ഫിറോസ് കുന്നംപറമ്പിലിനെതിരേ ഹരീഷ് വാസുദേവന്‍! നന്മ മരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കണമെന്ന് സാമൂഹ്യസുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍; പ്രതികരണവുമായി ഫിറോസ് കുന്നംപറമ്പിലും…

ജസ് ല മാടശ്ശേരിയെ വേശ്യയെന്ന് വിളിച്ച് അധിക്ഷേപിച്ച ഫിറോസ് കുന്നം പറമ്പിലിനെതിരേ വിമര്‍ശനവുമായി അഡ്വ:ഹരീഷ് വാസുദേവന്‍. ഫിറോസിനെതിരേ വനിതാ കമ്മീഷന്‍ കേസ് എടുത്തിരുന്നു. എന്നാല്‍ ഇതുമാത്രം പോര ഫിറോസിനെതിരേ ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണവും വേണമെന്നാണ് ഹരീഷ് പറയുന്നത്.

‘ചികിത്സാ സഹായങ്ങളുടെ പേരില്‍ വിദേശത്ത് നിന്ന് അനധികൃതമായി കോടിക്കണക്കിനു രൂപ കൈപറ്റുകയും, അതെടുത്ത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ദുരുപയോഗിക്കുകയും, അതിന് ഒരു അക്കൗണ്ടബിലിറ്റിയും ഇല്ലാതിരിക്കുകയും, മനുഷ്യരുടെ ഉള്ളിലെ നന്മ ചൂഷണം ചെയ്യുകയും ചെയ്യുന്ന ഫിറോസ് എന്ത് ചാരിറ്റി ചെയ്യുന്നുവെന്നാണ്’ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചത്.

അതേ സമയം ഫിറോസ് കുന്നംപറമ്പിലിനെതിരേ സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലും രംഗത്തുവന്നു. നന്മമരത്തിന്റേത് ആളെ പറ്റിക്കുന്ന പരിപാടിയാണ്. മറ്റുള്ളവരുടെ കാശുവാങ്ങി സഹായം ചെയ്യുന്നത് ബിസിനസ് ആണെങ്കില്‍ അതു തുറന്നുപറയണം. അല്ലാതെ നന്മമരം മറയായി വെച്ച് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ഫ്രോഡാണെന്നും കള്ളത്തരമാണെന്നും അഷീല്‍ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് അഷീല്‍ പ്രതികരിച്ചത്.

സ്ത്രീയെ അപമാനിച്ചതു മാത്രമല്ല ഇവിടെ വിഷയമെന്നും മിലാപ്പ് പോലുള്ള ക്രൗഡ് ഫണ്ടിംഗ് സംവിധാനങ്ങള്‍ ആളുകളെ സഹായിക്കാനായി പണം പിരിക്കാറുണ്ടെന്നും അതില്‍ 20 ശതമാനം അവര്‍ എടുക്കാറുണ്ടെന്ന കാര്യം കൃത്യമായി പറയുന്നുണ്ടെന്നും മുഹമ്മദ് അഷീല്‍ പറയുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പ്രതികരിക്കേണ്ടതില്ലെന്ന് വിചാരിച്ചതാണെന്നും എന്നാല്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയാത്തതു കൊണ്ട് പറഞ്ഞു പോകുന്നതാണെന്നുമുള്ള മുഖവുരയോടെ മറ്റൊരു കാര്യവും അഷീല്‍ പറയുന്നുണ്ട്.

ഒരിക്കല്‍ ഒരു കുട്ടിയുടെ ദൈന്യതയുടെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. ആരോഗ്യമന്ത്രി തന്നെ നേരിട്ട് കുട്ടിയുടെ ബന്ധുക്കളെ വിളിച്ച് സംസാരിച്ചു. ബന്ധുക്കള്‍ ഫോണ്‍ അവിടെയുള്ള മറ്റൊരാള്‍ക്ക് കൈമാറി. നന്മമരത്തിന്റെ ആ ആശുപത്രിയിലെ കോഓര്‍ഡിനേറ്ററായിരുന്നു അത്. കുട്ടിയുടെ ചികിത്സക്കായി 30 ലക്ഷം രൂപയാണ് വേണ്ടചെന്നും ഇതില്‍ 25 ലക്ഷം രൂപ സമാഹരിച്ചെന്നും അദ്ദേഹം മന്ത്രിയോട് പറഞ്ഞു.

