തികച്ചും സൗജന്യമായി..! നരേന്ദ്ര മോദിയെയും താമരയെയും കടിച്ചു തിന്നണോ? എങ്കില്‍ ഇവിടേക്കു സ്വാഗതം…

modiലക്‌നൗ: പ്രധാനമന്ത്രിയെ നരേന്ദ്രമോദിയെ കടിച്ചു തിന്നാന്‍ കാത്തിരിക്കുന്നവര്‍ ഇന്ത്യയില്‍ ധാരാളമുണ്ട ്.  ഇവര്‍ക്ക് ലക്‌നൗവിലെത്തിയാല്‍ കാര്യം സാധിച്ചു മടങ്ങാം. പക്ഷെ ഒരു വ്യത്യാസം പ്രധാനമന്ത്രിയെ ഇവിടെ കടിച്ചു തിന്നേണ്ടത് ജിലേബിയുടെ രൂപത്തിലാണ്. തെരഞ്ഞെടുപ്പ് ചൂടും അന്തരീക്ഷത്തിലെ ചൂടും കൊണ്ട ് പൊറുതി മുട്ടിയ ലക്‌നൗ നിവാസികള്‍ക്ക് അല്‍പം മധുരം പകരുക എന്ന ചിന്തയോടെയാണ് സുരേഷ് സാഹു എന്ന പലഹാരക്കടക്കാരന്‍ നരേന്ദ്രമോദി ജിലേബി നിര്‍മിച്ചത്. മോദി ജിലേബി മാത്രമല്ല താമര ജിലേബിയും ഇവിടെ രുചിക്കാം. അതും തികച്ചും സൗജന്യമായി. നരേന്ദ്രമോദിയോടുള്ള സുരേഷിന്റെ ആരാധനയാണ് ഇയാളെ കൂടുതല്‍ പ്രശസ്തനാക്കിയത്. നാട്ടില്‍ തെരഞ്ഞെടുപ്പ് എത്തിയതോടെ സുരേഷ്്  ജിലേബി നിര്‍മാണത്തില്‍ വ്യാപൃതനായിരിക്കുകയാണ്.

മോദി ജിലേബിയെന്നു പറഞ്ഞാല്‍  മോദി എന്നെഴുതിയ ജിലേബിയാണ്. താമര ജിലേബി എന്നു പറഞ്ഞാല്‍ താമരയുടെ രൂപത്തിലുള്ള ജിലേബിയും. സാധാരണ ജിലേബിയില്‍ നിന്ന് വ്യത്യസ്ഥമാണ് മോദി ജിലേബിയും താമര ജിലേബിയും എന്നു പറയുന്ന സുരേഷ്, ഇതു നിര്‍മിക്കാന്‍ നല്ല പരിശീലനം വേണമെന്നും പറയുന്നു. ഈ സംഭവം പരന്നതോടെ ഫ്രീയായി ജിലേബി തിന്നാന്‍ സുരേഷിന്റെ കടയിലേക്ക് പാര്‍ട്ടിഭേദമന്യേ ആളുകളുടെ ഒഴുക്കാണ്. മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ജയിച്ചാല്‍ മോദി ജിലേബി വാരി വിതറാനാണ് ഇയാളുടെ പദ്ധതി.

Related posts