മോഷ്ടിച്ച ഫോണിന്റെ ലോക്കഴിക്കാനായി കള്ളനും മോഷണം പോയ ഫോണ്‍ തേടി ഉടമയും ഒരേ സമയം കടയില്‍; കടയുടമയുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ബബ്ബബ്ബ…അടിച്ച് കള്ളന്‍; പിന്നെ സംഭവിച്ചത്…

സിനിമയില്‍ മാത്രം കണ്ടിട്ടുള്ള രംഗങ്ങളാണ് കഴിഞ്ഞ ദിവസം മലപ്പുറത്തെ കൊടിഞ്ഞിയില്‍ അരങ്ങേറിയത്. മോഷ്ടിച്ചെടുത്ത ഫോണുമായി കള്ളനും മോഷണം പോയ മൊബൈലിന്റെ ഐഎംഇഐ നമ്പര്‍ തേടി ഉടമയും എത്തിയത് ഒരേകടയിലാണ്. കൊടിഞ്ഞി പാല പാര്‍ക്കിലെ ചകിരിമില്ലിലെ തൊഴിലാളിയായ ബിഹാര്‍ സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച പന്താരങ്ങാടി പതിനാറുങ്ങല്‍ സ്വദേശിയായ നബീല്‍ (30) ആണ് മോഷണമുതലുമായി ഉടമയുടെ മുമ്പില്‍ത്തന്നെ പെട്ടത്. മോഷ്ടിച്ച മൊബൈലിന്റെ ലോക്ക് തുറക്കാനായാണ് നബീല്‍ കടയിലെത്തിയത്. തന്ത്രപരമായി രക്ഷപ്പെടാന്‍ നബീല്‍ ശ്രമിച്ചെങ്കിലും അവസാനം പിടിയിലായി.

ചകിരിമില്ലിലെ താമസസ്ഥലത്തു നിന്നു കഴിഞ്ഞ ദിവസമാണ് ബിഹാര്‍ സ്വദേശി ഇസ്രായീലിന്റെ മൊബൈല്‍ ഫോണ്‍, വാച്ച്, 4,000 രൂപ എന്നിവ നഷ്ടപ്പെട്ടത്. പൊലീസില്‍ പരാതി കൊടുക്കാന്‍ മൊബൈല്‍ ഫോണിന്റെ ഐഎംഇഐ നമ്പര്‍ വാങ്ങാനായി മൊബൈല്‍ വാങ്ങിയ ചെമ്മാട്ടെ ന്യൂ ഗള്‍ഫ് ബസാറിലെ മൊബൈല്‍ ഷോപ്പില്‍ രാവിലെ പതിനൊന്നരയോടെ ഇസ്രായീല്‍ എത്തി. ഈ സമയം തന്നെയാണ് മൊബൈലിന്റെ ലോക്ക് തുറക്കാന്‍ പറ്റുമോ എന്നന്വേഷിച്ച് മോഷ്ടാവ് ഇതേ കടയിലെത്തിയത്.

സ്വന്തം മൊബൈലിന്റെ ലോക്ക് അറിയില്ലേയെന്ന് ഉടമ ചോദിച്ചപ്പോള്‍ കുട്ടികള്‍ ലോക്കിട്ടതാണെന്ന് നബീല്‍ പറഞ്ഞു. സംശയം തോന്നിയ ഇസ്രായീല്‍ മൊബൈല്‍ വാങ്ങി ലോക്ക് തുറന്നു നോക്കിയപ്പോള്‍ നഷ്ടപ്പെട്ട ഫോണ്‍ തന്നെയാണെന്ന് മനസ്സിലായി. തുടര്‍ന്ന് കടയുടമ നബീലിനെ ചോദ്യം ചെയ്തു. കൊടിഞ്ഞിയിലെ ഉത്സവസ്ഥലത്തെ ചീട്ടുകളിക്കാരില്‍നിന്ന് 5,000 രൂപ കൊടുത്തു വാങ്ങിയതാണെന്നും ഈ തുക തന്നാല്‍ തിരികെത്തരാമെന്നും പറഞ്ഞു. എന്നാല്‍ കടയുടമ സമ്മതിച്ചില്ല.

ഫോണ്‍ തന്നയാളെ കാണിച്ചു തരാമെന്നുപറഞ്ഞ് ഇസ്രായീലിനെ ബൈക്കില്‍ക്കയറ്റി കൊണ്ടുപോയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് തള്ളിയിട്ട് നബീല്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് ഇസ്രയീല്‍ എല്ലാവരെയും വിവരമറിയിച്ചു. ചകിരിമില്‍ ഉടമയും നാട്ടുകാരും കടയിലെത്തി വിവരങ്ങള്‍ അന്വേഷിക്കുന്നതിനിടെ നബീലിനെ വീണ്ടും കണ്ടു. പിടിക്കാനായി പിന്നാലെ ഓടിയപ്പോള്‍ നബീല്‍ ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു. പിന്നെ എല്ലാക്കാര്യവും പോലീസ് നോക്കിയെന്നു പ്രത്യേകം പറയേണ്ടല്ലോ…

Related posts