ഇവിടെ കോവിഡൊന്നും ഇല്ല…അതുകൊണ്ട് വാക്‌സിനും വേണ്ട; രോഷത്തോടെ പ്രതികരിച്ച് മന്‍സൂര്‍ അലിഖാന്‍; പ്രസ്താവന ചര്‍ച്ചയാകുന്നു…

സിനിമാലോകത്തെ ആകെ ദുഖത്തിലാക്കിക്കൊണ്ടാണ് നടന്‍ വിവേക് മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു വിവേകിന്റെ മരണം.

കോവിഡ് വാക്സിന്‍ സ്വീകരിച്ചതിന്റെ പിറ്റേ ദിവസമാണ് ഹൃദയാഘാതം വന്നത്. തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ വാക്സിന്‍ സ്വീകരിച്ചതാണ് മരണകാരണം എന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തി.

അതിനിടെ നടന്‍ മന്‍സൂര്‍ അലിഖാന്‍ നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കോവിഡ് എന്നൊന്ന് ഇല്ലെന്നും കോവിഡ് വാക്സിന്‍ എന്തിനാണ് എടുക്കുന്നതെന്നുമാണ് നടന്‍ ചോദിക്കുന്നത്.

വിവേക് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മന്‍സൂര്‍ അലിഖാന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. ഇപ്പോഴാണ് ഈ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.

എന്തിനാണ് നിര്‍ബന്ധിച്ച് കോവിഡ് വാക്സീന്‍ എടുപ്പിക്കുന്നത്. ഇവിടെ ആരും ചോദിക്കാനും പറയാനും ഇല്ലെ. കുത്തി വയ്ക്കുന്ന മരുന്നില്‍ എന്തൊക്കെയുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ.

ഒരു കുഴപ്പവുമില്ലായിരുന്നു വിവേകിന്. കോവിഡ് വാക്സീന്‍ എടുത്ത ശേഷമാണ് ആശുപത്രിയിലാകുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ പറയുന്നു ഇവിടെ കോവിഡില്ലെന്ന്.

ഈ കോവിഡ് പരിശോധന അവസാനിപ്പിക്കൂ. അതവസാനിപ്പിച്ചാല്‍ ആ നിമിഷം കോവിഡ് ഇന്ത്യയില്‍ ഉണ്ടാകില്ല. ഈ കോവിഡ് വാക്സീന്‍ കുഴപ്പമില്ലന്ന് പറഞ്ഞ് കുത്തിവയ്ക്കുന്നു. അങ്ങനെയാണെങ്കില്‍ 100 കോടിയുടെ ഇന്‍ഷ്വറന്‍സ് നല്‍കണം.

മാധ്യമങ്ങളും മറ്റും ജനങ്ങളെ ഭയപ്പെടുത്തുകയാണ്. ഞാന്‍ മാസ്‌ക് ധരിക്കാറില്ല. തെരുവില്‍ ഭിക്ഷക്കാര്‍ക്കൊപ്പം ഞാന്‍ കിടന്ന് ഉറങ്ങിയിട്ടുണ്ട്. തെരുവ് നായകള്‍ക്കൊപ്പം കിടന്നുറങ്ങിയിട്ടുണ്ട്.

എനിക്ക് ഒന്നും വന്നില്ലല്ലോ. പുറത്തേക്ക് വിടുന്ന ശ്വാസം മാസ്‌ക് മൂലം വീണ്ടും ശരീരത്തിലേക്ക് പോവുകയാണ്. ശ്വാസകോശത്തിന് കുഴപ്പമല്ലേ ഇത്.

ജോലിക്ക് പോകാന്‍ സാധിക്കുന്നില്ല. ആളുകള്‍ കഷ്ടപ്പാടിലാണ്. സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ കാര്യം നോക്കൂ. കോവിഡ് എന്ന് പറഞ്ഞ് ജീവിക്കാന്‍ കഴിയുന്നില്ല. ഓരോ റേഷന്‍ കാര്‍ഡ് ഉടമയ്ക്കും ഒരു ലക്ഷം രൂപ വച്ച് നല്‍കണം രോഷത്തോടെ അദ്ദേഹം പറയുന്നു.

മന്‍സൂര്‍ അലിഖാന്റെ പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഒട്ടേറെ പേര്‍ പരിഹസിച്ചും വിമര്‍ശിച്ചും രംഗത്തെത്തി. ഒരു നടനെന്ന നിലയില്‍ അല്‍പ്പം കൂടി ഉത്തരവാദിത്ത ബോധത്തോടെ പ്രതികരിക്കണമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

മന്‍സൂര്‍ അലിഖാനില്‍ നിന്ന് ഇതല്ലാതെ എന്ത് പ്രതീക്ഷിക്കാനാണെന്നും നേരത്തേയും ഇത്തരത്തില്‍ മണ്ടത്തരങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും ചിലര്‍ പരിഹാസത്തോടെ കുറിക്കുന്നു.

വിവേക് കടുത്ത ഹൃദ്രോഗി ആയിരുന്നെന്നും അദ്ദേഹത്തിന്റെ ഇടതു കൊറോണറി ആര്‍ട്ടറിയില്‍ 100 ശതമാനം ബ്ലോക്ക് ഉണ്ടായിരുന്നെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

Related posts

Leave a Comment