ഏറെനേരമായി വഴിയരികില്‍ നിര്‍ത്തിയിട്ട കാറില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെയും യുവാവിനെയും കണ്ട നാട്ടുകാര്‍ പോലീസിനെ വിളിച്ചു ! പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍…

വഴിയരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയും യുവാവും സല്ലപിക്കുന്നതു കണ്ടതേ നാട്ടുകാര്‍ക്ക് എന്തോ പന്തികേട് മണത്തിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഇവര്‍ കാറിനുള്ളില്‍ നിന്ന് ഇറങ്ങാതായതോടെയാണ് നാട്ടുകാര്‍ പോലീസിനെ വിളിച്ചത്. ഒടുവില്‍ പോലീസെത്തിയതോടെ പണിപാളിയെന്നു മനസ്സിലാക്കിയ യുവാവ് കടന്നു കളയാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ പോലീസ് ജീപ്പിലിടിച്ചു ഇതേത്തുടര്‍ന്ന് നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്ന് പൊലീസ് യുവാവിനെ പിടികൂടി.

തിങ്കള്‍ സന്ധ്യയോടെ ചെന്നിത്തല ഒരിപ്രം പട്ടരുകാട് ജംക്ഷനു സമീപമാണ് സംഭവം. കരുനാഗപ്പള്ളി കുലശേഖരപുരം പുന്നകുളം കരിപ്പള്ളിത്തറയില്‍ ആഷിക്കിനെ(26) ആണ് മാന്നാര്‍ പൊലീസ് സാഹസികമായി പിടികൂടിയത്. റോഡരികില്‍ കാര്‍ ഏറെ സമയം നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട നാട്ടുകാരാണ് മാന്നാര്‍ സി.ഐ.ജോസ് മാത്യുവിനെ അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് സംഘം ജീപ്പ് കാറിനു മുന്നില്‍ നിര്‍ത്തി. സിഐ ജീപ്പിന്റെ ഡോര്‍ തുറക്കുമ്പോഴേക്ക് കാര്‍ മുന്നോട്ടെടുത്തു ജീപ്പിന്റെ ഡോര്‍ തകര്‍ത്തു.

തുടര്‍ന്ന് യുവാവ് കാര്‍ നിര്‍ത്താതെ ഓടിച്ചു പോയി. ഇതേ ജീപ്പില്‍ തന്നെ പൊലീസ് പിന്തുടര്‍ന്നു. ഇടവഴികളിലൂടെ വെട്ടിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ ചെറുകോല്‍ ആശ്രമത്തിനു സമീപം കാറുമായി പിടികൂടുകയായിരുന്നു. ഇതിനിടെ ഒപ്പമുണ്ടായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി കാറില്‍ നിന്ന് ഇറങ്ങി ഓടിയെങ്കിലും പൊലീസ് കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിനും പൊലീസ് ജീപ്പ് നശിപ്പിച്ചതിനും ആഷിക്കിനെതിരെ കേസെടുത്തു. ആഷിക്കിനെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു.

Related posts