കോട്ടയം: അമ്മയുടെയും മകളുടെയും ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു. കോട്ടയം സ്വദേശികളായ ലേഖയും മകള്‍ ചിത്രലേഖയുമാണ് വര്‍ണവിസ്മയങ്ങളുമായി ആസ്വാദകരുടെ ശ്രദ്ധപിടിച്ചുപറ്റുന്നത്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോട്ടയം ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന 21 ചിത്രകാരികളുടെ പ്രദര്‍ശനത്തിലാണ് ഇരുവരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സ്ത്രീയുടെ ആത്മസൗന്ദര്യവും വന്യതയും വശ്യതയുമെല്ലാം ഇഴചേർന്ന 40ലധികം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയതില്‍, സ്ത്രീയുടെ അകംപുറങ്ങളെഴുതുന്ന അമ്മയുടെയും മകളുടെയും ചിത്രങ്ങൾ ഏറെ ശ്രദ്ധേയമായി.
സ്ത്രീ ജീവിതങ്ങളെ ഉയരെ പറക്കാന്‍ പ്രേരിപ്പിക്കുന്ന പട്ടം പറത്തുന്ന സ്ത്രീകളുടെ ചിത്രവും, സ്വാതന്ത്ര്യം വിളിച്ചോതുന്ന പെണ്‍ജീവിതങ്ങളെ തുറന്നുകാട്ടുന്നതും എന്നാല്‍ അടിവേരുകളാല്‍ നിയന്ത്രിക്കപ്പെടുന്ന ചിത്രവും സമകാലിക അനുഭവങ്ങളെ തുറന്നുകാണിക്കുന്നതായി.
മുന്നാര്‍ ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹൈസ്കൂളില്‍ ആര്‍ട്ട് അധ്യാപികയാണ് ലേഖ. മകള്‍ ചിത്രലേഖ മാന്നാനം കെഇ കോളജില്‍ ബിരുദവിദ്യാര്‍ഥിനിയാണ്. കാര്‍മലഗിരി സിഎംഐ പബ്ലിക് സ്കൂള്‍ ആര്‍ട്ട് അധ്യാപകനായ ലേഖയുടെ ഭര്‍ത്താവ് ടി.എസ്. മനോജും ചിത്രകാരനാണ്. ഇവരുടെ മകന് ദേവദര്ഷും ചിത്രം വരയ്ക്കും. അമ്മയും മകളും ചിത്രപ്രദര്‍ശന വേദിയില്‍ ഒരുമിച്ചെത്തുന്നതു രണ്ടാംതവണയാണ്.
