ചങ്ങാതിയിലൂടെ മലയാളത്തിലേക്ക് ചേക്കാറാനൊരുങ്ങി 150 ഭായിമാര്‍ ! മലയാളം പഠിക്കുന്നത് ഹമാരി മലയാളം പാഠപുസ്തകം ഉപയോഗിച്ച്; ക്ലാസുകള്‍ ഇങ്ങനെ…

പെരിന്തല്‍മണ്ണ: ഇനി ഭായ്മാരും നല്ല മണിമണിയായി മലയാളം പറയുകയും എഴുതുകയും വായിക്കുകയുമൊക്കെ ചെയ്യും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സാക്ഷരതാമിഷന്റെ പ്രത്യേക പരിപാടിയായ ചങ്ങാതിയിലൂടെ 150 ഭായിമാരാണ് അക്ഷരങ്ങളുടെ ലോകത്തേക്കെത്തുന്നത്. പെരിന്തല്‍മണ്ണ നഗരസഭയിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

സര്‍വേയിലൂടെ കണ്ടെത്തിയവരാണ് പഠിതാക്കള്‍. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ നടത്തിയ സര്‍വേയില്‍ 384 പേരെയാണ് പഠിതാക്കളായി കണ്ടെത്തിയത്. പ്രളയവും മറ്റും മൂലം പലരും സ്വദേശത്തേക്ക് മടങ്ങിയതോടെ 150 പേരാണ് ഇത്തവണ പരീക്ഷയെഴുതാനുള്ളത്.ഹിന്ദി ഉപയോഗിച്ച് മലയാളം എളുപ്പം പഠിക്കാനാവുംവിധം തയ്യാറാക്കിയ ‘ഹമാരി മലയാളം’ പാഠപുസ്തകമാണ് പഠിതാക്കള്‍ ഉപയോഗിക്കുന്നത്. ബിഹാര്‍, ഉത്തര്‍പ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളിലുള്ളവരാണ് പഠിതാക്കള്‍.

വൈകീട്ട് നടക്കുന്ന ക്ലാസുകള്‍ക്ക് പെരിന്തല്‍മണ്ണ പി.ടി.എം. ഗവ. കോളേജിലെ എന്‍.എസ്.എസ്. വിദ്യാര്‍ഥികളും മുതിര്‍ന്ന പൗരന്മാരുമാണ് പരിശീലകര്‍. പൊതുപരീക്ഷ 25-ന് പെരിന്തല്‍മണ്ണയില്‍ നടക്കും. നോഡല്‍ പ്രേരക് കെ. ശബരീകുമാരി, എ. കുഞ്ഞിമുഹമ്മദ്, ടി.കെ. അനിയനുണ്ണി എന്നിവരാണ് ക്ലാസുകള്‍ക്ക് നേതൃത്വംനല്‍കുന്നത്. നഗരസഭയുടെ പൂര്‍ണ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

Related posts