തിരുവനന്തപുരം: കാസർഗോഡ് എംഡിഎംഎ കേസിൽ അറസ്റ്റിലായവരുമായി തനിക്ക് ബന്ധമുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. അറസ്റ്റിലായ മുഹമ്മദ് ഹുസൈനെയും അബ്ദുൽ സലാമിനെയും നേരിട്ട് അറിയാമെന്ന് സതീശൻ സമ്മതിച്ചു. എന്നാൽ, ഇവരുടെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് അറിഞ്ഞത് ഇപ്പോഴത്തെ അറസ്റ്റോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് ഹുസൈൻ പൊലീസ് മർദനത്തിന് ഇരയായപ്പോഴാണ് താൻ ആദ്യമായി ഫോണിൽ ബന്ധപ്പെട്ടതെന്ന് സതീശൻ പറഞ്ഞു. നവകേരള സദസിനിടെ പെരുമ്പാവൂർ കുറുപ്പംപടി എംജിഎം സ്കൂളിന് മുന്നിലുണ്ടായ പോലീസ് ലാത്തിച്ചാർജിലാണ് ഹുസൈന് പരിക്കേറ്റത്. അന്ന് പരിക്കേറ്റ മറ്റ് പാർട്ടി പ്രവർത്തകരെ വിളിച്ച് ആശ്വസിപ്പിച്ചതുപോലെ ഹുസൈനെയും ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും സതീശൻ വിശദീകരിച്ചു.
തുടർന്ന് വെങ്ങോല പഞ്ചായത്തിലെ ഒരു പരിപാടിക്കിടെ എംഎൽഎയുടെയും പാർട്ടി ഭാരവാഹികളുടെയും നിർദേശപ്രകാരമാണ് ഹുസൈന്റെ വീട് സന്ദർശിച്ചതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നൽകിയ വാക്ക് പാലിക്കുന്നതിന്റെ ഭാഗമായിരുന്നു ആ സന്ദർശനം. ഇതിന് ശേഷം മൂന്നോ നാലോ തവണ ഹുസൈൻ തന്നെ കാണാൻ എത്തിയിട്ടുണ്ടെന്നും, എന്നാൽ പോലീസ് മർദനമേറ്റ പാർട്ടി പ്രവർത്തകൻ എന്ന നിലയിലുള്ള പരിഗണന മാത്രമാണ് നൽകിയതെന്നും സതീശൻ വ്യക്തമാക്കി.
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മുഹമ്മദ് ഹുസൈൻ കൈകാര്യം ചെയ്യുന്നുവെന്ന ആരോപണവും സതീശൻ പൂർണമായി തള്ളി. നിലവിൽ തനിക്ക് പ്രത്യേക സോഷ്യൽ മീഡിയ ടീമോ കോഓർഡിനേറ്ററോ ഇല്ലെന്നും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും അത്തരമൊരു സംവിധാനം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അറസ്റ്റിലായവർക്ക് ലഹരിമരുന്നുമായി ബന്ധമുണ്ടായിരുന്ന കാര്യം പാർട്ടി പ്രവർത്തകർക്കോ പൊതുജനങ്ങൾക്കോ യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