ആ പണം ആശുപത്രിയില്‍ കെട്ടിവയ്ക്കണമെന്നും ബാക്കി തുക സര്‍ക്കാര്‍ അടയ്ക്കാമെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ തങ്ങളുടെ രീതി അങ്ങനെയല്ലെന്ന മറുപടിയാണ് അദ്ദേഹം മന്ത്രിയോട് പറഞ്ഞത്. പിരിച്ചതുകയില്‍ നിന്ന് 10 ലക്ഷം രൂപ കുട്ടിക്ക് നല്‍കും. ബാക്കി തുക മറ്റുള്ള ആവശ്യക്കാര്‍ക്ക് നല്‍കുമെന്നാണ്. ഒരുകുട്ടിയുടെ ദയനീയത കാട്ടി സമാഹരിച്ച തുക മറ്റുള്ളവര്‍ക്കേ കൊടുക്കൂവെന്ന് പറയുന്നത് തോന്നിയവാസമല്ലാതെ മറ്റെന്താണ്. കരള്‍ മാറ്റ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പറയുന്ന ബില്ല് 30 ലക്ഷം രൂപയാണ്. സര്‍ക്കാര്‍ ബന്ധപ്പെട്ടപ്പോള്‍ ഇതിന് 18 ലക്ഷം രൂപയേ ഉള്ളൂ.

അപ്പോള്‍ ഒരു ചോദ്യം ഉയരുന്നത് എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ നടപടിയെടുക്കാത്തത് എന്നാണ്. സമാനമായ മറ്റൊരു ആളിന്റെ ഓണ്‍ലൈന്‍ ഫണ്ട് സമാഹരണത്തിന്റെ കാര്യം വാര്‍ത്തയാക്കിയ ഒരു വനിതാ മാധ്യമപ്രവര്‍ക്കയ്ക്ക് ഈ നന്മമരത്തിന്റെ വെട്ടുകിളി സംഘത്തിന്റെ ആക്രമണം നേരിടേണ്ടിവന്നു. വലിയ മാനസിക പീഡനമാണ് അവര്‍ അനുഭവിച്ചത്. എന്നാല്‍ പൊതുബോധം ഇതിനെ അവഗണിക്കുന്നതാണ്. സ്വകാര്യ ആശുപത്രിയില്‍ പോലും കിഡ്നി മാറ്റിവയ്ക്കുന്നതിന് മൂന്നു ലക്ഷമാണ്. എന്നാല്‍ നന്മമരം 30 മുതല്‍ 50 ലക്ഷം രൂപവരെ എന്നാണ് പറയുന്നത്. എത്ര പറ്റിച്ചാലും കുറേ പേര്‍ക്ക് ഗുണം ലഭിക്കുന്നില്ലേ എന്നാണ് ചിലര്‍ ചോദിക്കുന്നത്.അഷീല്‍ പറയുന്നു.

എന്നാല്‍ ഇതേസമയം ആരോപണങ്ങള്‍ക്കു മറുപടിയുമായി ഫിറോസ് കുന്നുംപുറവും രംഗത്തെത്തി. കൊച്ചിയില്‍ 10 രോഗികള്‍ക്ക് സഹായം നല്‍കുന്ന പരിപാടിയ്ക്കിടെയാണ് ഫിറോസ് തന്റെ നിലപാട് വിശദീകരിച്ചത്. താന്‍ ഒരു സ്ത്രീയെയും അപമാനിച്ചില്ലെന്നും താന്‍ എതു സ്ത്രീയെയാണ് അപമാനിച്ചതെന്നു പറയണമെന്നുമായിരുന്നു ഫിറോസ് വ്യക്തമാക്കിയത്.

Related posts