംഗലംപാലത്തിനടുത്തും ഇത്തരം കൂറ്റൻ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
